പൂന: ഒടുവില്‍ മഹേന്ദ്രസിംഗ് ധോണിയുടെ വില റൈസിംഗ് പൂനയുടെ മാനേജ്മെന്റ് ശരിക്കും മനസിലാക്കി. സ്വന്തം തട്ടകത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ പൂന പരാജയപ്പെടുത്തിയപ്പോള്‍ ജ്വലിച്ചുനിന്നത് നായകസ്ഥാനത്തുനിന്ന് അധിക്ഷേപിച്ചു മാറ്റപ്പെട്ട മഹേന്ദ്രസിംഗ് ധോണി.
ഹൈദരാബാദ് ഉയര്‍ത്തിയ 177 റണ്‍സ് വിജയ ലക്ഷ്യം അവസാന പന്തില്‍ മറികടന്ന പൂനയ്ക്ക് ധോണി നല്‍കിയത് അവിസ്മരണീയ വിജയം. 34 പന്തില്‍ അഞ്ചു ബൗണ്ടറിയും മൂന്നു പടുകൂറ്റന്‍ സിക്സറുമായി 61 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ പൂനയ്ക്കതു ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു. എന്നാല്‍, 13 റണ്‍സാണ് കൗള്‍ എറിഞ്ഞ പന്തില്‍ ധോണിയും മനോജ് തിവാരിയും ചേര്‍ന്ന് അടിച്ചെടുത്തത്.
സ്കോര്‍: സണ്‍ റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ മൂന്നിന് 176
റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സ് 20 ഓവറില്‍ നാലിന് 179.
ധോണി ക്രീസിലെത്തുമ്പോള്‍ ് ഒരു പന്തില്‍ രണ്ടു റണ്‍സിലധികം (30 പന്തിൽ 62 റൺസ് ) എന്ന നിലയില്‍ ലഭിച്ചാല്‍ മാത്രമേ പൂനയ്ക്കു ജയിക്കാനാകൂ എന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ താനാണെന്നു ധോണി ഒരിക്കല്‍കൂടി തെളിയിച്ചു. ഏതാണ്ട് ഒറ്റയ്ക്ക് എന്ന നിലയ്ക്ക് പൂനയെ ധോണി കൈപിടിച്ചുയര്‍ത്തിയത്. 19-ാം ഓവറില്‍ 19 റണ്‍സാണ് പൂന അടിച്ചു കൂട്ടിയത്. നിര്‍ണായകമായ ഓവറും ഇതായിരുന്നു.
പൂനയ്ക്കു വേണ്ടി രാഹുല്‍ ത്രിപാഠി 41 പന്തില്‍ 59 റണ്‍സെടുത്തു മികച്ച പ്രകടനം കാഴ്ചവച്ചു. ഇതില്‍ ആറു ബൗണ്ടറിയും മൂന്നു സിക്സും സ്വന്തമാക്കി. നായകന് സ്മിത്തിന് 27 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നേരത്തെ ഹൈദരാബാദിനു വേണ്ടി ബാറ്റ് ചെയ്തവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍ വാര്‍ണര്‍ (43), ശിഖര്‍ ധവാന് (30), വില്യംസണ് (21) ഹെന് റിക്സ് (55) എന്നവര്‍ ഹൈദരാബാദിനായി തിളങ്ങി.
ധോണി ജ്വലിച്ചു, പൂന ജയിച്ചു
11:59 PM Apr 22, 2017 | Deepika.com