സ്പാനിഷ് ലാലിഗ
എല്ലാ സീസണിലും സ്പാനിഷ് ലീഗ് പര്യവസാനിക്കുന്നത് ഫോട്ടോ ഫിനിഷിലാണ്. ഇത്തവണയും അതിനു മാറ്റമില്ല. 37 മത്സരങ്ങള്‍ എല്ലാ ടീമുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റയല്‍ മാഡ്രിഡും ബാഴ്സലോണയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 90 പോയിന്റ് റയലിനും 87 പോയിന്റ് ബാഴ്സലോണയ്ക്കുമുണ്ട്. നാളെ മലാഗയെ നേരിടുന്ന റയലിന് ഒരു സമനില മാത്രം മതി കിരീടനേട്ടത്തിന്. അവസാനമത്സരത്തില്‍ ബാഴ്സയ്ക്കാകട്ടെ എതിരാളി ഐബറാണ്. ബാഴ്സയ്ക്ക് ജയിച്ചാല്‍ മാത്രം പോരാ റയല്‍ പരാജയപ്പെടുകയും വേണം കിരീടനേട്ടത്തിന്. ബാഴ്സയ്ക്ക് ഹോം മത്സരവും റയലിന് എവേ മത്സരവുമാണ്. രണ്ടു ടീമിന്റെയും മത്സരം നാളെ രാത്രി 11.30നാണ്. 2011-12 സീസണിലാണ് റയല്‍ അവസാനമായി സ്പാനിഷ് ലീഗ് കിരീടം ചൂടുന്നത്. അന്ന് ഹൊസെ മൗറീഞ്ഞോയായിരുന്നു റയലിന്റെ പരിശീലകന്.
അതിനു ശേഷം പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം അവര്‍ക്ക് അകന്നുനിന്നു. എന്നാല്‍, ഇത്തവണ കിരീടം നേടിയേ അടങ്ങൂ എന്നാണ് റൊണാള്‍ഡോയും സംഘവും പറയുന്നത്. 33-ാം ലാ ലിഗ കിരീടമാണ് റയല്‍ തേടുന്നത്.
സിനദിന്‍ സിദാന് ആദ്യമായി മുഴുവന്‍ സമയ പരിശീലകനായ ശേഷമുള്ള ആദ്യ സീസണില്‍ത്തന്നെ കിരീടം നേടുക എന്നത് അദ്ദേഹത്തിനും നേട്ടമാണ്. മുന്‍നിര താരങ്ങളായ ഗാരെത് ബെയ്ൽ, കര്‍വഹാല്‍, നാച്ചോ തുടങ്ങിയവര്‍ക്ക് നാളത്തെ മത്സരത്തില്‍ കളിക്കാനാവില്ല. ഹാമിഷ് റോഡ്രിഗസ്, പെപെ തുടങ്ങിയവര്‍ കളിക്കുമോ എന്ന കാര്യത്തില്‍ നാളെ മാത്രമേ വ്യക്തതയുണ്ടാകൂ. മിന്നും ഫോമില്‍ കളിക്കുന്ന ബാഴ്സയ്ക്കു പക്ഷേ, ഒരു വിജയം കൊണ്ട് ഒന്നുമാവില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇതിനോടകം ചെല്‍സി കിരീടം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍, സീസണിലെ അവസാന മത്സരങ്ങള്‍ നാളെ മാത്രമേ നടക്കൂ. എല്ലാ മത്സരങ്ങളും രാത്രി 7.30നാണ്. ചാമ്പ്യന്മാരുടെ അവസാന മത്സരത്തിലെ എതിരാളികള്‍ സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിജില്‍ സണ്ടര്ലന്ഡാണ്. 37 മത്സരങ്ങളില്‍നിന്ന് 90 പോയിന്റാണ് ചെല്‍സിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറിന് 83 പോയിന്റാണുള്ളത്. മൂന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 75 പോയിന്റുമുണ്ട്. മുന്‍നിര ടീമുകള്‍ക്കെല്ലാം താരതമ്യേന ദുര്‍ബല ടീമുകളാണ് എതിരാളികളായി വരുന്നത്. ലിവര്‍പൂള്‍ മിഡില്‍സ്ബ്രോയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെയും മാഞ്ചസ്റ്റര്‍ സിറ്റി വാറ്റ്ഫഡിനെയും നേരിടും. ആഴ്സണലിന്റെ മത്സരം അല്പം കടുക്കും. അഞ്ചാം സ്ഥാനത്തുള്ള ആഴ്സണല്‍ ഏഴാം സ്ഥാനത്തുള്ള എവര്ടണുമായാണ് നാളെ മാറ്റുരയ്ക്കുന്നത്.
ബുണ്ടസ് ലിഗ, ലീഗ് വണ്‍ പോരാട്ടങ്ങള്‍ ഇന്നവസാനിക്കും. അതേസമയം, ഇതിനോടകം കിരീടം ഉറപ്പിച്ച യുവന്റസ് കളിക്കുന്ന സീരി എ പോരാട്ടങ്ങളുടെ അവസാന റൗണ്ട് അടുത്തയാഴ്ചയാണ്.
ഐപിഎല്‍
ഒന്നരമാസമായി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി-20 പോരാട്ടങ്ങള്‍ക്ക് നാളെ കലാശക്കൊട്ടാകും. 14 പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കു ശേഷം കൂടുതല്‍ പോയിന്റുകള്‍ നേടിയ മുംബൈ ഇന്ത്യന്‍സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ്, റൈസിംഗ് പൂന സൂപ്പര്‍ ജയന്റ് എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്കു യോഗ്യത നേടിയത്. ആദ്യമത്സരത്തില്‍ത്തന്നെ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയ പൂന കലാശപ്പോരിന് അര്‍ഹത നേടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 10-ാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്.
ഫെഡറേഷന് കപ്പ്
ഇന്ത്യന്‍ ഫുട്ബോളിലെ ക്ലബ്ബുകളുടെ പോരാട്ടമായ ഫെഡറേഷന് കപ്പിന്റെ കലാശപ്പോരാട്ടവും നാളെ നടക്കും. ബംഗളൂരു എഫ്സിയും മോഹന്‍ബഗാനുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഐലീഗില്‍ ചാമ്പ്യന്മാരായി ഏവരുടെ പ്രശംസ ഏറ്റുവാങ്ങിയ വടക്കുകിഴക്കന്‍ ടീം ഐസോളിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ്സി കട്ടക്കില്‍ നടക്കുന്ന പോരാട്ടത്തിന് അര്‍ഹത നേടിയത്. പരമ്പരാഗത വൈരികളായ ഈസ്റ്റ്ബംഗാളിനെ കെട്ടുകെട്ടിച്ച് മോഹന്‍ബഗാനും അന്തിമ പോരാട്ടത്തിന് യോഗ്യരായി.
നാളെ ‘ഫൈനല്‍’ ഡേ
11:55 PM May 19, 2017 | Deepika.com