മാഞ്ചസ്റ്റര്‍: യൂറോപ്പ ലീഗില്‍ മാര്‍ക്കസ് റഷ്ഫോര്‍ഡിന്റെ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയിലെത്തി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ ഹൊസെ മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആന്‍ഡെര്‍ലെക്റ്റ് അധിക സമയത്തേക്കു കടത്തി. അധിക സമയത്ത് റഷ്ഫോര്‍ഡിന്റെ (107) ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. അഗ്രഗേറ്റില്‍ യുണൈറ്റഡിന് 3-2ന്റെ ജയം.
നിലവിൽ യൂറോപ്യന്‍ പോരാട്ടങ്ങളില്‍ ഏക പ്രതിനിധിയായ യുണൈറ്റഡ് കഴിഞ്ഞ ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരേ നേടിയ ജയത്തിന്റെ ആവേശത്തിലാണ് ആന്ഡെര്ലെക്റ്റിനെതിരേ ഇറങ്ങിയത്. ഹെന്റിക് മിഖിത്രായന് നേടിയ എവേ ഗോളും യുണൈറ്റഡിന് കരുത്തായുണ്ടായിരുന്നു.
രണ്ടാം പാദത്തിലും മിഖിത്രായന് (10) ആദ്യം ഗോളടിച്ചു. എന്നാല്‍ യുണൈറ്റഡിന്റെ അനായാസ ജയമെന്ന മോഹത്തിനുമേൽ ആന്‍ഡെര്‍ലെക്റ്റ് നായകന് സോഫിയന് ഹന്നി (32)സമനില നല്കി. ഇതോടെ മുഴുവന്‍ സമയത്ത് ഇരുടീമിനു വിജയഗോള്‍ നേടാനാകാതെ മത്സരം അധികസമയത്തേക്കു കടന്നു. അവിടെ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തിലൂടെ റഷ്ഫോര്‍ഡ് യുണൈറ്റഡിനെ വിജയത്തിലെത്തിച്ചു. ഈ വിജയത്തിലും യുണൈറ്റഡിന് മാര്‍കസ് റോഹോയുടെയും സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെയും പരിക്കുകള്‍ നിരാശപ്പെടുത്തി. ഇരുവരുടെ മുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെമിയില്‍ യുണൈറ്റഡ്, സെല്‍റ്റ വിഗോയെ നേരിടും. മേയ് അഞ്ചിന്് സെല്‍റ്റയുടെ ഗ്രൗണ്ടിലാണ് ആദ്യപാദ മത്സരം. 12ന് ഓള്‍ഡ് ട്രാഫര്‍ഡില്‍ രണ്ടാം പാദവും.
സിസ്റ്റോ ഗോളില്‍ സെല്‍റ്റ
പിയോണ്‍ സിസ്റ്റോയുടെ ഗോളില്‍ സെല്‍റ്റ വിഗോ യൂറോപ്പ ലീഗ് സെമിയിലെത്തി. റേസിംഗ് ജെങ്കിനെ 4-3 അഗ്രഗേറ്റില്‍ തോല്പിച്ചാണ് സെല്‍റ്റ സെമിയിലെത്തിയത്. രണ്ടാം പാദത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. സ്വന്തം ഗ്രൗണ്ടിലെ ആദ്യ പാദത്തില്‍ സെല്‍റ്റ 3-2ന്റെ നേരിയ ജയം സ്വന്തമാക്കിയിരുന്നു. 63-ാം മിനിറ്റില്‍ സിസ്റ്റോയുടെ ഗോള്‍ സെല്റ്റയ്ക്കു ലീഡ് നല്കി. പെനാല്‍റ്റി ബോക്സിനരികില്‍നിന്ന് ഒരു കരുത്തുറ്റ ഷോട്ടിലൂടെയാണ് സിസ്റ്റോ വലകുലുക്കിയത്. 67-ാം മിനിറ്റില്‍ ലിയനാര്‍ഡോ ട്രോസാര്‍ഡ് ബെല്‍ജിയന്‍ ക്ലബ്ബിനുവേണ്ടി തിരിച്ചടിച്ചെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ജയിക്കണമെങ്കില്‍ ജെങ്കിന് ഒരു ഗോള്‍ കൂടി വേണമായിരുന്നു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് സ്പാനിഷ് ക്ലബ് ആതിഥേയരെ തടഞ്ഞു.
സഡന്‍ ഡെത്തില്‍ ലിയോണ്‍
ഫ്രഞ്ച് ക്ലബ് ലിയോണ്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ സഡന്‍ ഡെത്തില്‍ ബെഷിക്റ്റാഷിനെ 7-6ന് പരാജയപ്പെടുത്തി സെമിയിലെത്തി. ഇരുപാദങ്ങളിലുമായി മത്സരം 3-3ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ടാലിസ്ക 27-ാം മിനിറ്റില്‍ തുര്‍ക്കി ക്ലബ്ബിനെ മുന്നിലെത്തിച്ചു. എന്നാല്‍ 34-ാം മിനിറ്റില്‍ അലക്സാണ്ടര്‍ ലകാസെ സമനില നേടിയെടുത്തു. 58-ാം മിനിറ്റില്‍ ടാലിസ്ക രണ്ടാം ഗോളും നേടിക്കൊണ്ട് അഗ്രഗേറ്റ് സമനിലയാക്കി. ഇതോടെ മത്സരം അധിക സമയത്തേക്കു കടന്നു. അധികസമയത്ത് ഗോളുകള്‍ വന്നില്ല. ഇതോടെ ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ ഇരുടീമും അഞ്ചു കിക്കും വലയിലാക്കി. ഇതോടെ സഡന്‍ ഡെത്ത് വിജയികളെ നിര്ണയിക്കുമെന്നായി. അവിടെയും രണ്ടു ടീമിന്റെയും ആദ്യത്തെ കിക്കുകള്‍ ലക്ഷ്യം കണ്ടു. പിന്നെയും മത്സരം നീണ്ടു. അടുത്ത രണ്ടു കിക്കുകളും ഇരുകൂട്ടരും ലക്ഷ്യത്തിലെത്തിച്ചു. നിര്‍ണായകമായ കിക്ക് വലയിലെത്തിച്ച് ലിയോണ്‍ നായകന് മാക്സിം ഗോണാലോണ്സ് ലിയോണെ മുന്നിലെത്തിച്ചു. ഇതിനു മുമ്പേ മാറ്റേ മിട്രോവിച്ചിന്റെ കിക്ക് ലിയോണ്‍ ഗോള്‍കീപ്പര്‍ തടഞ്ഞിരുന്നു.
അധികസമയത്ത് അയാക്സ്
അധികസമയത്ത് രണ്ടു ഗോളടിച്ച് അയാക്സ് സെമിയില്‍. പത്തു പേരുമായി മത്സരം പൂര്‍ത്തിയാക്കിയ അയാക്സ് 4-3ന് അഗ്രഗേറ്റില്‍ ഷാല്‍ക്കെയെ തോല്‍പ്പിച്ച് സെമിയില്‍. ആദ്യ പാദത്തില്‍ 2-0ന് തോറ്റ ഷാല്‍ക്കെ വന്‍ തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം ഗ്രൗണ്ടില്‍ 3-0ന് ലീഡ് ചെയ്ത ശേഷമാണ് ഷാല്‍ക്കെ തോറ്റത്. എക്സ്ട്രാ ടൈമിലെ രണ്ടു ഗോളുകളാണ് അയാക്സിനു സെമിയിലേക്കുള്ള വഴി തുറന്നത്. ലിയോണ്‍ ഗോറെട്സ്ക (53), ഗീഡോ ബര്ഗ്സ്റ്റാലർ (56), ഡാനിയല്‍ കാലിഗുരി (101) എന്നിവരാണ് ഷാല്‍ക്കെയുടെ സ്കോറർമാര്‍. അയാക്സിനുവേണ്ടി നിക് വിയെര്ഗെവര് (111), അമിന്‍ യൂനസ് (120) എന്നിവരുടെ ഗോളുകളാണ് അയാക്സിനെ വിജയത്തിലേക്കു നയിച്ചത്. ലിയോണാണ് സെമിയില്‍ അയാക്സിന്റെ എതിരാളികള്‍. അഞ്ചിനു നടക്കുന്ന ആദ്യപാദം അയാക്സിന്റെ സ്റ്റേഡിയത്തിലാണ്. 12ന് രണ്ടാം പാദം ലിയോണില്‍ നടക്കും.
റഷ്ഫോർഡ് മികവിൽ യുണൈറ്റഡ്
11:53 PM Apr 21, 2017 | Deepika.com