സിഡ്നി: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടത്തിന്റെ ആവേശം വിടാതെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിനെത്തിയ കിഡംബി ശ്രീകാന്ത് ഫൈനലില്‍. നാലാം സീഡും ഓള് ഇംഗ്ലണ്ട് ഫൈനലിസ്റ്റുമായ ചൈനയുടെ ഷി യുഖിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്തിന്റെ ഫൈനല്‍ പ്രവേശനം.
സ്കോര്‍: 21-10, 21-14. ശ്രീകാന്തിന്റെ തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലാണിത്. സിംഗപ്പൂര്‍ ഓപ്പണില്‍ രണ്ടാം സ്ഥാനത്തെത്തിയ ശ്രീകാന്ത്, ഇന്തോനേഷ്യന്‍ ഓപ്പണില്‍ കിരീടം ചൂടിയിരുന്നു. തുടര്‍ച്ചയായ മൂന്നു ഫൈനലുകളിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്. ലോകത്ത് ഈ നേട്ടം കൈവരിച്ച ആറു താരങ്ങൾ മാത്രമാണു ള്ളത്. ലോക 11-ാം നമ്പര്‍ താരമാണു ശ്രീകാന്ത്.
ഫൈനലില്‍ ശ്രീകാന്ത് ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ നേരിടും. ലീ ഹുയനെ 26-24, 15-21, 21-17ന് തോല്‍പ്പിച്ചാണ് ചെന്‍ ലോംഗ് ഫൈനലിലെത്തിയത്. ശ്രീകാന്തും ചെൻ ലോംഗും ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും വിജയം ചൈനീസ് താരത്തിനായിരുന്നു.
സിംഗപ്പൂര്‍ ഓപ്പണില്‍ യുഖി ഷിയെ തോല്പ്പിച്ചിട്ടുള്ള ശ്രീകാന്ത്, ഓസ്ട്രേലിയയില്‍ അനായാസമായാണ് വിജയം സ്വന്തമാക്കിയത്. വെറും 40 മിനിറ്റിനുള്ളില്‍ത്തന്നെ ശ്രീകാന്ത് മല്‍സരം പൂര്‍ത്തിയാക്കി. ലോകറാങ്കിംഗിൽ 11-ാം സ്ഥാനത്തുള്ള ശ്രീകാന്തിന്റെ സ്മാഷുകളും ബാക്ക്ഹാന്‍ഡ് പ്രകടനവും എതിരാളിയെ തകര്‍ത്തു. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ശ്രീകാന്തും യുഖിയും ഒപ്പത്തിനൊപ്പം പോയിക്കൊണ്ടിരുന്നു. പോയിന്റുകള്‍ മാറിമാറിവന്നതോടെ 5-5ന് സമനിലയായിരുന്നു. എന്നാല്‍ അവിടം മുതല്‍ ഇന്ത്യന്‍ താരം ഉയര്‍ന്ന തലത്തിലുള്ള കളി കാഴ്ചവച്ചതോടെ ചൈനീസ് താരത്തിന്റെ കോര്‍ട്ടില്‍ സ്മാഷുകള്‍ പറന്നിറങ്ങി. യുഖിയുടെ സ്മാഷുകള്‍ വേഗത്തില്‍ പിടിച്ചെടുക്കാനും ശ്രീകാന്തിനായി. ചൈനീസ് താരത്തിന് ഒരവസരം പോലും നല്‍കാതെ ശ്രീകാന്ത്് 15 മിനിറ്റുകൊണ്ട് ഗെയിം 21-10ന് സ്വന്തമാക്കി.
രണ്ടാം ഗെയിമിന്റെ തുടക്കവും ആദ്യ ഗെയിം പോലെയായിരുന്നു. 6-6ന് സമനില പാലിക്കുമ്പോള്‍ ശ്രീകാന്ത് മികച്ച പ്രകടനത്തിലൂടെ വേഗം ലീഡ് സ്വന്തമാക്കി. ഇടവേളയ്ക്കു പിരിയുമ്പോള്‍ 11-8ന് ഇന്ത്യന്‍ താരം മുന്നിലെത്തി. യുഖി പോയിന്റുകള്‍ നേടിയെങ്കിലും ശ്രീകാന്തിനെ വെല്ലുവിളിക്കാനായില്ല. അവസാനം സ്മാഷുകള്‍ ഉതിര്‍ത്ത് ശ്രീകാന്ത് ഗെയിം സ്വന്തമാക്കി ഫൈനലിലേക്കു മുന്നേറി.
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്: ശ്രീകാന്ത് ഫൈനലിൽ
12:04 AM Jun 25, 2017 | Deepika.com