സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും ബി. സായ് പ്രണീതും ഏറ്റുമുട്ടും. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ച ശ്രീകാന്ത് രണ്ടും മൂന്നും ഗെയിം അനായാസം സ്വന്തമാക്കി. സ്കോര്‍: 15-21, 21-13, 21-13.
ചൈനയുടെ ഹുവാംഗ് യുക്സിയാംഗിനെ പരാജയപ്പെടുത്തിയാണ് പ്രണീത് ക്വാര്‍ട്ടറില്‍ എത്തിയത്. ഒരു മണിക്കൂര്‍ നാല് മിനിറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ജയം. സ്കോര്‍: 21-15,18-21,21-13.
വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ സൈന നെഹ് വാളും പി.വി. സിന്ധുവും ക്വാര്‍ട്ടറിലെത്തി. ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവായ സിന്ധു ചൈനയുടെ ചെന്‍ ഷിയോസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. മലേഷ്യയുടെ സോണിയെ ചെയെ സൈന 21-15, 20-22, 21-14നു പരാജയപ്പെടുത്തി. ആറാം സീഡ് സണ്‍ യുവാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി. അതേസമയം, വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യം ജപ്പാന്റെ കോഹ്രു യോനെമോട്ടോ - ഷിപോ ടനക സഖ്യത്തോടു തോറ്റു പുറത്തായി. സ്കോര്‍: 18-21, 13-21.
ശ്രീകാന്ത്, സിന്ധു, സൈന ക്വാർട്ടറിൽ
12:34 AM Jun 23, 2017 | Deepika.com