പാരീസ്: ഇസാ സിസോകോയുടെ സെല്‍ഫ് ഗോള്‍ പാരി സാന്‍ ഷെര്മയിനു ഫ്രഞ്ച് കപ്പ് സമ്മാനിച്ചു. ഫ്രഞ്ച് കപ്പ് ഫൈനലില്‍ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് ആന്ഗേഴ്സിനെ തോല്‍പ്പിച്ചു. ഫ്രഞ്ച ലീഗ് വണ്‍ കിരീടം മോണക്കോയ്ക്കു സമ്മാനിക്കേണ്ടിവന്ന പിഎസ്ജിക്ക് ഈ കിരീടം ആശ്വാസം പകരുന്നതായി. പിഎസ്ജിയുടെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. കളി അധിക സമയത്തേക്കു കടക്കുന്നതിനു മിനിറ്റുകള്‍ ബാക്കിനിൽക്കേയായിരുന്നു സിസോകോയുടെ സെല്‍ഫ് ഗോള്‍. കോര്‍ണറില്‍നിന്നു ഏയ്ഞ്ചല്‍ ഡി മരിയ തൊടുത്ത പന്ത് സിസോകോയുടെ തലയില്‍ തട്ടി സ്വന്തം വലയിലേക്കു പതിക്കുകയായിരുന്നു.
കളിയുടെ ആദ്യ 45 മിനിറ്റില്‍ പിഎസ്ജി നിരവധി അവസരങ്ങള്‍ നഷ്ടമാക്കി. പ്രത്യേകിച്ച് എഡിന്‍സണ്‍ കവാനി സുന്ദര അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞു. ഡി മരിയയില്നിന്നും മികച്ച നീക്കങ്ങളുണ്ടായി. രണ്ടാം പകുതിയിലും അര്‍ജന്റൈൻ താരം മികച്ചുനിന്നു. 58-ാം മിനിറ്റില്‍ ഡി മരിയയുടെ ഗോളൊന്നുറച്ച ഫ്രീകിക്ക് വലയുടെ പുറത്തായി. എന്നാല്‍ കരുത്തരായ പിഎസ്ജിയുടെ മുന്നേറ്റങ്ങള്‍ തകര്‍ക്കാന്‍ ആന്ഗേഴ്സിനായി. കളി അധിക സമയത്തേക്കു നീങ്ങുമെന്നു തോന്നിയ അവസരത്തിലാണ് നാടകീയമായ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. ഡി മരിയയുടെ കോര്‍ണറില്‍ സിസോക്കോ സ്വന്തം വല കുലുക്കി കിരീടം പിഎസ്ജി സമ്മാനിച്ചു.
പിഎസ്ജിക്ക് ഫ്രഞ്ച് കപ്പ്
11:31 PM May 28, 2017 | Deepika.com