തൃശൂർ: ഓപ്പറേഷൻ ഒളിമ്പ്യയുടെ ഭാഗമായി മെഡൽപ്രതീക്ഷയുളള 11 ഇനങ്ങളിൽ മത്സരിക്കാൻ 250 താരങ്ങളെ തെരഞ്ഞെടുക്കുമെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീൻ. 185 കോടി രൂപ ഇതിനായി ചെലവിടും. മികച്ച പരിശീലനം നല്കാൻ വിദേശ കോച്ചുകളുടെ സേവനവും ലഭ്യമാക്കും. എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് ഓരോ ഇനത്തിലും പരിശീലനം നൽകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
കായികമേഖലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് സാക്ഷരതാ മിഷൻ മാതൃകയിൽ ഈ വർഷം തന്നെ കായികക്ഷമതാ മിഷൻ പ്രവർത്തനസജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കായികക്ഷേമ വകുപ്പിനു കീഴിൽ ഒതുങ്ങാതെ, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർഗരേഖയിൽ ഉൾപ്പെടുത്തിയും പഞ്ചായത്ത്, എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ചും മിഷൻ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു പഞ്ചായത്ത്തലംവരെയുള്ള കമ്മിറ്റികൾ രൂപീകരിക്കും. ആരോഗ്യത്തിനു കായികം എന്ന മുദ്രാവാക്യമുയർത്തി എൽകെജി മുതൽ മുതിർന്നവരിലേക്കുവരെ കായികക്ഷമതാ പ്രവർത്തനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. കായികസമിതികളിൽ ജനാധിപത്യവത്കരണം നടപ്പാക്കും. തെരഞ്ഞെടുക്കപ്പെടുന്ന സമിതികളാകും ഇനി അധികാരത്തിൽ വരുന്നത്. കായികമേഖലയുമായി ബന്ധമുള്ളവരെയാണ് ചുമതലകളേല്പിക്കുകയെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിസഭയുടെ ഒരുവർഷത്തെ നേട്ടങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ ഒളിമ്പ്യ ഉദ്ഘാടനം നാളെ തൃശൂരിൽ
11:57 PM May 26, 2017 | Deepika.com