മാഡ്രിഡ്: 2016-17 ഫുട്ബോള്‍ സീസണ് ഒരു കിരീടമെങ്കിലും സ്വന്തമാക്കി പൂര്‍ത്തിയാക്കാന്‍ ബാഴ്സലോണ കോപ്പ ഡെല്‍ റേ ഫൈനലില്‍ അലാവ്സിനെ നേരിടും. വിചെന്റെ കാല്‍ഡെറോണില്‍ ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്കാണ് കിക്കോഫ്. പരിശീലന് ലൂയി എന്റികെയുടെ ബാഴ്സലോണയ്ക്കൊപ്പമുള്ള അവസാന മത്സരമാണ്.
ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന് അടിയറവു വച്ച ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനോടു തോറ്റു പുറത്തായി. അതുകൊണ്ട് ഇന്ന് നടക്കുന്ന കോപ്പ ഡെല്‍ റേ ഫൈനലില്‍ അലാവ്സിനെ പരാജയപ്പെടുത്താനായാല്‍ ബാഴ്സയ്ക്ക് അഭിമാനത്തോടെ സീസണ് പൂര്‍ത്തിയാക്കാം. തുടര്‍ച്ചയായ മൂന്നാം കിരീടവും നേടിക്കൊണ്ട് എന്റിക്കിന് നല്ലൊരു യാത്രയയപ്പ് നല്‍കാനാണ് കറ്റാലന്‍ കരുത്തര്‍ ശ്രമിക്കുക.
ബാഴ്സലോണയ്ക്കുതന്നെയാണ് കിരീട സാധ്യതയും. ലാ ലിഗയില്‍ ഒമ്പതാം സ്ഥാനത്തു ഫിനിഷ് ചെയ്ത അലാവ്സിനെതിരേ തകര്‍പ്പന്‍ ജയമാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആദ്യമായി ഒരു പ്രധാന കിരീടം സ്വന്തമാ ക്കാനാണ് അലാവ്സ് ലക്ഷ്യ മിടുന്നത്. 2001ൽ യുവേഫ കപ്പിന്റെ ഫൈനലിലെത്തിയതാണ് ഇതിനുമുമ്പത്തെ വലിയ നേട്ടം. ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ബാഴ്സലോണയ്ക്കെതിരേ അലാവ്സ് എന്തു തന്ത്രമുപയോഗിക്കുമെന്ന് കണ്ടറിയണം. സസ്പെന്‍ഷനെത്തുടര്‍ന്ന് ബാഴ്സയ്ക്കു ലുയി സുവാരസിന്റെ സേവനം നഷ്ടമാകും. എന്നാല്‍ ലയണല്‍ മെസി, നെയ്മര്‍ എന്നിവടങ്ങുന്ന നിര ഏതു പ്രതിരോധവും തകര്‍ക്കാന്‍ കഴിവുള്ളവരാണ്.
ലാ ലിഗയില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ സെപ്റ്റംബറില്‍ ബാഴ്സലോണയുടെ നൂകാമ്പില്‍ വച്ച് അലാവ്സ് 2-1ന് ജയിച്ചിരുന്നു. ഫെബ്രുവരിയില്‍ നടന്ന റിട്ടേണ്‍ മത്സരത്തില്‍ ബാഴ്സലോണ 6-0ന്റ വന്‍ ജയം സ്വന്തമാക്കി.
അലാവ്സിനെ വെറുതെ എഴുതി തള്ളാനാവില്ല. ഈ സീസണില്‍ പല മത്സരങ്ങളിലും അവരത് തെളിയിക്കുകയും ചെയ്തിരിന്നു. ബാഴ്സലോണയെ തോല്‍പ്പിച്ചു. സെവിയ്യയെ സമനിലയില്‍ കുടുക്കി. വിയ്യാറയലിനെ ഹോം മത്സരത്തിലും എവേ മത്സരത്തിലും തോല്‍പ്പിച്ചു. അവസാനം കോപ്പ ഡെല്‍റേയുടെ സെമിയില്‍ വിയ്യാറയലിനെ തോല്‍പ്പിച്ച് ഫൈനലിലുമെത്തി.
കിരീടത്തോടെ ബാഴ്സ വിടാൻ എന്റികെ
11:58 PM May 26, 2017 | Deepika.com