ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ജൈത്രയാത്ര തുടരുന്നു. സെമിഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണകൊറിയയുടെ ലോക ഒന്നാം നന്പർ താരം സൺ വാൻ ഹോയെ കീഴടക്കി 22ാം റാങ്കുകാരനായ ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചു .
ഇന്നു നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ കസുമസ സക്കായിയാണ് ശ്രീകാന്തിന്റെ എതിരാളി. സ്കോര്‍: 21-15,18-21,24-22. ഇതിനുമുമ്പ് സണ്ണുമായി ഏറ്റുമുട്ടി നാലുതവണ പരാജയമറിഞ്ഞിട്ടുള്ള ശ്രീകാന്ത് അസാമാന്യ പ്രകടനത്തിലൂടെയാണ് എതിരാളിയെ വീഴ്ത്തി കണക്കു തീര്‍ത്തത്. 3-3 ന്റെ സമനിലയിലെത്തിയ ആദ്യ ഗെയിമിൽ കളം നിറഞ്ഞു കളിച്ച ശ്രീകാന്ത്, 11-6ന്റെ ലീഡ് നേടുകയായിരുന്നു. പ്രതിയോഗിയുടെ പിഴവുകള്‍ അറിഞ്ഞു കളിച്ച സൺ അടുത്ത നിമിഷം തന്നെ 10-12ന്റെ ലീഡ് നേടി. എന്നാല്‍, പിന്നീടങ്ങോട്ട് കരുത്തേറിയ സ്മാഷുകളിലൂടെ ആധിപത്യം നേടിയ ശ്രീകാന്ത് ഒന്നാം ഗെയിം തന്റേതാക്കി.
രണ്ടാം ഗെയിമില്‍ ദക്ഷിണകൊറിയന്‍ താരത്തിന്റെ ശക്തമായ തിരിച്ചുവരവാണ് കാണികള്‍ കണ്ടത്. അപകടം മണത്ത ശ്രീകാന്ത് പിന്നീടങ്ങോട്ട് വര്‍ധിത വീര്യത്തോടെ കളിച്ച് വിജയം നേടുകയായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മറ്റൊരു വിജയ പ്രതീക്ഷയായിരുന്ന എച്ച്.എസ്. പ്രണോയ് സെമിഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ടു. ജപ്പാന്റെ കസുമസ സക്കായിയാണ് പ്രണോയിയെ തോല്‍പ്പിച്ചത്. ഒന്നിനെതിരേ രണ്ടു ഗെയിമിനാണ് പ്രണോയി പരാജയപ്പെട്ടത്. സ്കോർ 21-17, 26-28, 18-21. മിന്നും പ്രകടനം പുറത്തെടുത്ത ശേഷമാണ് മലയാളികളുടെ പ്രിയതാരം പ്രണോയി പരാജയപ്പെട്ടത്.
വിജയശ്രീകാന്ത്
11:59 PM Jun 17, 2017 | Deepika.com