സിയൂള്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ആറു തവണ ചാമ്പ്യന്മാരായ അര്‍ജന്റീന തോല്‍വിയോടെ തുടങ്ങി. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ അര്‍ജന്റീനയെ 3-0ന് ഇംഗ്ലണ്ട് തകര്‍ത്തു. 1997നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് അര്‍ജന്റീനയെ തോല്പിക്കുന്നത്. രണ്ടാം പകുതിയില്‍ 10 പേരുമായാണ് അര്‍ജന്റീന കളിച്ചത്. അര്‍ജന്റീനയുടെ ലൗതാരോ മാര്‍ട്ടിനെസിനെ റെഡ് കാര്‍ഡ് നല്കാന് റഫറി വീഡിയോ റിവ്യു സഹായം തേടി. ഫിഫ ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് റിവ്യു സംവിധാനം മത്സരത്തില്‍ ഉപയോഗിക്കുന്നത്.
ഈ മത്സരത്തിനു മുമ്പ് 17 കളിയില്‍ ജയം നേടാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ട് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ അര്‍ജന്റീനയെ തോല്‍പ്പിച്ച് വിജയപാതയിലെത്തി. ആദ്യ പകുതിയില്‍ എവര്‍ട്ടന്റെ ഡൊമിനിക് കാള്‍വെര്‍ട്ട്-ലെവിനിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ന്യൂകാസില്‍ താരം ആഡം ആംസ്ട്രോംഗ് ലീഡ് ഉയര്‍ത്തി. ഇതോടെ അര്‍ജന്റീനയ്ക്കെതിരേയുള്ള മോശം റിക്കാര്‍ഡ് തിരുത്തുമെന്ന് ഉറപ്പായി. ഇഞ്ചുറി ടൈമില്‍ ചെല്‍സിയുടെ ഡൊമിനിക് സോളങ്കി പെനാല്‍റ്റി വലയിലാക്കി ഇംഗ്ലണ്ടിന്റെ ജയം 3-0 ആക്കി. കളി തീരാന്‍ 15 മിനിറ്റുള്ളപ്പോഴാണ് റഫറി അര്‍ജന്റീനയുടെ പകരക്കാരൻ മാര്‍ട്ടിനെസിന് റിവ്യൂ വഴി ചുവപ്പ് കാര്‍ഡ് നല്‍കിയത്.
ഗ്രൂപ്പ് ബിയില്‍ കരുത്തരായ ജര്‍മനിയെ വെനസ്വേല മറുപടിയില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ മൂന്നു മിനിറ്റിനിടെ വീണ രണ്ടു ഗോളുകളാണ് ജര്‍മനിയെ പരാജയപ്പെടുത്തിയത്. 51-ാം മിനിറ്റില്‍ റൊണാള്‍ഡ് പെനയുടെ വക ആദ്യ ഗോളെത്തി. ഇതായിരുന്നു ടൂര്‍ണമെന്റിലെ ആദ്യ ഗോളും.
അധികം വൈകാതെ സെര്‍ജിയോ കോര്‍ഡോവ രണ്ടാം ഗോളും നേടി. ഗ്രൂപ്പ് ബിയില്‍ തന്നെ മെക്സിക്കോ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെ വനൗതുവിനെ 3-2ന് തോല്‍പ്പിച്ചു. ആദ്യ 25 മിനിറ്റില്‍ രണ്ടു ഗോള്‍ നേടിയശേഷം മെക്സിക്കോയെ ഞെട്ടിച്ചുകൊണ്ട് വനൗതു രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ മടക്കി. അവസാനം ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മെക്സിക്കോയ്ക്കു വിജയ ഗോള്‍ കണ്ടെത്താനായി. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ദക്ഷിണ കൊറിയ 3-0ന് ഗ്വിനിയെ പരാജയപ്പെടുത്തി.
അര്‍ജന്റീന തോല്‍വിയോടെ തുടങ്ങി
12:00 AM May 21, 2017 | Deepika.com