ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിനൊപ്പം എഫ് എ കപ്പ് കിരീടവും സ്വന്തമാക്കാമെന്ന അന്റോണിയോ കോന്റെയുടെ മോഹത്തിനു തിരിച്ചടി. എഫ്എ കപ്പ് കിരീടം ആഴ്സണല്‍ സ്വന്തമാക്കി. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന എഫ്എ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ആഴ്സണല്‍ 2-1ന് ചെല്‍സിയെ തകര്‍ത്തു. അലക്സിസ് സാഞ്ചസ് (4) ആഴ്സണലിനെ മുന്നിലെത്തിച്ചു. ഡിയേഗോ കോസ്റ്റ 76-ാം മിനിറ്റില്‍ ഗോള്‍ മടക്കിയതോടെ മത്സരം നീളുമെന്നു തോന്നിച്ചു. എന്നാല്‍ ആരോണ്‍ റാംസെ ആഴ്സണലിന്റെ രക്ഷകനായി 79-ാം മിനിറ്റില്‍ വിജയ ഗോള്‍ സ്വന്തമാക്കി. ആഴ്സിന്‍ വെംഗറുടെ കീഴില്‍ ആഴ്സണലിന്റെ ഏഴാം കിരീടമാണിത്. ഇതോടെ എഫ്എ കപ്പ് ഏറ്റവും കൂടുതല്‍ നേടിയ ക്ലബ്ബായി ആഴ്സണല്‍ മാറി. 13 കപ്പുകളാണ് പീരങ്കിപ്പടയ്ക്കുള്ളത്.
കിരീടത്തോടെ സീസണ് പൂര്ത്തിയാക്കാനിറങ്ങിയ ഇരുടീമും ആദ്യം മുതലേ ആക്രമണ മൂഡിലായിരുന്നു. എന്നാല്‍ നാലാം മിനിറ്റില്‍ ആഴ്സണലിന്റെ വക ഗോളെത്തി. അലക്സിസ് സാഞ്ചസ് വല കുലുക്കി. എന്നാല്‍ ആദ്യം ലൈന്‍ റഫറി ഓഫ് സൈഡ് പതാക ഉയര്‍ത്തി ഗോളനുവദിച്ചില്ല. പന്ത് ആഴ്സണലിന്റെ ആരോണ്‍ റാംസെയുടെ ദേഹത്ത് തട്ടിയെന്ന സംശയത്തെത്തുടര്‍ന്നാണു ലൈന്‍ റഫറി പതാക ഉയര്‍ത്തിയത്. എന്നാല്‍ പ്രധാന റഫറിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം പന്ത് റാംസെയുടെ ദേഹത്തു തട്ടിയില്ലെന്നു വ്യക്തമായതിനെത്തുടര്‍ന്നു ഗോളനുവദിക്കുകയായിരുന്നു.
റാംസെയുടെ ദേഹത്ത് പന്ത് തട്ടിയില്ലെന്ന് ടിവി റിപ്ലേ കളിലും വ്യക്തമായിരുന്നു. ഇതിനുശേഷം ഇരുടീമും ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ ചെല്‍സിയാണ് കൂടുതല്‍ മുന്നേറ്റം നടത്തിയത്. എന്നാല്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് വിക്ടര്‍ മോസസ് പുറത്തായത് നീലക്കുപ്പായക്കാരുടെ താളം തെറ്റിച്ചു. തളരാതെ പൊരുതിയ ചെല്‍സിയുടെ നിരന്തര മുന്നേറ്റത്തിന്റെ ഫലം 76-ാം മിനിറ്റിലെത്തി. ഡിയേഗോ കോസ്റ്റ സമനില പിടിച്ചു. വില്യന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ഈ സമനിലയുടെ ആഘോഷത്തിന് മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 79-ാം മിനിറ്റില്‍ റാംസെ പീരങ്കിപ്പടയുടെ വിജയം ഉറപ്പിച്ച് ചെല്‍സിയുടെ വല കുലുക്കി.
സീസണൽ കിരീടമൊന്നും നേടാനാകാതെ വന്നതോടെ പരിശീലകൻ ആഴ്സിൻ വെംഗറെ പുറത്താക്കണമെന്ന മുറവിളിയുയർന്നിരുന്നു. എന്നാൽ, അതേക്കുറിച്ച് പ്രതികരിക്കാൻ വെംഗർ തയാറായിരുന്നില്ല. വെംഗറുടെ ആഴ്സണൽ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾ നിലനിൽക്കുകയാണ്.
ചെൽസിയുടെ മോഹം പൊലിഞ്ഞു
11:31 PM May 28, 2017 | Deepika.com