ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് ഒരു സാധ്യതയുമില്ലെന്നു വ്യക്തമാക്കിയത്. ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ദുബായിൽ ചർച്ചകൾ നടത്തിയതിനു പിന്നാലെയാണ് മന്ത്രി നിലപാടു വ്യക്തമാക്കിയത്. നയതന്ത്ര തർക്കങ്ങൾക്കിടെ 2012ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവച്ചത്.
ചർച്ചയ്ക്കു പോകുന്നതിനു മുൻപ് ബിസിസിഐ ഇക്കാര്യം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യേണ്ടിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാക്കിസ്ഥാൻ അറുതി വരുത്താത്ത കാലത്തോളം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ലെന്ന കാര്യം ബിസിസി ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിക്കും. ഇക്കാര്യം പാക്കിസ്ഥാൻ അംഗീകരിക്കാതിരുന്നാൽ ബിസിസിഐ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനു നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കും. എന്നാൽ, പരമ്പരകള്‍ റദ്ദാക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തണമെന്ന ആവശ്യം ബിസിസിഐ തള്ളുമെന്നാണ് റിപ്പോര്‍ട്ട്. 387 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പിസിബിയുടെ ആവശ്യം. 2015നും 2023നും ഇടയ്ക്ക് അഞ്ച് പരമ്പരകള്‍ നടത്താനായിരുന്നു ഇരുടീമും കരാറായിരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഗണിച്ച് പാക്കിസ്ഥാനുമായി ഒരു ബന്ധവും വേണ്ടെന്നാണ് ബിസിസിഐ നിലപാട്. അടുത്ത ദിവസം നടക്കുന്ന യോഗത്തില്‍ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി ഇക്കാര്യം വ്യക്തമാക്കും.
കുൽഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ചതിനെത്തുടർന്ന് പാക്കിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി ചർച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുൽഭൂഷണു നീതി കിട്ടും വരെ പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചകളും നിർത്തിവയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ-പാക് ബന്ധത്തിൽ അസ്വാരസ്യം വർധിച്ചതിൽ പിന്നെ ഈ വർഷം സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ഒരു ചർച്ച മാത്രമാണ് ഉണ്ടായത്.
അതേസമയം, ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും എന്നുറപ്പായി. ജൂണ്‍ നാലിന് ഇംഗ്ലണ്ടിലെ എജ്്ബാസ്റ്റണിലാണ് മത്സരം. മത്സരത്തിനുമുമ്പ് തന്നെ സൃഷ്ടിക്കപ്പെട്ട അമിതപ്രചാരവും അന്തരീക്ഷവും തങ്ങള്‍ക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പറഞ്ഞു. മറ്റേത് മത്സരങ്ങളേയും പോലെയാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെയും കാണുന്നതെന്നും കോഹ്ലി വ്യക്തമാക്കി.
പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരന്പര ഇല്ല: ഇന്ത്യ
12:35 AM May 30, 2017 | Deepika.com