കണ്ണൂർ: ബാസ്കറ്റ് ബോളിൽ രാജ്യാന്തര വനിതാതാരങ്ങളെ വാർത്തെടുക്കുന്നതിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ "എലൈറ്റ് സ്കീം’ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിക്ക് ഇന്നു കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാകും. പരിശീലനം ലഭിക്കുന്ന വനിതാതാരങ്ങൾക്ക് മികച്ച ഭക്ഷണ- താമസസൗകര്യമാണ് സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തുന്നത്. താരങ്ങളുടെ സെലക്ഷൻ ട്രെയൽസ് നാളെ രാവിലെ എട്ടിന് മുണ്ടയാട് നടക്കും. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ബാസ്കറ്റ്ബോൾ മത്സരത്തിൽ പങ്കെടുത്ത 16നും 23നും ഇടയിലുള്ള പെൺകുട്ടികൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള രണ്ട് കോച്ചുമാരുടെയും രണ്ട് മുൻ ദേശീയ താരങ്ങളുടെയും മേൽനോട്ടത്തിലാണ് സെലക്ഷൻ ട്രെയൽസ്. തെരഞ്ഞെടുക്കുന്ന പെൺകുട്ടികൾക്ക് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിലും കോളജുകളിലും പഠിക്കാനുള്ള അവസരം സ്പോർട്സ് കൗൺസിൽ ഒരുക്കും. എയർകണ്ടീഷൻ താമസസൗകര്യത്തിനു പുറമേ ദിവസം 400 രൂപയുടെ ഭക്ഷണവും താരങ്ങൾക്ക് നൽകും. 15000 രൂപയുടെ കിറ്റും സ്പോർട്സ് കൗൺസിൽ നൽകുന്നുണ്ട്.
കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിൽ ബാസ്കറ്റ്ബോൾ മത്സരം മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു നടന്നത്. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഇൻഡോർ സ്റ്റേഡിയത്തിൽ 30 ഓളം പേർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കേരളീയരായ നിരവധി വനിതാതാരങ്ങൾ ദേശീയ-അന്തർദേശീയ തലത്തിൽ കളിക്കുന്നുണ്ട്. കേരളത്തിലെ ബാസ്കറ്റ് ബോളിനെ ദേശീയ-അന്തർദേശീയതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് എലൈറ്റ് സ്കീം നടപ്പിലാക്കുന്നതെന്ന് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ.ബിനീഷ് അറിയിച്ചു.
റെനീഷ് മാത്യു
എലൈറ്റ് സ്കീം പദ്ധതിക്ക് ഇന്നു തുടക്കമാകും
12:23 AM Jun 17, 2017 | Deepika.com