1973 ഡിസംബർ 27. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടം. ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുകയാണ്. മൂന്നുതവണ സന്തോഷ് ട്രോഫി ജേതാക്കളും അതിശക്തരുമായ റെയിൽവേയാണ് എതിരാളികൾ. കളി അവസാനിക്കാൻ 10 മിനിറ്റ് മാത്രം. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ.
80ാം മിനിറ്റിൽ റെയിൽവേയുടെ ഗോൾമുഖത്ത് ഒരു കൂട്ടപ്പൊരിച്ചിൽ. പിന്നെ തിങ്ങിനിറഞ്ഞ ഗാലറികളിൽ ആവേശത്തിരകൾ ആടിത്തിമിർത്തു. ക്യാപ്റ്റൻ ടി.കെ.എസ്. മണിയുടെ പൊടിപാറിച്ച ഹാട്രിക് ഗോൾ...! ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യമായി കേരളത്തിന്റെ സന്തോഷ മുഹൂർത്തം...ഗാലറിയിൽ ആഹ്ലാദാരവങ്ങളുടെ നിലയ്ക്കാത്ത പ്രകമ്പനം.. കേരളത്തിന് പൊൻകിരീടം.
35ാം മിനിറ്റിൽ ഹെഡറിലൂ ടെയായിരുന്നു ക്യാപ്റ്റൻ മണിയുടെ ആദ്യ ഗോൾ. നജ്മുദീൻ നൽകിയ ക്രോസ്, മണി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. 65ാം മിനിറ്റിൽ ടി.എ. ജാഫർ നൽകിയ പാസിൽ രണ്ടാം ഗോൾ. 15 മിനിറ്റിനുശേഷം കിരീടമുറപ്പിച്ച ഹാട്രിക് ഗോളും.
കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിക്കൊടുത്ത കണ്ണൂർ താളിക്കാവ് സ്വദേശി സുബ്രഹ്മണ്യൻ മണി ഇനി ഓർമ. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം . ഏറെക്കാലമായി ഇടപ്പള്ളിയിൽ മകനോടൊപ്പമായിരുന്നു താമസം.
തടിമിടുക്കും വൈദഗ്ദ്യവും ഒത്തുചേർന്ന കളിക്കാരനായിരുന്നു ക്യാപ്റ്റൻ മണിയെന്ന് ആദ്യ സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗവും മുൻ കേരള ക്യാപ്റ്റനുമായ പനക്കാട്ട് അബ്ദുൾ ഹമീദ് ഓർക്കുന്നു. ”വളരെ കൂളായിരുന്നു അദ്ദേഹം. കളിയിൽ യാതൊരു വെപ്രാളവുമില്ല. നല്ല ഉയരവും കരുത്തുറ്റ മേനിയും ഉള്ളതുകൊണ്ട് സ്ക്രീൻചെയ്തെടുത്തായിരുന്നു കളി. ഡിഫൻസിൽ കളിച്ച് നേടിയെടുത്ത മനക്കരുത്ത് ഫോർവേഡ് ആയപ്പോൾ നന്നായി പ്രയോജനപ്പെടുത്താനും കഴിഞ്ഞു. ഹെഡ് ചെയ്യുന്നതിലും അസാമാന്യ മിടുക്കായിരുന്നു...” - അദ്ദേഹം ഓർമിച്ചു.
കണ്ണൂരിലെ വിശാലമായ ഫുട്ബോൾ മൈതാനങ്ങളിൽനിന്നായിരുന്നു ടി.കെ.എസ്. മണിയുടെ ഉദയം. പ്രതിരോധത്തിലായിരുന്നു കളി. വളരെ കടുകട്ടി നീക്കങ്ങൾ കാരണം എതിർടീമിലെ കളിക്കാർ മണിയെ വിളിച്ചിരുന്നത് “കൊല മണി’’ എന്നായിരുന്നു. കണ്ണൂർ പാറക്കണ്ടി എലിമെന്ററി സ്കൂളിലും മുനിസിപ്പൽ സ്കൂളിലുമായിട്ടായിരുന്നു പഠനം. മുനിസിപ്പൽ സ്കൂൾ ടീമിലും ജില്ലാ സ്കൂൾ ടീമിലും കളിച്ചുയർന്നു. അതോടൊപ്പം കണ്ണൂർ ലക്കിസ്റ്റാറിന്റെ ജഴ്സിയുമണിഞ്ഞു. 1957ൽ ലക്കിസ്റ്റാറിൽ കളിയാരംഭിച്ച മണി മൂന്നുവർഷത്തിനുശേഷം കണ്ണൂർ ജിംഖാനയുടെ പച്ചക്കുപ്പായത്തിലേക്ക് മാറി. കക്കാട് സ്പിന്നിംഗ് മില്ലിൽ ജോലി ലഭിച്ചതോടെയായിരുന്നു മാറ്റം. 1960 മുതൽ 1969 വരെ ജിംഖാനയുടെ ബൂട്ടണിഞ്ഞു. ലക്കി സ്റ്റാറിന്റെയും ജിംഖാനയുടെയും ലീഗ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. നിരവധി പ്രമുഖ ടൂർണമെന്റുകളിൽ ഇരു ക്ലബുകൾക്കുംവേണ്ടി തിളങ്ങി.
കണ്ണൂരിൽ പ്രതിരോധരംഗത്ത് തിളങ്ങിയിരുന്ന മണിയെ മുന്നേറ്റനിരയിലേക്ക് മാറ്റിയത് ഫാക്ട് കോച്ച് സൈമൺ സുന്ദർരാജ് ആയിരുന്നു. 1969ലാണ് അക്കാലത്തെ പ്രഗത്ഭ ടീമായ ആലുവ ഫാക്ട് മണിയെ സ്വന്തമാക്കിയത്. 1976 വരെ ടീമിന്റെ ജഴ്സിയണിഞ്ഞു. ഫാക്ട് ക്യാപ്റ്റനുമായിരുന്നു. തൃശൂർ ചാക്കോള ട്രോഫി, തിരുവനന്തപുരം ജി.വി.രാജ ട്രോഫി, കോട്ടയം മാമ്മൻ മാപ്പിള ട്രോഫി, എറണാകുളം നെഹ്റുട്രോഫി തുടങ്ങിയവയെല്ലാം ഇക്കാലത്ത് ഫാക്ട് സ്വന്തമാക്കി.
കോച്ച് സൈമണ് സുന്ദർരാജിനുശേഷം ടീമിന്റെ പരിശീലകനുമായി. , മണിയുടെ ശിഷ്യനാണ്, മുൻ ഇന്ത്യൻ താരവും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം പരിശീലകനുമായ വി.പി. ഷാജി.1964ൽ കണ്ണൂരിൽ നടന്ന സതേണ് പെന്റാംഗുലർ ട്രോഫിയിലാണ് മണി ആദ്യമായി കേരളത്തിന്റെ ജഴ്സിയണിയുന്നത്. കണ്ണൂർ ജിംഖാനയിലെ ശെൽവം ജോർജ് ആയിരുന്നു ക്യാപ്റ്റൻ. 1967 ഹൈദരാബാദ് സന്തോഷ് ട്രോഫിയിൽ കേരള ടീമിലെത്തി. തുടർന്ന് 1969 - 70 ൽ നവ്ഗോംഗിലും 1971 - 72ൽ കൊല്ലത്തും 1972 - 73ൽ ഗോവയിലും കേരള ടീമിലുണ്ടായിരുന്നു. 1973 - 74 എറണാകുളം നാഷണൽസിൽ ക്യാപ്റ്റനായി.
ക്യാപ്റ്റൻ മണിയുടെ ചടുലനീക്കങ്ങൾ ഇനി ഓർമ
12:15 AM Apr 29, 2017 | Deepika.com