കണ്ണൂർ: അഖിലേന്ത്യാ വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ തുടങ്ങും. മാധവറാവു സിന്ധ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമെന്റ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് നടക്കുക. 29 വരെയാണ് മത്സരങ്ങൾ.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 12 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒരുകാലത്ത് മൈതാനങ്ങൾ അടക്കിവാണ ഫുട്ബോൾ താരങ്ങളായ ബ്രഹ്മാനന്ദ് ഗോവ വെറ്ററൻസിനുവേണ്ടിയും, സേവ്യർ, സുനു എസ്. പിച്ച, ജോയ് അൽഫോൻസ് തുടങ്ങിയവർ തിരുവനന്തപുരത്തിനുവേണ്ടിയും എം.എം. ജേക്കബ്, പി.ആർ. ഹർഷൻ എന്നിവർ ആലുവ വെറ്ററൻസിനുവേണ്ടിയും ബൂട്ടണിയും. കൂടാതെ സന്തോഷ് ട്രോഫിയിൽ കേരളം, തമിഴ്നാട്, കർണാടക, സംസ്ഥാന ടീമുകൾക്കുവേണ്ടി കളിച്ചവരും കേരള പോലീസ് , സെൻട്രൽ എക്സൈസ്, നേവി, യൂണിവേഴ്സിറ്റി, ടൈറ്റാനിയം, കെൽട്രോണ്‍ ടീമുകൾക്കുവേണ്ടി കളിച്ചവരും ഒരിക്കൽക്കൂടി കാൽപ്പന്തുകളിയുടെ ചടുലതാളത്തിൽ പോരാടും. നാളെ വൈകുന്നേരം 4.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി കേരള ടീം ചീഫ് കോച്ച് വി.പി. ഷാജി മുഖ്യാതിഥിയായിരിക്കും.
അഖിലേന്ത്യാ വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിനു നാളെ കണ്ണൂരിൽ തുടക്കം
11:53 PM Apr 21, 2017 | Deepika.com