പനാജി: തെക്കൻ ഗോവയിൽ നടപ്പാലം തകർന്നുവീണു രണ്ടു പേർ മരിച്ചു. മുപ്പതോളം പേരെ കാണാതായി. സൻവോർഡം നദിയിൽ പോർച്ചുഗീസ് കാലത്ത് നിർമിച്ച പാലമാണു തകർന്നത്. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ കുർച്ചോറം പട്ടണത്തിലാണു സംഭവം. അന്പതോളം പേരാണു പുഴയിൽ വീണത്. രക്ഷാപ്രവർത്തകർ രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. 14 പേരെ രക്ഷപ്പെടുത്തി. ഒരു യുവാവ് ജീവനൊടുക്കാൻ പാലത്തിൽനിന്നു നദിയിലേക്ക് ചാടിയിരുന്നു. ഇയാളെ രക്ഷപ്പെടുത്താൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കവേ തെരച്ചിൽ കാണാൻ ആളുകൾ പാലത്തിൽ തടിച്ചുകൂടിയതാണ് അപകടകാരണമായത്. കാലപ്പഴക്കം ചെന്ന പാലത്തിൽ വാഹനങ്ങൾക്കു പ്രവേശനമില്ല. നടപ്പാലമായി മാത്രമാണ് ഉപയോഗിച്ചു വന്നിരുന്നത്.