മാഡ്രിഡ്: ലാലിഗയില്‍ കിരീടം ആര്‍ക്കെന്ന ചോദ്യത്തിനുള്ള ഉത്തരം ലഭിക്കണമെങ്കില്‍ ഞായറാഴ്ചവരെ കാത്തിരിക്കണം. അതുകൊണ്ടുതന്നെ ഓരോ ദിവസവും ആരാധകരുടെ നെഞ്ചിടിപ്പു കൂടുകയാണ്. പോയിന്റ് തുല്യമായ ശേഷം ഇരുടീമും എല്ലാ മത്സരത്തിലും ജയിച്ചു മുന്നേറുകയാണ്. ബാഴ്സലോണയ്ക്ക് ഒന്നും റയലിന് രണ്ടും മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇതില്‍ രണ്ടിലും റയല്‍ ജയിച്ചാല്‍ അവര്‍ കിരീടം കൊണ്ടുപോകും. അതേസമയം, ഒരു മത്സരത്തില്‍ ജയിക്കുകയും ഒരു മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്യുകയും ബാഴ്സ തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിക്കുകയും ചെയ്താല്‍ കിരീടം ന്യൂകാമ്പിലെത്തും. പോയിന്റ് സമനിലയിലാണെങ്കിലും ഗോള്‍ ശരാശരിയില്‍ ബാഴ്സയാണ് മുന്നില്‍. അതേസമയം, കിരീടം തിരിച്ചുപിടിക്കാന്‍ അടുത്ത ദിവസം സെൽറ്റവിഗോയ്ക്കെതിരേ ഇറങ്ങുന്ന റയലിന്റെ പ്രധാനപ്പെട്ട മൂന്നു കളിക്കാര്‍ക്കു കളിക്കാനാകാത്തത് അവരെ വലയ്ക്കു്ന്നു. ഗാരെത് ബെയ്ൽ, ഡാനി കര്‍വഹാല്‍, നാച്ചോ എന്നിവര്‍ക്കാണ് കളിക്കാനാകാത്തത്. കര്വഹാലിനും ബെയ്ലിനും പരിക്കാണ് പ്രശ്നമെങ്കില്‍ നാച്ചോയുടെ പ്രശ്നം സസ്പെന്‍ഷനാണ്. അവസാനമത്സരത്തില്‍ സെവിയ്യക്കെതിരേയും നാച്ചോ മഞ്ഞക്കാര്‍ഡ് കണ്ടിരുന്നു. റയലിന്റെ പ്രതിരോധനിരയിലെ ശക്തമായ സാന്നിധ്യമാണ് നാച്ചോയുടേത്.
18ന് സെല്‍റ്റ വിഗോയും 21ന് മലാഗയും ആണ് റയലിന്റെ എതിരാളികള്‍. സെല്‍റ്റയെ തോല്പിച്ചാല്തന്നെ കിരീടത്തിലേക്ക് പകുതി ദൂരം പിന്നിട്ടുകഴിഞ്ഞു. അങ്ങനെയെങ്കില്‍ 37 കളിയില്‍ 90 പോയന്റുമായാവും റയല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ബൂട്ടുകെട്ടുക. മലാഗയ്ക്കെതിരെ തോല്‍ക്കാതിരുന്നാല്‍ ബാഴ്സയുടെ ഫലം കാത്തിരിക്കാതെ റയലിന് കിരീടമണിയാം. അതേസമയം, 18ന് സെല്‍റ്റ വിഗോയെ റയല്‍ പരാജയപ്പെടുത്തിയാല്‍ 21വരെ റയല്‍ തലപ്പത്തായിരിക്കും. 21ന് ഇരുടീമും ജയിച്ചാല്‍ കിരീടം റയലിലെത്തും. ചാമ്പ്യന്‍സ് ലീഗില്‍നിന്ന് നേരത്തെ പുറത്തായ ബാഴ്സയ്ക്ക് ഈ സീസണില്‍ കിരീടമൊന്നുമില്ലാത്തത് വിഷമിപ്പിക്കുന്നുണ്ട്. അവരുടെ അവസാന മത്സരം ഞായറാഴ്ച ഐബറിനെതിരേ സ്വന്തം മൈതാനമായ സാന്റിയാഗോ ബര്ണാബുവിലാണ്.
റയലാകട്ടെ, തങ്ങളുടെ 12ാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനുള്ള തയാറെടുപ്പില്കൂടിയാണ്. ജൂണ്‍ മൂന്നിനു നടക്കുന്ന ഫൈനലില്‍ യുവന്റസാണ് റയലിന്റെ എതിരാളികള്‍. പരിക്കിന്റെ പിടിയിലുള്ള താരങ്ങളൊക്കെ അപ്പോഴേക്കും തിരിച്ചെത്തുമെന്നാണ് പരിശീലകന് സിദാന്റെ പ്രതീക്ഷ. കഴിഞ്ഞ നാലു വര്‍ഷമായി റയലിന് സ്പാനിഷ് ലീഗ് കിരീടം കൈപ്പിടിയിലൊതുക്കാനായിട്ടില്ല.
ലാലിഗയില്‍ കിരീടം ആര്‍ക്ക്? നെഞ്ചിടിപ്പേറുന്നു
11:31 PM May 16, 2017 | Deepika.com