ന്യൂഡല്‍ഹി: തന്ത്രങ്ങള്‍ ഏതൊരു മേഖലയിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ക്രിക്കറ്റിലും അതിനു വ്യത്യാസമില്ല. തന്ത്രം മെനയുകയും പദ്ധതികൾ തയാറാക്കേണ്ടതുമുണ്ട്. ഇവയെല്ലാം കൃത്യസമയത്ത് പ്രയോഗിക്കുന്നതിലാശ്രയിച്ചിരിക്കും ഒരു ടീമിന്റെ ജയവും തോല്‍വിയും. അനില്‍ കുംബ്ലെയും അതാണ് ചെയ്തിരിക്കുന്നത്.
കുംബ്ലെയില്നിന്ന് നായകന് വിരാട് കോഹ്ലി തന്ത്രങ്ങളെക്കുറിച്ചും നിശ്ചിത സമയത്ത് പ്രവര്‍ത്തിക്കാനുള്ള കഴിവിനെക്കുറിച്ചും പ്രത്യേകം പഠിക്കേണ്ടതുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് കോഹ്ലി നടത്തിയ ചില പരാമര്‍ശങ്ങള്‍ കുംബ്ലെയും നായകനും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്ന് വ്യക്തമാക്കി. ഇതോടെ മുന്‍ കളിക്കാരും ബിസിസിഐയും പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നടത്തി. അപ്പോഴെല്ലാം കുംബ്ലെ നായകനുമായും കളിക്കാരുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല.
അപ്പോളെല്ലാം ചില മുറുമുറുപ്പുകള്‍ മാത്രമുണ്ടായി- കുംബ്ലെ പരിശീലകനായി തുടരില്ല എന്നും മറ്റും. എന്നാല്‍ ബിസിസിഐ കുംബ്ലെ വിന്‍ഡീസ് പര്യടനത്തിലുമുണ്ടാകുമെന്ന് അറിയിച്ചു. ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞപ്പോൾ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ള ടീമിനൊപ്പം യാത്രതിരിക്കാതെ കുംബ്ലെ ലണ്ടനില്‍ നിന്നു. ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായ കുംബ്ലെയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റിയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കണമെന്ന ന്യായം പറയാനുണ്ടായിരുന്നു.
കുംബ്ല പരിശീലകസ്ഥാനത്തുനിന്നുള്ള വിരമിക്കല്‍ അറിയിക്കുന്നതിന് ടീം വിമാനത്തില്‍ കയറുന്നതുവരെ കാത്തിരുന്നു. കളിക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം അറ്റ്ലാന്റിക് മഹാസമുദ്രത്തിനു മധ്യഭാഗത്തായപ്പോള് കുംബ്ലെ കൃത്യമായി തയാറാക്കിയ രാജിയെന്ന ബോംബ് പൊട്ടിച്ചു. പത്രസമ്മേളനമൊന്നും വിളിച്ചുകൂട്ടാതെ തന്നെയായിരുന്നു രാജി പ്രഖ്യാപനവും. അതിനൊപ്പം തന്നെ കോഹ്ലിക്കെതിരേ വിമര്‍ശനവും കുംബ്ലെ നടത്തി.
രാജി പ്രഖ്യാപനത്തില്‍ കുംബ്ലെയുടെ ടൈമിംഗ് കൃത്യമായിരുന്നു. ഇതിനെക്കുറിച്ച് കോഹ്ലിക്ക് എന്തെങ്കിലും പറയണമെങ്കില്‍ വിന്‍ഡീസില്‍ എത്തിച്ചേരണം. ടീം പറക്കുന്ന 10 മണിക്കൂര്‍ മതിയായിരുന്നു കുംബ്ലെയ്ക്ക് എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍. ഈ സമയംകൊണ്ട് പൊതു സമൂഹത്തിലും രാജിയെ അനുകൂലിച്ച് അഭിപ്രായങ്ങള്‍ രൂപപ്പെടുകയും ചെയ്തു.
രാജിയിലും തന്ത്രം മെനഞ്ഞു കുംബ്ലെ
12:24 AM Jun 22, 2017 | Deepika.com