മോസ്കോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹെഡര്‍ ഗോൾ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിന് ആദ്യ ജയം നല്കി. ഗ്രൂപ്പ് എ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ആതിഥേയരായ റഷ്യയെ 1-0ന് തോല്‍പ്പിച്ചു. എട്ടാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ക്ലോസ് റേഞ്ചിൽ നിന്നുള്ള വെടിയുണ്ടപോലെവന്ന ഹെഡര്‍ റഷ്യന്‍ വലയിലേക്കു തുളച്ചുകയറി. ഈ ഗോളോടെ പോർച്ചു ഗീസ് നായകന്റെ അന്താരാഷ്ട്ര ഗോൾ എണ്ണം 74 ആയി. നാല് യൂറോ കപ്പിലും മൂന്നു ലോക കപ്പിലും കോൺഫെഡറേഷ ൻസ് കപ്പിലും ഗോൾ നേടാൻ റൊണാൾഡോക്കായി. റാഫേല്‍ ഗുരേരോയുടെ ക്രോസില്‍നിന്നായിരുന്നു ഗോള്‍. ഒരു ഗോൾ നേടിയതോടെ പോര്‍ച്ചുഗല്‍ മുന്നേറ്റം ശക്തമാക്കി. റൊണാള്‍ഡോയുടെ രണ്ടു ഷോട്ടുകള്‍ ഗോൾകീപ്പർ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിലും പോര്‍ച്ചുഗല്‍ മുന്നേറ്റം ശക്തമാക്കി. ആരാധകര്‍ നല്കിയ ആവേശത്തിനൊപ്പം കളിച്ച റഷ്യ ഗോള്‍ മടക്കാനുള്ള ശ്രമം മുറുക്കി. എന്നാല്‍ പോര്‍ച്ചുഗീസ് പ്രതിരോധവും ഗോള്‍കീപ്പറും തടസമായി.
കളിയുടെ 57-ാം മിനിറ്റ് മുതല്‍ ആക്രമണ പ്രത്യാക്രമണങ്ങളാല്‍ കളംനിറഞ്ഞു. ഇതോടെ ഇരുഗോള്‍ മുഖത്തും ഏതു നിമിഷവും ഗോള്‍ വീഴുമെന്നു തോന്നിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഗോള്‍കീപ്പര്‍മാരും പ്രതിരോധനിരയും ശക്തമായി നിലയുറപ്പിച്ചതോടെ ഗോള്‍ ഒരു ഭാഗത്തും വീണില്ല. ഇഞ്ചുറി ടൈമില്‍ റഷ്യ രണ്ടു ഷോട്ടുകള്‍ പായിച്ചെങ്കിലും പന്ത് പുറത്തേക്കായിരുന്നു പോയത്.
റോണോ മാജിക്
12:25 AM Jun 22, 2017 | Deepika.com