മാഡ്രിഡ്: സ്പാനിഷ് ലീഗ് പോരാട്ടങ്ങള്‍ അവസാനത്തോടടുത്തപ്പോള്‍ കിരീടാവകാശികള്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് ഒരു മത്സരവും രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് ഒരു മത്സരവും ശേഷിക്കേ ഇനിയുള്ള മത്സരങ്ങള്‍ രണ്ടു ക്ലബ്ബിനും നിര്‍ണായകം.
ഞായറാഴ്ച നടന്ന മത്സരങ്ങളില്‍ ഇരു ക്ലബ്ബും ജയിച്ചതോടെ കിരീടം എങ്ങോട്ടും നീങ്ങാമെന്ന അവസ്ഥയായി. ബാഴ്സലോണ എവേ പോരാട്ടത്തില്‍ ലാസ് പാല്‍മസിനെ 4-1ന് തോല്‍പ്പിച്ചപ്പോള്‍ അതേ സ്കോറിനു തന്നെ റയല്‍ അട്ടിമറിക്കു പ്രാപ്തരായ സെവിയ്യയെ സാന്റിയാഗോ ബര്‍ണാബുവില്‍ കീഴടക്കി. 37 കളിയില്‍ ബാഴ്സലോണയ്ക്ക് 87 പോയിന്റും 36 കളിയില്‍ റയലിന് അത്രതന്നെ പോയിന്റുമുണ്ട്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റ് ലഭിച്ചാല്‍ 2012നുശേഷം കിരീടം റയലിനു സ്വന്തമാകും.
റയലിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തിപരമായ നാഴികക്കല്ല് പിന്നിട്ട മത്സരവുമായിരുന്നു. റയലിനു വേണ്ടി റൊണാള്‍ഡോയ്ക്കു 401 ഗോള്‍ തികച്ചു. നാച്ചോ ഫെര്‍ണാണ്ടസ് 10-ാം മിനിറ്റില്‍ നേടിയ വിവാദപരമായ ഫ്രീകിക്ക് ഗോളിലൂടെ റയല്‍ മുന്നിലെത്തി. 23-ാം മിനിറ്റില്‍ അനായാസമായ ഒരു ഗോളിലൂടെ റൊണാള്‍ഡോ 400 ഗോളെന്ന നാഴികക്കല്ലിലെത്തി. റയലിനുവേണ്ടി റൊണാള്‍ഡോയുടെ 391-ാം മത്സരമായിരുന്നു. ഇടവേളയ്ക്കുശേഷം പെട്ടെന്നു തന്നെ സ്റ്റീവന്‍ ജോവെറ്റിക് (49) റയലിന്റെ ലീഡ് കുറച്ചു. സെവിയ്യയ്ക്കു തിരിച്ചുവരാനുള്ള അവസരം നല്‍കാതെ റൊണാള്‍ഡോ 78-ാം മിനിറ്റില്‍ വീണ്ടും വല കുലുക്കി. 84-ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ ഗോള്‍ കൂടി ചേര്‍ന്നതോടെ റയല്‍ കിരീടത്തിനായുള്ള പോരാട്ടം മുറുക്കി.
ഹാട്രിക് നെയ്മര്‍
സൂപ്പര്‍ താരം നെയ്മറുടെ ഹാട്രിക് മികവില്‍ ബാഴ്സലോണ 4-1ന് ലാസ് പാല്‍മസിനെ പരാജയപ്പെടുത്തി. ജയത്തോടെ നിലവിലെ ചാമ്പ്യന്മാര് ഒന്നാം സ്ഥാനത്തു തുടരുന്നു. ലയണല്‍ മെസി പുറകോട്ട് വലിഞ്ഞപ്പോള്‍ നെയ്മര്‍ മൂന്നു ഗോളുമായി ബാഴ്സലോണയുടെ നായകനായി. 2015 ഒക്ടോബറിനുശേഷം ബ്രസീലിയന്‍ താരം ബാഴ്സലോണയ്ക്കുവേണ്ടി നേടുന്ന ആദ്യ ഹാട്രിക്കാണ്. 25,67, 71 മിനിറ്റുകളിലായിരുന്നു ഹാട്രിക് നെയ്മറുടെ ഗോളുകൾ . ലൂയി സുവാരസും (27) ഗോള്‍ നേടി. ലാസ് പാല്‍മസ് പ്രതിരോധതാരം പെഡ്രോ ബിഗാസ് ഒരു ഗോള്‍ മടക്കിയെങ്കിലും ബാഴ്സലോണയെ തടയാനായില്ല.
റയലിനും ബാഴ്സയ്ക്കും ജയം
11:47 PM May 15, 2017 | Deepika.com