ന്യൂഡല്‍ഹി: തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തള്ളിയ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷനെ സമ്മര്‍ദത്തിലാക്കാന്‍ ബിസിസിഐ രംഗത്ത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നു വിട്ടുനിന്നു ഐസിസിക്കു തിരിച്ചടി നല്‍കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഐസിസിയിലേ അംഗങ്ങൾ തമ്മിലുള്ള കരാറിലെ (എംപിഎ) വ്യവസ്ഥകള്‍ ലംഘിച്ച് ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിനെ പങ്കെടുപ്പിക്കാതിരിക്കാനാണ് ബിസിസിഐയുടെ നീക്കം.
എന്നാല്‍, സുപ്രീം കോടതി നിയോഗിച്ച പുതിയ ഭരണ സമിതിയുടെ അനുമതി കൂടൂതെ ഈ നീക്കം നടപ്പിലാക്കാന്‍ സാധിക്കില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നു വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച തീരുമാനത്തിലെത്താന്‍ അംഗങ്ങളുടെ പ്രത്യേക മീറ്റിംഗ് വിളിച്ചു ചേര്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഈ മീറ്റിംഗിനു ശേഷം മേല്‍നോട്ട സമിതി അന്തിമ തീരുമാനമെടുക്കുമെന്നാണ് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനും നിലവിലെ ബിസിസിഐ അധ്യക്ഷനുമായ വിനോദ് റായി അറിയിച്ചത്.
ഐസിസിയോടുള്ള പ്രതിഷേധ സൂചകമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നു വിട്ടു നില്‍ക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമായിരിക്കുകയാണെന്നാണ് വിനോദ് റായിയുടെ അഭിപ്രായം. അതിനിടെ, ബിസിസിഐയുടെ വാദത്തെ എതിര്‍ത്തുകൊണ്ട് ഐസിസി അംഗങ്ങള്‍ രംഗത്തെത്തിയെങ്കിലും 2015 മുതല്‍ 23 വരെയുള്ള കാലയളവില്‍ ബിസിസിഐക്കു നല്‍കേണ്ട തുകയുടെ കാര്യത്തില്‍ വര്ധനവരുത്താമെന്ന് ഐസിസി വീണ്ടും ഉറപ്പുനല്‍കി. ഏകദേശം 2570 കോടിരൂപ നല്‍കാമെന്നാണ് ഐസിസി ഇപ്പോള്‍ പറയുന്നത്. എന്നാല്‍, ബിസിസിഐ ഇതു തള്ളുകയായിരുന്നു. പുതിയ സാമ്പത്തിക ഘടനയനുസരിച്ച് ബിഗ് ത്രീ എന്നറിയപ്പെടുന്ന ഇന്ത്യ, ഇംഗ്ലണ്ട്. ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് ഇക്കാലയളവില്‍ ലഭിക്കേണ്ട തുകയേക്കാള്‍ 100 കോടി ഡോളറിന്റെ കുറവാണുണ്ടാകുന്നത്.
3660 കോടി രൂപയാണ് ഇക്കാലയളവില്‍ ഇന്ത്യക്കു ലഭിക്കേണ്ടത്. എന്നാല്‍ പുതിയ സാമ്പത്തിക മോഡലനുസരിച്ച് 1860 കോടി രൂപ മാത്രമേ ലഭിക്കൂ. ഇതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും ഇന്ത്യ ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ബിസിസിഐക്കും ഐസിസിക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. ഇന്ത്യ കളിക്കാത്ത സാഹചര്യത്തില്‍ സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേക്ഷണത്തില്നിന്നു പിന്മാറിയേക്കുമെന്ന സൂചനയുമുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് ബിസിസിഐ സമ്മര്‍ദതന്ത്രം തുടരുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുത്തേക്കില്ല
12:25 AM Apr 28, 2017 | Deepika.com