പാക്കിസ്ഥാന് അവിശ്വസനീമായ ക്രിക്കറ്റ് ടീമാണെന്നതിനു തെളിവായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം. കെന്നിംഗ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന് കിരീടം നേടി തങ്ങള്‍ പോരാളികളാണെന്ന് തെളിയിച്ചു. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയ എട്ടു ടീമുകളില്‍ എട്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാന് ലണ്ടനിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് 124 റണ്‍സിനു തോറ്റു. ആദ്യ മത്സരത്തിലെ തോല്‍വിയോടെ ടീമിനെ ആരാധകരും മുന്‍ കളിക്കാരും എഴുതിത്തള്ളി. എന്നാല്‍ പിന്നീട് ആ ടീമിന്റെ തിരിച്ചുവരവ് ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് പാക്കിസ്ഥാന് സെമി ഫൈനലിലെത്തി. സെമിയില്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായിരുന്ന ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലിലെത്തി. ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിനു തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടു.
ഓരോ മത്സരം കഴിയുന്തോറും അവർ മെച്ചപ്പെട്ടുകൊണ്ടിരുന്നു. ആദ്യമായാണ് പാക്കിസ്ഥാന് ഐസിസി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്.
ഫഖര്‍ സമാന്റെ തകര്‍പ്പന്‍ സെഞ്ചുറിയും പിന്നീട് മുഹമ്മദ് അമിറിന്റെ ഉജ്വല ബൗളിംഗും ചേര്‍ന്ന് ഇന്ത്യയെ തീര്‍ത്തും നാമാവശേഷമാക്കി. 1992ലെ ലോകകപ്പ് വിജയത്തിനുശേഷം പാക്കിസ്ഥാന് ഐസിസി ഏകദിന ടൂര്‍ണമെന്റില്‍ നേടുന്ന കിരീടം. ഏകദിനത്തില്‍ ഇന്ത്യക്കെതിരേ നേടുന്ന വലിയ ജയവുമായിരുന്നു. ഒരു പ്രധാന ടൂര്‍ണമെന്റി ൽ 2009നുശേഷം ഇന്ത്യക്കെതിരേ പാക്കിസ്ഥാന്റെ ആദ്യ ജയവുമായിരുന്നു. കിരീടത്തിനു കാരണമാക്കിയ പ്രധാന ഘടകങ്ങള്‍-
ഫഖര്‍ സമാന്
ചരിത്രം എക്കാലവും ഓര്‍ക്കുന്ന കളിക്കാരനായി ഈ പേര് മാറി. ആദ്യ മത്സരത്തില്‍ ഇന്ത്യയോടു തകര്‍ന്ന പാക്കിസ്ഥാന് ടീമിനെ ഉയര്‍ത്തിയെടുക്കുന്നതിൽ സമന്റെ പങ്ക് വളരെ വലുതാണ്. പാക്കിസ്ഥാനിലെ ആഭ്യന്തര ട്വന്റി 20 ലീഗായ പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ ലാഹോർ ക്വാലൻഡേഴ്സിനുവേണ്ടി നടത്തിയ ഉജ്വല പ്രകടനമാണ് സമനെ പാക്കിസ്ഥാന്റെ ദേശീയ ടീമിലെത്തിച്ചത്. ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് വെസ്റ്റ് ഇന്‍ഡീസില്‍ വച്ച് അന്താരാഷ്ട്ര ട്വന്റി-20യില്‍ അരങ്ങേറ്റം കുറിച്ചു. ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഏകദിനത്തില്‍ അരങ്ങേറി. സമന്റെ ആദ്യഏകദിനം ദക്ഷിണാഫ്രിക്കയ് ക്കെതിരേയായിരുന്നു.
23 പന്തില്‍ 31, 36 പന്തില്‍ 50, 58 പന്തില്‍ 57 എന്നിങ്ങനെയായിരുന്നു സെഞ്ചുറിക്കു മുമ്പുള്ള സ്കോറുകള്‍. സമന്റെ വരവോടെ പാക്കിസ്ഥാന്റെ ഓപ്പണിംഗ് മെച്ചപ്പെട്ടു.
യുവതാരത്തിന്റെ ചടുലമായ ബാറ്റിംഗ് പരിചയസമ്പന്നനായ അസര്‍ അലിയുടെ ബാറ്റിംഗിനെയും മെച്ചപ്പെടുത്തി. ഇരുവരും തമ്മിലുള്ള ഒത്തിണക്കം മികച്ച ഓപ്പണിംഗിനുള്ള വഴിയൊരുക്കി. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി നൂറിലേറെ റണ്‍സിന്റെ സഖ്യമുണ്ടാക്കി. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ഇന്ത്യക്കെതിരേയും. ഫൈനലില്‍ 23മത്തെ ഓവറില്‍ 128 റണ്‍സെടുത്തപ്പോള്‍ രണ്ടു വര്‍ഷത്തിനിടെ പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായി. സമന് പാക്കിസ്ഥാന് ക്രിക്കറ്റിനെപല കാര്യങ്ങളാണ് പഠിപ്പിച്ചിരിക്കുന്നത്. ഒരു ബാറ്റ്സ്മാന്റെ ജോലി സാഹചര്യമുണ്ടാക്കുന്ന ആശങ്കകളൊന്നും ഗൗനിക്കാതെ റൺസടിക്കുക എന്നതാണ് അതിൽ പ്രധാനം. സമന് ഫൈനല്‍ നഷ്ടമായേനെ. പരിക്കിനെത്തുടര്‍ന്ന് സമന് ഒരു രാത്രി ടീം ഫിസിയോതെറിപ്പിസ്റ്റിനൊപ്പമായിരുന്നു.
ഹസന് അലിയുടെ റിവേഴ്സ് സ്വിംഗ്
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കളിക്കാരന്. 13 വിക്കറ്റുകളാണ് അലി സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ 70 റണ്‍സിന് ഒരു വിക്കറ്റിനുശേഷം അലിയുടെ തിരിച്ചുവരവ് ഗംഭീമായിരുന്നു. ഓരോ മത്സരത്തിലും മൂന്നു വിക്കറ്റ് വീതംനേടി. മധ്യ ഓവറുകളില്‍ നന്നായി ബൗള്‍ ചെയ്തു. അപകടകരമായ റിവേഴ്സ് സ്വിംഗിലൂടെയായിരുന്നു താരം വിക്കറ്റുകള്‍ വീഴ്ത്തിയത്. മുഹമ്മദ് അമീര്‍, ജുനൈദ് ഖാന്, വഹാബ് റിയാസ് എന്നീ പ്രഗത്ഭരുള്ള പാക്ക് ടീമില്‍ ഹസന് അലിയെ ഈ ടൂര്‍ണമെന്റിനു മുന്‍പുവരെ ആരും ഗൗനിച്ചിരുന്നില്ല. ടൂര്‍ണമെന്റിലെ താരത്തിനുള്ള പുരസ്കാരം ഹസന് അലിക്കായിരുന്നു.
വഹാബ് റിയാസിന്റെ പരിക്ക്
പാക്കിസ്ഥാന്റെ പരിചയസമ്പന്നനായ പേസര്‍ ബൗളര്‍ വഹാബ് റിയാസിനെ ആദ്യ മത്സരത്തിലെ പരിക്ക് പുറത്തിരുത്തി. ഇന്ത്യക്കെതിരേ 8.1 ഓവറില്‍ വഴങ്ങിയത് 87 റണ്‍സ്. ബൗൾ ചെയ്യുന്നതിനിടെ കാല്‍ക്കുഴയ്ക്കു പരിക്കേറ്റ് വീണു. മത്സരം പൂര്‍ത്തിയാക്കാനും റിയാസിനായില്ല. വഹാബിനു പകരമെത്തിയ ജുനൈദ് ഖാന് ഗംഭീരമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ട് വിക്കറ്റ്, ശ്രീലങ്കയ്ക്കെതിരേ മൂന്ന്, ഇംഗ്ലണ്ടിനെതിരേ രണ്ട് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വിക്കറ്റ് നേട്ടം.
സെമി ജയം പ്രധാനം
പാക്കിസ്ഥാന്-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം നടന്നത് കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍. ലീഗിലെ മൂന്നു മത്സരവും ജയിച്ചെത്തിയ ഇംഗ്ലണ്ടിനെ പാക്കിസ്ഥാന് തകര്‍ത്തു. ബൗളിംഗിലും ബാറ്റിംഗിലും പാക്കിസ്ഥാന്റെ ആധിപത്യമായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ വലിയ സ്കോര്‍ നേടാന്‍ ഇംഗ്ലണ്ടിനായില്ല. 250ന് മുകളിലെങ്കിലും സ്കോര്‍ ചെയ്യാനുകമായിരുന്നെങ്കില് കളി ചിലപ്പോള്‍ വ്യത്യാസപ്പെട്ടേനെ.
മുഹമ്മദ് ആമിര്‍
പാക്കിസ്ഥാന്റെ വിജയത്തില്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ സേവനം വലുതായിരുന്നു. രണ്ടു പ്രധാന മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ആമിറിന്റെ സേവനമുണ്ടായിരുന്നു. ശ്രീലങ്കയ്ക്കെതിരേയുള്ള മത്സരത്തില്‍ സര്‍ഫ്രാസ് അഹമ്മദുമായുള്ള കൂട്ടുകെട്ട് ടീമിനെ വിജയത്തിലെത്തിച്ചു. സെമിയില്‍ ആമിറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഫൈനലില്‍ ആറ് ഓവര്‍ എറിഞ്ഞ ആമിര്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശിഖര്‍ ധവാന് എന്നിവരുടെ പ്രൈസ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ബുംറയുടെ നോബോള്‍
ഫൈനലില്‍ സെഞ്ചുറി നേടിയ ഫഖര്‍ സമന് മൂന്നു റണ്‍സില്‍ നില്ക്കുമ്പോള് നല്കിയ ക്യാച്ച് വിക്കറ്റ്കീപ്പര്‍ മഹേന്ദ്രസിംഗ് ധോണി പിടിച്ചു. ഇന്ത്യ വിക്കറ്റ് ആഘോഷം തുടങ്ങുകയും ചെയ്തു. എന്നാല്‍ ജസ്പ്രീത് ബുംറയുടെ കാല് വരയ്ക്കു പുറത്തായിരുന്നുവെന്ന് അമ്പയറുടെ വിളി വന്നതോടെ സമന്റെ ആയുസ് നീട്ടിക്കിട്ടി. ആ നോബോളാണ് കളിയുടെ ഗതി തന്നെ മാറ്റിയത്.
എന്തുകൊണ്ട് പാക്കിസ്ഥാൻ?
11:00 PM Jun 19, 2017 | Deepika.com