ബര്‍ലിന്‍: അണ്ടര്‍ 21 യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ജര്‍മനിയും സ്പെയിനും ഏറ്റുമുട്ടും.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ മറികടന്നാണ് ജര്‍മനി ഫൈനലില്‍ കടന്നത്. നഥാന്‍ റെഡ്മണ്ടിന്റെ നിര്‍ണായക ഷോട്ട് ലക്ഷ്യം കാണാതെ പോയതാണ് ഇംഗ്ലണ്ടിന്റെ അടുത്ത തലമുറയ്ക്കു തിരിച്ചടിയായത്. പോളണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും റെഗുലര്‍ ടൈമിലും അധിക സമയത്തും 2-2 എന്ന നിലയില്‍ തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു ദീര്‍ഘിച്ചത്. പെനാല്‍റ്റിയില്‍ 4-3നായിരുന്നു ജര്‍മനിയുടെ വിജയം. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഡേവി സെല്ക്കെയിലൂടെ ജര്‍മനിയാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. ആറു മിനിറ്റിനുള്ളില്‍ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ജര്‍മനി വരുത്തിയ പിഴവിലൂടെ ഇംഗ്ലണ്ട് സമനില നേടി.
ലെസ്റ്റര്‍ സിറ്റി വിംഗര്‍ ദെമറായ് ഗ്രേ ആയിരുന്നു സ്കോറര്‍. അമ്പതാം മിനിറ്റില്‍ വില്‍ ഹ്യൂസില്നിന്നു പാസ് സ്വീകരിച്ച് ടാമി ഏബ്രഹാം തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ടില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. എന്നാല്‍ അധികം താമസിയാതെ ജര്‍മനി സമനില കണ്ടെത്തി. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഫെലിക്സ് പ്ലാറ്റെ ആയിരുന്നു എഴുപതാം മിനിറ്റിലെ സ്കോറര്‍. സാധാരണ സമയവും 30 മിനിറ്റ് അധിക സമയവും കഴിഞ്ഞിട്ടും മാറ്റങ്ങളൊന്നും ഉള്‍ക്കൊള്ളാതെ ടീമുകള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്കു കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ രണ്ടു കിക്കുകള്‍ തടഞ്ഞിട്ട ഗോളി ജൂലിയന്‍ പോളേഴ്സ്ബെക്ക് ജര്‍മനിയുടെ ഹീറോ ആയി.
രണ്ടാമത്തെ സെമിഫൈലില്‍ ഇറ്റലിയെ ഒന്നിനെതിരേ മൂന്നു ഗോളിനു പരാജയപ്പെടുത്തിയാണ് സ്പാനിഷ് പടക്കുതിരകള്‍ നേട്ടം കൊയ്തത്. സോള്‍ നിഗ്വേസാണ് സ്പെയ്നായി മൂന്നു ഗോളും നേടിയത്.53, 65, 74 മിനിറ്റുകളിലാണ് നിഗ്വേസ് സ്പെയിനു വേണ്ടി ഹാട്രിക് നേടിയത്. 62-ാം മിനിറ്റില്‍ ഇറ്റലിക്കുവേണ്ടി ബെര്ണാണ്ടഷിയാണ് ആശ്വാസഗോള്‍ നേടിയത്.
രണ്ടാം പകുതി തുടങ്ങി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കാനൊരുങ്ങിയ ഇറ്റലിക്ക് അന്‍പത്തിയെട്ടാം മിനിറ്റില്‍ ഇടിത്തീയായി റഫറി, മഞ്ഞയും ചുവപ്പുമായി കാര്‍ഡു നല്‍കിയത് തോല്‍വിയുടെ മറ്റൊരു കാരണമായി.
പിന്നീട് പത്തുപേരായി ചുരുങ്ങിയ അസൂറി പരാജയത്തിലേക്കു കൂപ്പുകുത്തി.
അണ്ടര്‍-21 യൂറോ കപ്പ് : ജര്‍മനി - സ്പെയിൻ ഫൈനൽ
12:01 AM Jun 29, 2017 | Deepika.com