ഫ്ളോറന്‍സ്: നഗരവൈരികളായ എസി മിലാനും ഇന്റര്‍ മിലാനും തോല്‍വി. ഒമ്പത് ഗോള്‍ പിറന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെ ഫിയൊറന്റീന 5-4ന് തോല്‍പ്പിച്ചു. എസി മിലാൻ സാന്‍ സിറോയില്‍ വച്ച് എംപോളി ഒന്നിനെതിരേ രണ്ടു ഗോളിന് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി. ഈ തോല്‍വിയോടെ ഇന്ററിന്റെ യൂറോപ്പ ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ആദ്യ പകുതി വരെ 2-1ന് ലീഡ് ചെയ്ത ഇന്റര്‍ രണ്ടാം പകുതിയില്‍ എട്ട് മിനിറ്റിനിടെ വഴങ്ങിയ മൂന്നു ഗോളുകളാണ് മിലാനെ തകര്‍ത്തത്. ഇന്ററിന്റെ മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക്കും വെറുതെയായി. 34, 88, 90+1 മിനിറ്റുകളിലായിരുന്നു ഇക്കാര്‍ഡിയുടെ ഗോളുകള്‍.
മറ്റിയാസ് വെസിനോയുടെ 23-ാം മിനിറ്റിലെ ഗോളില്‍ ഫിയറന്റീനയാണ് ഗോളടിക്കു തുടക്കമിട്ടത്. എന്നാല്‍ ഇവാന് പെരിസിച്ച് (28), ഇക്കാര്‍ഡി (34) എന്നിവരിലൂടെ ഇന്റര്‍ തിരിച്ചടിച്ചു മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഡേവിഡ് അസ്റ്റോറി (62) സമനില പിടിച്ചതോടെ ആതിഥേയര്‍ക്കു തിരിച്ചടിക്കാനുള്ള കരുത്ത് ലഭിച്ചു. വെസിനോ 64-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ക്കൊണ്ട് മുന്നിലെത്തിച്ചു. ഖോമ ബബാകറില് (70.79) നിന്ന് രണ്ടു ഗോളുകള്‍ കൂടിയെത്തിയതോടെ ഇന്ററിനു തിരിച്ചുവരാനാവാത്ത അവസ്ഥയിലായി. അവസാന മിനിറ്റുകളില്‍ രണ്ടു ഗോളടിച്ച ഇക്കാര്‍ഡി സമനില പിടിച്ചു. 2001ല്‍ ക്രിസ്റ്റ്യന്‍ വെയ്റി എവേ ഗ്രൗണ്ടില്‍ ഹാട്രിക് നേടിയശേഷം ആദ്യമായാണ് ഒരു ഇന്റര്‍ താരം ഗോള്‍ സ്വന്തം ഗ്രൗണ്ടിനു പുറത്ത് ഹാട്രിക് നേടുന്നത്.
സീരി എ: മിലാന് ടീമുകള്‍ക്കു തോല്‍വി
11:03 PM Apr 23, 2017 | Deepika.com