സിയൂള്‍: അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളില്‍ ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗ്രൂപ്പ് ഇയില്‍ ഫ്രാന്‍സ് എതിരില്ലാത്ത നാലു ഗോളിനു വിയറ്റ്നാമിനെ തകര്‍ത്തു. ജീന്‍ കെവിന് അഗസ്റ്റിന്റെ ഇരട്ട ഗോളിനൊപ്പം (22,45), മാര്‍കസ് തുറാം (18), ഡെനിസ് വില്‍ പൊഹ (52) എന്നിവരും ഫ്രാന്‍സിനായി ഗോള്‍ നേടി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡ് 3-1ന് ഹോണ്ടുറാസിനെ തോല്‍പ്പിച്ചു.
ജയത്തോടെ ന്യൂസിലന്‍ഡ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. മെയര്‍ ബെവന്റെ ഇരട്ട ഗോളാണ് ന്യൂസിലന്‍ഡിനു മികച്ച ജയം നല്‍കിയത്. ഇതില്‍ കളി തുടങ്ങി 45 സെക്കന്‍ഡിൽ നേടിയ ഗോളുമുണ്ടായിരുന്നു. ബെവന്റെ രണ്ടാം ഗോള്‍ 56-ാം മിനിറ്റിലായിരുന്നു.
ഹണ്ടര്‍ അഷ്മോവര്ത്ത് (23) ന്യൂസിലന്‍ഡിനായി ഗോള്‍ നേടി. ഹോണ്ടൂറാസിനായി ഹൊര്‍ഗെ അല്‍വാരസ് (50) ഒരു ഗോള്‍ മടക്കി. ഗ്രൂപ്പ് എഫില്‍ യുഎസ്എ ഏകപക്ഷീയമായ ഒരു ഗോളിനു സെനഗലിനെ തോല്‍പ്പിച്ചു. ജോഷ് സര്‍ജന്റാണ് (34) ഗോള്‍ നേടിയത്. സൗദി അറേബ്യ 2-1 ഇക്വഡോറിനെ പരാജയപ്പെടുത്തി. അബ്ദുള്‍റഹ്മാന്‍ അല്‍ യാമിയുടെ ഇരട്ട ഗോളുകളാണ് (7,84) സൗദിക്കു വിജയമൊരുക്കിയത്. ഇക്വഡോറിനായി ജോര്‍ജി സിസീദോ (89) ഒരു ഗോള്‍ തിരിച്ചടിച്ചു.
അണ്ടർ 20 ലോകകപ്പ്: ഫ്രാന്‍സിനു യോഗ്യത
12:02 AM May 26, 2017 | Deepika.com