തൃശൂർ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശം ഉൾക്കൊണ്ട് കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച കേരള പ്രീമിയർ ലീഗ് ക്ലൈമാക്സിലേക്ക്. ലീഗിന്റെ നാലാംപതിപ്പിൽ സെമിയും ഫൈനലുമടക്കം മൂന്നു മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സെമിയിലെത്തിയ നാലു ടീമുകളുടെ ചിത്രവും തെളിഞ്ഞു. ഒരു സെമിയും ഫൈനലുമടക്കം രണ്ടു മത്സരങ്ങൾ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ലീഗിൽ ആദ്യ മത്സരത്തിൽ പന്തുരുണ്ട തിരൂരിലാണ് മറ്റൊരു സെമി.
നാളെ വൈകുന്നേരം നാലിന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ എഫ്സി തൃശൂരും മലപ്പുറംഗോകുലം എഫ്സിയും ഏറ്റുമുട്ടും. ഇതേസമയം, തിരൂരിൽ നടക്കുന്ന സെമിയിൽ സ്പോർട്സ് അക്കാദമി തിരൂരും കെഎസ്ഇബിയും തമ്മിലാണ് മത്സരം. 31നു വൈകുന്നേരം നാലിനാണ് കലാശപ്പോരാട്ടം.
ഇന്നലെ തിരുവനന്തപുരത്തു നടന്ന മത്സരത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ഏകപക്ഷീയമായ ഒരു ഗോളിനു കേരള പോലീസ് തോറ്റതോടെ ഗ്രൂപ്പ് ബിയിൽനിന്നു 18 പോയിന്റോടെയാണ് എഫ്സി തൃശൂർ സെമിയിൽ പ്രവേശിച്ചത്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ (3-1) കീഴടക്കി തിരുവനന്തപുരം കെഎസ്ഇബി സെമിയിൽ കടന്നു. ഗ്രൂപ്പ് എയിൽനിന്നു 11 പോയിന്റോടെ രണ്ടാംസ്ഥാനക്കാരായാണ് ടീം സെമിയിലെത്തിയത്. 12 പോയിന്റുള്ള ഗോകുലം എഫ്സിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ.
മലപ്പുറം, തൃശൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് കെപിഎൽ മത്സരങ്ങൾ നടന്നത്. രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകൾ മത്സരിച്ചു. ഏപ്രിൽ എട്ടിന് ആരംഭിച്ച ലീഗിൽ സെമിയും ഫൈനലുമടക്കം 43 മത്സരങ്ങളാണ് ഇക്കുറിയുണ്ടായത്.
കൊച്ചിൻ ഷിപ്യാർഡ് സ്പോൺസർ ചെയ്യുന്ന ലീഗിൽ ചാമ്പ്യന്മാർക്ക് രണ്ടു ലക്ഷം രൂപയുടെയും റണ്ണേഴ്സ് അപ്പിന് ഒരു ലക്ഷം രൂപയുടെയും പ്രൈസ് മണിയാണ് സമ്മാനം.
കെപിഎൽ: ചാമ്പ്യന്മാരിലേക്ക് മൂന്നു മത്സരങ്ങളുടെ ദൂരം മാത്രം
12:01 AM May 28, 2017 | Deepika.com