ലണ്ടന്‍: ഒടുവില്‍ അര്‍ഹതയ്ക്ക് അംഗീകാരം. സമീപകാലത്ത് ഏറ്റവുമധികം ത്രസിപ്പിക്കുന്ന മത്സരങ്ങളിലൂടെ ശ്രദ്ധേയരായ അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി. ഇതോടെ അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ സ്ഥിരം മെമ്പറായി ഈ രണ്ടു രാജ്യങ്ങളും മാറി. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 10ല്‍നിന്ന്് 12 ആയി. ലണ്ടനില്‍ പുരോഗമിക്കുന്ന ഐസിസിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് രണ്ടു രാജ്യങ്ങള്‍ക്കും ടെസ്റ്റ് പദവി നല്‍കിയത്. അഫ്ഗാന്റെയും അയര്‍ലന്‍ഡിന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങള്‍ക്കും ഐസിസിയില്‍ സ്ഥാനക്കയറ്റം വേണമെന്ന ആവശ്യമുന്നയിച്ച് കത്ത് നല്‍കിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ ഐസിസി ഏകകണ്ഠമായി താരുമാനമെടുക്കുകയായിരുന്നു.
2005ല്‍ ഐസിസി ട്രോഫി ടൂര്‍ണമെന്റില്‍ റണ്ണേഴ്സ് അപ്പ് ആയതോടെയാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായത്. 2007ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ അയര്‍ലന്‍ഡിനു യോഗ്യത ലഭിച്ചു. പാക്കിസ്ഥാനെ പരാജയപ്പെടുത്താനും അവര്‍ക്കു സാധിച്ചിരുന്നു. അതിനുശേഷമുള്ള ലോകകപ്പുകളില്‍ അയര്‍ലന്‍ഡ് സ്ഥിരം സാന്നിധ്യമായിരുന്നു. 2011ല്‍ ഏകദിന പദവി ലഭിച്ച അഫ്ഗാനിസ്ഥാന് അതേവര്‍ഷം ലോകകപ്പ് കളിച്ചു.
2015ലെ ലോകകപ്പില്‍ കളിച്ച അഫ്ഗാന് സ്കോട്ലന്ഡിനെ പരാജയപ്പെടുത്തിയിരുന്നു. മുഹമ്മദ് നബിയും റഷീദ് ഖാനും അടങ്ങുന്ന അഫ്ഗാന് മികച്ച ടീമായാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാന് ക്രിക്കറ്റിന് ഇതു ചരിത്രനേട്ടമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി എന്ന് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു.
സിംബാബ് വെയ്ക്കെതിരേ ഏകദിന ട്വന്റി-20 പരമ്പരകള്‍ അഫ്ഗാന് നേടി. സമീപകാലത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിന പരമ്പര സമനിലയിലാക്കാനും അഫ്ഗാനു സാധിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് പദവി ലഭിച്ചതിലൂടെ ഈ രണ്ടു രാജ്യങ്ങളിലെയും ക്രിക്കറ്റിനു വലിയ വളര്‍ച്ചയുണ്ടാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.
ഐസിസി വഴങ്ങി, ബിസിസിഐക്ക് 40.5 കോടി ഡോളര്‍
ഒടുവില്‍ ബിസിസിഐക്കു വഴങ്ങി ഐസിസിയും. ഓരോ രാജ്യങ്ങള്‍ക്കും നല്കുന്ന വരുമാന വിഹിതം വെട്ടിക്കുറച്ച ഐസിസി നടപടിയില്‍ ഇളവ്. പുതിയ തീരുമാനപ്രകാരം ഇന്ത്യക്ക് 40.50 കോടി ഡോളര്‍ വിഹിതമായി ലഭിക്കും. നേരത്തെ 29.5 കോടി ഡോളര്‍ മാത്രം നല്‍കാനായിരുന്നു ഐസിസി തീരുമാനം. ഐസിസി അധ്യക്ഷന്‍ ശശാങ്ക് മനോഹറുമായി കഴിഞ്ഞ കുറേക്കാലമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പുതിയ തീരുമാനം. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡിനു ലഭിക്കുന്നതിനേക്കാള്‍ 26 കോടി ഡോളര്‍ കൂടുതലാണ് പുതിയ തീരുമാനപ്രകാരം ബിസിസിഐക്കു ലഭിക്കുന്നത്.
അഫ്ഗാനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി
12:34 AM Jun 23, 2017 | Deepika.com