പൂന: ക്രിക്കറ്റില്‍ ബൗളര്‍മാരുടെ റോള്‍ വെറും ബൗളിംഗ് മെഷീനു തുല്യമെന്ന് പരിഭവിച്ചവര്ക്ക് ആശ്വാസമായ മത്സരമായിരുന്നു ഇന്നലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിനുള്ള ടീമിനെ നിര്ണായിക്കുന്നതിനുള്ള പൂന സൂപ്പര്‍ജയന്റ്-കിംഗ്സ് ഇലവന് പഞ്ചാബ് മത്സരത്തില്‍ പൂന തകര്‍പ്പന്‍ ജയം സ്വന്തമാക്കി. കിംഗ്സ് ഇലവന് പഞ്ചാബിനെ ഒമ്പത് വിക്കറ്റിനു പൂന കീഴടക്കി. ജയത്തോടെ പൂന രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയിംഗ് മത്സരത്തില്‍ മുംബൈ ആണ് പൂനയുടെ എതിരാളികള്‍.
ആദ്യം ബാറ്റ് ചെയ്ത് കിംഗ്സ് ഇലവന് പഞ്ചാബ് 15.5 ഓവറില്‍ 73 റണ്‍സിന് എല്ലാവരും പുറത്തായി. പൂന 12 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 78 റണ്‍സ് നേടി. പൂനയുടെ പേസര്‍മാരും ഒപ്പം ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയും പിച്ചിലെ ഈര്‍പ്പം മുതലയാക്കി പന്തെറിഞ്ഞപ്പോള്‍ പഞ്ചാബിന് അവരുടെ ഐപില്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിലേക്ക് ഒതുങ്ങേണ്ടിവന്നു. രണ്ടു വിക്കറ്റ് വീഴ്ത്തിയ ഉനദ്കടാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നേടിയ പൂന നായകന് സ്റ്റീവന്‍ സ്മിത് പഞ്ചാബിനെ ബാറ്റിംഗിനു വിട്ടു. പൂന നായകന്റെ തീരുമാനം ശരിയെന്ന് ആദ്യപന്ത് തന്നെ തെളിയിച്ചു. ജയദേവ് ഉനദ്കട് എറിഞ്ഞ ആദ്യ ഓവറിന്റെ ആദ്യപന്തില്‍ വിക്കറ്റ്. മാര്ട്ടിന് ഗപ്ടില്‍ അടി നേരേ മനോജ് തിവാരിയുടെ കൈക്കുള്ളില്‍.
മുംബൈക്കെതിരേ മിന്നുന്ന പ്രകടനം നടത്തിയ വൃദ്ധിമാന്‍ സാഹയ്ക്കൊപ്പം ഷോണ്‍ മാര്‍ഷ് ചേര്‍ന്നപ്പോള്‍ പഞ്ചാബ് തിരിച്ചുവരവ് പ്രതീക്ഷിച്ചു. മൂന്നാം ഓവര്‍ എറിഞ്ഞ ഉനദ്കടിന്റെ ആദ്യ പന്തില്‍ സാഹ നല്കിയ ക്യാച്ച് മഹേന്ദ്ര സിംഗ് ധോണി നഷ്ടമാക്കി. ആ ഓവറിന്റെ മൂന്നാം പന്ത് സാഹ സിക്സ് പറത്തുകയും ചെയ്തു. ഇതോടെ പഞ്ചാബ് തിരിച്ചുവരുമെന്ന് തോന്നിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ടിനു 19 റണ്‍സിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. മാര്‍ഷിനെ (10) ഷാര്‍ദൂല്‍ ഠാക്കൂര്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂടിയെത്തിയപ്പോള്‍ ഇയോന്‍ മോര്‍ഗനെ (4) റണ്ണൗട്ടായി. അടുത്ത ഊഴം രാഹുല്‍ തെവാടിയയുടേതായിരുന്നു.
നാലു റണ്‍സ് മാത്രമെടുത്ത തെവാടിയയെ ഠാക്കൂര്‍ ഉനദ്കടിന്റെ കൈകളിലെത്തിച്ചു. അപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ നാലിനു 31 റണ്‍സ് എന്ന നിലയില്‍. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡിലെത്തിയശേഷം റണ്ണൊന്നുമെടുക്കാതെ പഞ്ചാബ് നായകന് ഗ്ലെന്‍ മാക്സ്വെല് പുറത്തായി. ഠാക്കൂറിന്റെ പന്തില്‍ അജിങ്ക്യ രഹാനെയ്ക്കായിരുന്നു ക്യാച്ച്. ഇതിനുശേഷം സാഹ-അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ടിന്റെ 19 റണ്‍സാണ് പഞ്ചാബിനെ അമ്പത് കടത്തിയത്. ഈ കൂട്ടുകെട്ട് ഡാനിയല്‍ ക്രിസ്റ്റിന് പൊളിച്ചു. സാഹയെ (13) ധോണി പിടികൂടി. അധികം വൈകാതെ പട്ടേലും (22) ക്രിസ്റ്റിന്റെ പന്തില്‍ ധോണിക്കു ക്യാച്ച് നല്കി. സ്വപ്നില്‍ സിംഗിനെ (10) ഉനദ്കട് ധോണിയുടെ കൈകളിലെത്തിച്ചു. അവസാനത്തെ രണ്ടു വിക്കറ്റുകള്‍ സാംപ പിഴുതതോടെ പഞ്ചാബിന്റെ പോരാട്ടം തീര്‍ന്നു. ഷാര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ഉനദ്കട്, ക്രിസ്റ്റിന്, സാംപ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ രാഹുല്‍ ത്രിപാഠിയെ (28) നഷ്ടമായെങ്കിലും അജിങ്ക്യ രഹാനെയും ( 34 നോട്ടൗട്ട്), സ്റ്റീവന്‍ സ്മിത്തും (15 നോട്ടൗട്ട്) കൂടുതല്‍ വിക്കറ്റ് വീഴ്ചയുണ്ടാക്കാതെ വിജയം നല്കി. അക്ഷര്‍ പട്ടേലിനായിരുന്നു ഏക വിക്കറ്റ്.
സൂപ്പറായി പൂന പ്ലേഓഫിന്
11:20 PM May 14, 2017 | Deepika.com