സെന്റ് പീറ്റേഴ്സ്ബർഗ്: കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് റഷ്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കിക്കോഫ്. സോണി സിക്സില് മത്സരം തത്സമയം. ഗ്രൂപ്പ് എയില്‍ ജയത്തോടെ തുടങ്ങാനാണ് ഇരുടീമും ഇറങ്ങുന്നത്.
2018 ലോകകപ്പിന് വേദിയൊരുക്കുന്ന റഷ്യക്ക് ആതിഥേയരായതുകൊണ്ടു മാത്രമല്ല യോഗ്യതയെന്നും നല്ല പ്രകടനം നടത്താൻ തങ്ങള്‍ക്കു കഴിയുമെന്ന് തെളിയിക്കാനുണ്ട്. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തി സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിനു തയാറെടുപ്പുകള്‍ കൂടുതല്‍ സജീവമാകുകയാണ് റഷ്യയുടെ ലക്ഷ്യം. ഓഷ്യാന ചാമ്പ്യന്മാരായ ഓള് വൈറ്റ്സ് എന്നു ഇരട്ടപ്പേരുള്ള ന്യൂസിലന്‍ഡിന് ഗ്രൂപ് കടുകട്ടിയാണ് റഷ്യക്കു പുറമെ കരുത്തരായ പോര്‍ച്ചുഗല്‍, മെക്സിക്കോ ടീമുകളും ഗ്രൂപ്പിലുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ റഷ്യക്കെതിരേ മികച്ച പ്രകടനം നടത്തി തങ്ങളെ എഴുതിതള്ളാനാവില്ലെന്നു ന്യൂസിലന്‍ഡിനു തെളിയിക്കേണ്ടതുണ്ട്.
ലോക റാങ്കിംഗിലും പ്രകടനത്തിന്റെ കാര്യത്തിലും റഷ്യയും ന്യൂസിലന്‍ഡും തമ്മില്‍ വലിയ അന്തരമാണുള്ളത്. റാങ്കിംഗില്‍ റഷ്യ 63-ാമതും ന്യൂസിലന്‍ഡ് 95-ാം സ്ഥാനത്തും. അതുകൊണ്ട് കടലാസിലെ കണക്കുകള്‍ മാറ്റിവച്ച് റഷ്യയെ ഞെട്ടിക്കാനാണ് ന്യൂസിലന്‍ഡ് ഒരുങ്ങുന്നത്. ഓഷ്യാനയില്‍നിന്ന് ഓസ്ട്രേലിയ മാറിയത് ന്യൂസിലന്‍ഡിനു ഗുണകരമായി. ഓസ്ട്രേലിയ ഏഷ്യന്‍ മേഖലയില്‍ കളിക്കാനിറങ്ങിയതോടെ ഓഷ്യാനയിലെ വലിയ ടീമായി ന്യൂസിലന്‍ഡ്. ഓഷ്യാന ചാമ്പ്യന്മാര്ക്കു ലോകകപ്പിലേക്കു നേരിട്ടു യോഗ്യത ലഭിക്കില്ല. തെക്കേ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അഞ്ചാം സ്ഥാനത്തെത്തുന്നവരോട് അവര്‍ പ്ലേ ഓഫ് കളിക്കണം.
കോണ്‍ഫെഡറേഷന്‍സ് കപ്പിനു മൂന്നു തവണ യോഗ്യത നേടിയിട്ടുള്ള ഓള് വൈറ്റ്സിന് ഒരു ജയം പോലും നേടാനായിട്ടില്ല. റഷ്യയില്‍ ഈ മോശം റിക്കാര്‍ഡ് തിരുത്തുകയാണ് ഓഷ്യാന ചാമ്പ്യന്മാരുടെ ലക്ഷ്യം. എന്നാല്‍ റഷ്യയ്ക്കാണ് വിജയ സാധ്യത. ആദ്യ മത്സരം ജയിച്ചു കഴിഞ്ഞാല്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താനാകും. അതുകഴിഞ്ഞാല്‍ ഇരുടീമിനും കരുത്തരായ മെക്സിക്കോയെയും പോര്‍ച്ചുഗലിനെയും നേരിടേണ്ടതുണ്ട്. ന്യൂസിലന്‍ഡിന്റെ മുന്നില്‍ വലിയൊരു കടമ്പയാണുള്ളത്.
ഓഷ്യാന ചാമ്പ്യന്മാര്ക്ക് അവസാനത്തെ മത്സരങ്ങളില്‍ വടക്കന്‍ അയര്‍ലന്‍ഡിനോടും ബലാറസിനോടും പരാജയപ്പെടേണ്ടിവന്നു. ഇതുവരെ നടക്കാ ത്ത ഒരു പ്രത്യേക കാര്യം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ടൂര്‍ണമെന്റിനെത്തുന്നത്. ഈ ടൂര്‍ണമെന്റില്‍ ഒരു ജയം- പരിശീലകന് ആന്റണി ഹഡ്സണ്‍ പറഞ്ഞു.
സ്ട്രൈക്കര്‍ ക്രിസ് വുഡിലാണ് ന്യൂസിന്ലന്ഡിന്റെ പ്രതീക്ഷകള്‍. ഇംഗ്ലീഷ് രണ്ടാം ഡിവിഷന് ക്ലബ് ലീഡ്സ് യുണൈറ്റഡിനു വേണ്ടി കളിക്കുന്ന വുഡ് കഴിഞ്ഞ സീസണില്‍ ടോപ് സ്കോററായിരുന്നു. വുഡിനൊപ്പം റയാന് തോമസും മാര്‍കോ റോജാസും മുന്നേറ്റത്തെ ശക്തിപ്പെടുത്തും.
പ്രതിരോധത്തിലും മുന്നേറ്റത്തിലും മികവുള്ള യുവതാരങ്ങളാണ് റഷ്യയുടെ ശക്തി. എന്നാല്‍ സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിന്റെ സമ്മര്‍ദം റഷ്യക്കുണ്ട്. ഫയദോര്‍ സ്മോളോവാണ് ആക്രമണത്തിലെ കുന്തമുന. സ്മോളോവ് ന്യൂസിലന്‍ഡ് പ്രതിരോധത്തിനു പിടിപ്പതു പണിയുണ്ടാക്കാനാകും. ആദ്യം തന്നെ ഗോള്‍ നേടാനായാല്‍ റഷ്യക്ക് ആശ്വാസമാകും. പ്രതിരോധത്തില്‍ മൂന്നു പേരെ നിര്‍ത്തി മധ്യനിരയില്‍ നാലു പേരെയും നിയമിക്കുമ്പോള്‍ ആക്രമണത്തിനു മൂന്നു പേരെ നിര്‍ത്തിയുള്ള ശൈലിയാണ് പരിശീലകന് സ്റ്റനിസ്ലാവ് ചെര്ഷെസോവ് സ്വീകരിക്കുക.
ടൂര്‍ണമെന്റിനു മുമ്പ് നടന്ന സൗഹൃദ മത്സരങ്ങളില്‍ റഷ്യ മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ അഞ്ചു കളിയില്‍ ഒരണ്ണത്തില് മാത്രമേ പരാജയപ്പെട്ടുള്ളൂ. ബെല്‍ജിയത്തോടും ചിലിയോടും സമനില നേടാനുമായി.
റഷ്യ (ലോക റാങ്കിംഗ് 63)
ആതിഥേയരെന്ന നിലയിലാണ് റഷ്യ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കളിക്കുന്നത്. ആതിഥേയരായതുകൊണ്ടു സ്വന്തം കളത്തില്‍ റഷ്യക്കു കളി മികവ് തെളിയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായശേഷം കൂടുതല്‍ തിളക്കമാര്‍ന്ന പ്രകടനം നടത്താനാണ് റഷ്യന്‍ സംഘമിറങ്ങുന്നത്. വെറ്ററന്‍ ഡിഫന്‍ഡര്‍മാരായ വാസിലി ബെറെസുറ്റ്സ്കിയും സെര്‍ജി ഇഗ്നാഷെവിച്ചും വിരമിച്ചശേഷം ആ സ്ഥാനത്തേക്കു യോജിച്ചവരെ കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. ഫയദോര്‍ സ്മോളോവാണ് ആക്രമണത്തിലെ കുന്തമുന. സ്റ്റനിസ്ലാവ് ചെര്ഷെസോവിന്റെ പരിശീലനത്തില്‍ കീഴിലുള്ള ടീമിനെ പരിക്കും അലട്ടുന്നുണ്ട്. ഇഗര്‍ അകിന്‍ഫീവാണ് നായകന്.
ന്യൂസിലന്‍ഡ് (ലോക റാങ്കിംഗ് 95)
ഓഷ്യാന നേഷന്‍സ് കപ്പ് ചാമ്പ്യന്മാരായാണ് ന്യൂസിലന്‍ഡ് കോണ്‍ഫെഡറേഷന്‍സ് കപ്പിനു യോഗ്യത നേടിയത്. വെസ്റ്റ്ഹാം യുണൈറ്റഡ് ഡിഫന്‍ഡര്‍ വിന്‍സ്റ്റണ്‍ റീഡ് പരിക്കേറ്റു പിന്മാറിയതിനാല് സ്ട്രൈക്കര്‍ ക്രിസ് വുഡ് ആണ് ടീമിന്റെ നായകന്. ഇംഗ്ലീഷ് രണ്ടാം ഡിവിഷന് ക്ലബ് ലീഡ്സ് യുണൈറ്റഡിനു വേണ്ടി കളിക്കുന്ന വുഡ് കഴിഞ്ഞ സീസണില്‍ ടോപ് സ്കോററായിരുന്നു. ആന്റണി ഹഡ്സണ്‍ ആണ് പരിശീലകന്.
മിന്നിക്കാൻ റഷ്യയും ന്യൂസിലൻഡും
12:23 AM Jun 17, 2017 | Deepika.com