പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് അയല്‍വാസികളായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. മുൻ ചാന്പ്യന്മാരായ യുവ ന്റസ് 2004 ഫൈനലിസ്റ്റുകളായ മോണ ക്കോയെ നേരിടും.
പതിനൊന്നു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് സെമിയിലെത്തിയത്. ഇത്തവണയും റയലിനു കിരീടം നേടാനായാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി രണ്ടു തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന പേര് നേടാനാകും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയവരാണ് ഈ മാഡ്രിഡ് ടീമുകള്‍. രണ്ടു തവണയും റയലിനായിരുന്നു വിജയവും. 1974ലും അത്ലറ്റിക്കോ ഫൈനലിലെത്തിയിരുന്നു. അന്ന് ബയേണിനോടു തോറ്റു. ഇതുവരെ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടാത്ത അത്ലറ്റിക്കോയും കിരീട പ്രതീക്ഷയിലാണ്.ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് അത്ലറ്റിക്കോയുടെ സെമി പ്രവേശനം.
രണ്ടു ഫൈനലില്‍ തങ്ങളെ കരയിച്ച നഗരവാസികളോടു പകരംവീട്ടാനുള്ള അവസരമാണ് അത്ലറ്റിക്കോയ്ക്കു ലഭിച്ചിരിക്കുന്നത്. നിലവില്‍ മികച്ച ഫോമിലാണ് ലാ ലിഗയില്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്ന റയല്‍. ലാ ലിഗയില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ അത്ലറ്റിക്കോയുടെ ഗ്രൗണ്ടില്‍ റയല്‍ ജയിച്ചിരുന്നു. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ റയലിനെ അത്ലറ്റിക്കോ സമനിലയില്‍ കുരുക്കി.
റയലിന്റെ സ്വന്തം സാന്റിയാഗോ ബര്‍ണാബുവിൽ മേയ് മൂന്നിനാണ് ആദ്യ പാദ മത്സരം. രണ്ടാം പാദം അത്ലറ്റിക്കോയുടെ വിചന്റെ കാല്‍ഡെറോണില്‍ മേയ് 11നു നടക്കും.
നിലവിലെ ഫ്രഞ്ച് ലീഗ് ഒന്നില്‍ ഒന്നാം സ്ഥാനത്തുള്ള മോണക്കോ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെ നേരിടും. യുവന്റസ് 1985ലും 1996 ലും യൂറോപ്യന്‍ ചാമ്പ്യന്മാരായിരുന്നു. 2015ല്‍ ഫൈനലിലെത്തിയപ്പോള്‍ ബാഴ്സലോണയോട് 3-0ന് പരാജയപ്പെട്ടു. ഈ സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണയെ കീഴടക്കിയാണ് യുവന്റസ് സെമിയിലെത്തിയത്. മോണക്കോ ഒരു തവണ ഫൈനലില്‍ കടന്നിട്ടുണ്ട്. 2004ലെ ഫൈനലില്‍ ഹൊസെ മൗറിഞ്ഞോയുടെ പോര്ട്ടോയോടു പരാജയപ്പെട്ടു. നോക്കൗട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമുകളെ തകര്‍ത്താണ് മോണക്കോ സെമിയിലെത്തിയത്.
മേയ് നാലിനു മോണക്കോയുടെ സ്റ്റാഡ് ലൂയി രണ്ടിലാണ് ആദ്യ പാദം. രണ്ടാം പാദം പത്തിനു യുവന്റസ് സ്റ്റേഡിയത്തിലും.
ജൂണ്‍ മൂന്നിനു കാര്ഡിഫിലാണ് ഫൈനല്‍.
യുവേഫ ചാന്പ്യൻസ് ലീഗ് സെമി : മാഡ്രിഡ് ഡെര്‍ബി, യുവന്റസിനു മോണക്കോ
11:53 PM Apr 21, 2017 | Deepika.com