മാഡ്രിഡ്: എവേ മത്സരത്തില്‍ 2-1ന്റെ വിജയം. അതും കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരേ, ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ സ്വന്തം മൈതാനത്ത് ബയേണ്‍ മ്യൂണിക്കിനെ നേരിടുമ്പോള്‍ റയല്‍ മാഡ്രിഡിന്റെ ആത്മവിശ്വാസം അധികമാണ്. വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് റയല്‍ വിജയത്തിലെത്തിയത്. ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമായിരുന്നു റയലിന്റെ വിജയം.
ഇന്ന് സാന്റിയാഗോ ബര്‍ണാബുവില്‍ സ്വന്തം കാണികളുടെ പിന്തുണയോടെ റയല്‍ ഇറങ്ങുമ്പോള്‍ അവരെ അലട്ടുന്ന ഏക കാര്യം ഗാരെത് ബെയ്ൽ പരിക്കുമൂലം കളിക്കുന്നില്ല എന്നതാണ്. വലതുകാലിനു പരിക്കേറ്റ ബെയ്ലിന് അടുത്തയാഴ്ച നടക്കുന്ന എല്‍ക്ലാസിക്കോയിലും കളിക്കാനാവില്ല. ഒരു റിസ്ക് എടുക്കാന്‍ തങ്ങള്‍ തയാറല്ല, അതുകൊണ്ടുതന്നെ ബെയ്ൽ കളിക്കില്ല- റയല്‍ പരിശീലകന് സിനദിന്‍ സിദാന് പറഞ്ഞു. ഇസ്കോയായിരിക്കും ബെയ്ലിനു പകരക്കാരനായി വരുന്നത്.
കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ പോരാട്ടത്തില്‍ സ്പോര്‍ട്ടിംഗ് ഗിജോണെ രണ്ടിനെതിരേ മൂന്നു ഗോളിനു പരാജയപ്പെടുത്തിയ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ തലപ്പത്താണ്. ഇസ്കോയുടെ മിന്നും പ്രകടനം ഈ വിജയത്തില്‍ നിര്‍ണായകമായി. ചാമ്പ്യന്‍സ് ലീഗിലും മുന്നേറ്റം കാഴ്ചവയ്ക്കുന്ന റയല്‍ ഈ സീസണില്‍ രണ്ടു പ്രസ്റ്റീജ് കിരീടങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തില്‍ ഇരുടീമും ഇതുവരെ 10 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ അഞ്ചു തവണ റയലും അഞ്ചു തവണ ബയേണും ജയിച്ചിട്ടുണ്ട്.
മികച്ച ടീമായിട്ടും സ്വന്തം മൈതാനത്ത് വിജയിക്കാനാകാത്തതിന്റെ നിരാശയിലാണ് ബയേണ്‍ മ്യൂണിക്. റയലിന്റെ മുന്‍ പരിശീലകനായ ആന്‍സലോട്ടിക്ക് വിജയത്തില്‍ കുറഞ്ഞൊന്നും പഴയ തട്ടകത്തിലെത്തുമ്പോള്‍ ആലോചിക്കാനേ വയ്യ. തന്നെ ഒഴിവാക്കിയ റയലിനെതിരേ ആന്‍സലോട്ടിക്കും പ്രതികാരം ചെയ്യാനുണ്ട്. മുന്നേറ്റനിരയിലെ വൈകല്യമാണ് ബയേണിനെ അലട്ടുന്നത്. തോമസ് മ്യൂളര്‍ ഫോമിന്റെ ഏഴയലത്തുപോലുമില്ല. തമ്മില്‍ ഭേദം ചിലിയന്‍ സ്ട്രൈക്കര്‍ അര്‍തുറോ വിദാലാണ്. നിര്‍ണായക മത്സരത്തില്‍ എല്ലാവരും ഫോമിലേക്കുയരുമെന്നാണ് പരിശീലകന്റെ പ്രതീക്ഷ.
മാഡ്രിഡിൽ ബയേൺ
12:28 AM Apr 18, 2017 | Deepika.com