കോഴിക്കോട്: ദേശീയ സബ്ജൂണിയര്‍ ഫുട്ബോള്‍ ലീഗ് ചാന്പ്യന്ഷിപ്പില് ആതിഥേയരായ കേരളം രണ്ടാം ജയത്തോടെ സെമിസാധ്യത നിലനിര്‍ത്തി. ഇന്നലെ നടന്ന മത്സരത്തില്‍ മധ്യപ്രദേശിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്.
ആദ്യപകുതിയുടെ 26ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍നിന്നു നന്ദുകൃഷ്ണ കണക്ട് ചെയ്ത പന്തിലൂടെ ക്യാപ്റ്റന്‍ അഭിജിതാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. 36ാം മിനിറ്റില്‍ ലോംഗ്റേഞ്ച് ഷോട്ടിലൂടെ ഷാഹില്‍ കേരളത്തിന്റെ രണ്ടാം ഗോള്‍ വലയിലാക്കി. തൊട്ടുപിന്നാലെ 38-ാം മിനിറ്റില്‍ അഭയ് ഷണ്മുഖന് മൂന്നാം ഗോളും സ്കോർ ചെയ്ത് എതിരാളികളെ ഞെട്ടിച്ചു. കളിയുടെ തുടക്കം മുതല്‍ കേരളം ആക്രമിച്ച് കളിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ വിനയായി. ആദ്യപകുതിയില്‍ ഗോള്‍ വീണതോടെ സമ്മര്‍ദത്തിലായ മധ്യപ്രദേശ് രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു. 69-ാം മിനിട്ടില്‍ ആദ്യ ഗോളും 90-ാം മിനിറ്റില്‍ ലൈംഷ്റാം ബിനോദ് മീത്തല്‍ രണ്ടാം ഗോളും സ്കോര്‍ ചെയ്തു. രണ്ട് കളികള്‍ ജയിച്ച കേരളത്തിന് മിസോറാമിനോട് സമനില പിടിച്ചാല്‍ സെമിയുറപ്പാക്കാം.
ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ മിസോറാം രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ഒറീസയെ പരാജയപ്പെടുത്തി സെമിയുറപ്പാക്കി. മിസോറാമിനു വേണ്ടി 16-ാം മിനിറ്റില്‍ ലാല്‍ നൂണ് സംഗയും 45-ാം മിനിറ്റില്‍ ലാല്‍ റാം പുയയും 68-ാം മിനിറ്റില്‍ ലാല്‍ റോ കിമയും 72-ാം മിനിറ്റില്‍ സോംഗ് സാംഗ് പുയയും ലാല്ബയാക്കി ലിയാനയും ഗോളുകള്‍ നേടി. ഒഡീഷയ്ക്കുവേണ്ടി 67, 89 മിനിറ്റുകളില്‍ അഷന്ത കിര്ക്കേത്തയാണ് ഗോളുകള്‍ നേടിയത്.
ഇന്ന് രാവിലെ നടക്കുന്ന മത്സരത്തില്‍ ഗോവ തമിഴ്നാടിനെയും വൈകുന്നേരം ബംഗാള്‍ മേഘാലയയെയും നേരിടും.
ദേശീയ സബ് ജൂണിയര്‍ ഫുട്ബോള്‍ കേരളത്തിനു ജയം; മിസോറാം സെമിയില്‍
11:53 PM Apr 21, 2017 | Deepika.com