പോര്‍ട്ട് ഓഫ് സ്പെയിന്: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്. ചാമ്പ്യന്‍സ് ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ നാണംകെട്ട തോല്‍വി കൂടാതെ പരിശീലകന്റെ സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെയുടെ രാജി ഉണ്ടാക്കിയിരിക്കുന്ന വിവാദങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ വിരാട് കോഹ് ലിയും സംഘവും പരമ്പരയില്‍ സമ്പൂര്‍ണ ജയമാണ് ലക്ഷ്യമിടുന്നത്.
അഞ്ച് ഏകദിനവും ഒരു ട്വന്റി-20യുമാണ് പരമ്പരയില്‍. ഒരു വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി കുംബ്ലെ സ്ഥാനമേറ്റതും വിന്‍ഡീസ് പര്യടനത്തിലാണ്. എന്നാല്‍ ഇപ്പോള്‍ ആ ടീം കുംബ്ലെ ഇല്ലാതെയാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസിലേക്കു യാത്ര ചെയ്യാതെ ലണ്ടനില്‍ തങ്ങിയ കുംബ്ലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് പരിശീലക സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. കോഹ് ലിയുടെ ടീമിന് വിജയിക്കാനായാല്‍ കുംബ്ലെയുടെ രാജിയില്‍ തനിക്കുള്ള പങ്കിനെക്കുറിച്ചുള്ള ശ്രദ്ധ ആളുകളുടെ ഇടയില്‍നിന്ന് മാറ്റാനാകും.
ഇന്ത്യക്കെതിരേയുള്ള പരമ്പരയ്ക്കു മുമ്പ് അഫ്ഗാനിസ്ഥാനോട് 1-1ന് സമനിലയുമായി രക്ഷപ്പെട്ട ജേസൻ ഹോള്‍ഡറുടെ സംഘം നിലവാരത്തില്‍ ഇന്ത്യയെക്കാള്‍ വളരെ പിന്നിലാണ്. വിന്‍ഡീസിന്റെ 13 കളിക്കാരുടെ ഏകദിനത്തിലെ പരിചയസമ്പത്ത് ആകെ 213 മത്സരങ്ങൾ മാത്രമാണ്. ഇതില്‍ നായകന് ഹോള്‍ഡറാണ് മുന്നില്‍, 58 മത്സരം നായകന്റെ പേരിലുണ്ട്. ഇന്ത്യയുടെ മൂന്നു പേരുടെ ഇറങ്ങിയ ഏകദനങ്ങളുടെ കണക്ക് നോക്കിയാല്‍ 776ലെത്തും. യുവ് രാജ് സിംഗ് (301), മഹേന്ദ്രസിംഗ് ധോണി (291), വിരാട് കോഹ്ലി (184), പരിചയസമ്പത്തിലും ബാറ്റിംഗ്, ബൗളിംഗ് മികവിലും ഇന്ത്യയാണ് എതിരാളികളെക്കാള്‍ മുന്നില്‍.
പരമ്പരയില്‍ ജസ്പ്രീത് ബുംറ ഇല്ലാത്തതിനാല്‍ മുഹമ്മദ് ഷാമിക്ക് അവസരം ലഭിക്കും. ചാമ്പ്യന്‍സ് ലീഗില്‍ ഒരു കളിയില്‍ പോലും ഷാമി ഇറങ്ങിയിരുന്നില്ല. രോഹിത് ശര്‍മയില്ലാത്ത സ്ഥിതിക്ക് അജിങ്ക്യ രഹാനയ്ക്ക് ഓപ്പണര്‍ സ്ഥാനത്ത് ഇറങ്ങാനാകും. യുവതാരങ്ങളായ ഋഷഭ് പന്ത്, ചൈനമന്‍ ബൗളര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കും തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസരമാണ് വിന്‍ഡീസ് പര്യടനത്തില്‍ ലഭിക്കുക.
ഇന്ത്യ - വിൻഡീസ് ഏകദിന പരന്പരയ്ക്ക് ഇന്നു തുടക്കം
12:34 AM Jun 23, 2017 | Deepika.com