മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രശ്നത്തില്‍ റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് ഫ്ളോറെന്റീനോ പെരസ് ഇടപെടുന്നു. കോണ്‍ഫെഡറേഷന്‍സ് കപ്പിനു ശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയുമായി ചര്‍ച്ച നടത്തുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
നികുതി വെട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ക്ലബ്ബും സ്പെയിനും വിടാനുള്ള ആലോചനയിലാണ് ക്രിസ്റ്റ്യാനോ. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. നിലവില്‍ പോർച്ചു ഗീസ് നായകന് റയലുമായി 2021 വരെ കരാറുണ്ട്. റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമാണെന്നു മാത്രമാണ് ഇപ്പോള്‍ തനിക്കു പറയാന്‍ കഴിയുന്നതെന്ന് പെരസ് പറഞ്ഞു. തിങ്കളാഴ്ചയാണ് അദ്ദേഹം വീണ്ടും ക്ലബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിനിടെ ക്ലബ്ബിന്റെ സൂപ്പര്‍ താരം ക്ലബ് വിട്ടുപോകുമെന്ന വാര്‍ത്ത റയല്‍ മാഡ്രിഡ് നിഷേധിച്ചു.
ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേയ്ക്കു റൊണാൾ ഡോ ചേക്കേറുമെന്ന അഭ്യൂഹം പരക്കുന്നുണ്ട് റൊണാള്‍ഡോയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ബയേണ്‍ ക്ലബ്ബിന്റെ അധ്യക്ഷന്‍ കാള്‍ ഹൈന്‍സ് റൂംമലിംഗ് ഇതുവരെ നിഷേധിച്ചിട്ടില്ല.
നികുതിയടയ്ക്കാനുള്ള തുക റൊണാള്‍ഡോയ്ക്ക് ബയേണ്‍ വാഗ്ദാനം ചെയ്തിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ജോസ് കുമ്പിളുവേലില്‍
റൊണാള്‍ഡോയെ റയലില്‍ നിലനിര്‍ത്താന്‍ പെരസ് ഇടപെടുന്നു
12:24 AM Jun 22, 2017 | Deepika.com