ബാഴ്സലോണ: ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്സലോണ ലാ ലിഗയില്‍ റയല്‍ സോസിദാദിനെ തോല്‍പ്പിച്ചു. രണ്ടു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത മെസിയുടെ പ്രകടനമാണ് ന്യൂകാമ്പില്‍ ബാഴ്സയ്ക്കു 3-2ന്റെ ജയമൊരുക്കിയത്. ഈ ജയത്തോടെ ബാഴ്സലോണ പോയിന്റ് നിലയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് സമ്മര്‍ദം കൂട്ടി. സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കുന്ന സീസണിലെ രണ്ടാം എല്ക്ലാസിക്കോയ്ക്കു മുമ്പ് ബാഴ്സയ്ക്ക് ഈ ജയം കൂടുതല്‍ കരുത്ത് നല്കി. തുടര്‍ച്ചയായി രണ്ടു കളിയില്‍ തോറ്റ ബാഴ്സലോണ വിജയവഴിയില്‍ തിരിച്ചെത്തി. 32 കളിയില്‍ ബാഴ്സലോണയ്ക്ക് 72 പോയിന്റാണുള്ളത്. ഒരു കളി കുറവുള്ള റയലിന് 75 പോയിന്റും.
17-ാം മിനിറ്റില്‍ മെസി ഗോളടിക്കു തുടക്കമിട്ടു. 37-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ നായകന് രണ്ടാം ഗോള്‍ നേടി. റീബൗണ്ടായി വന്ന പന്ത് മെസിയുടെ കാലുകളിലേക്കായിരുന്നു. ബാഴ്സലോണയുടെ ലീഡ് ബാഴ്ലോണ ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിറ്റിയുടെ സെല്‍ഫ് ഗോളില്‍ കുറച്ചു. പാക്കോ അല്‍കാസറിലൂടെ 44-ാം മിനിറ്റില്‍ ബാഴ്സ ലീഡ് തിരിച്ചുപിടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+1) സാബി പ്രിറ്റോയുടെ നല്ലൊരു ഫിനിഷിംഗ് സോസിദാന് രണ്ടാം പകുതിയിൽ കൂടുതല്‍ ഊര്‍ജസ്വലമായി ഇറങ്ങാനുള്ള അവസരമൊരുക്കി.
ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസില്നിന്നേറ്റ 3-0ന്റെ തോല്‍വി. കഴിഞ്ഞയാഴ്ച മലാഗയില്നിന്നേറ്റ അപ്രതീക്ഷിത പരാജയം. നെയ്മറുടെ മൂന്നു മത്സരങ്ങളിലെ വിലക്ക്. ഇവയിൽനിന്നൊക്കെ തിരിച്ചുവരവിനൊരുങ്ങുന്ന ബാഴ്സ പരുങ്ങലോടെയാണ് തുടങ്ങിയത്. സുവരാസിന്റെ പാസില്‍നിന്നായിരുന്നു മെസിയുടെ ഗോള്‍. ഉടന്‍ തന്നെ സോസിദാദ് തിരിച്ചടിക്കാനുള്ള കോപ്പുകൂട്ടി. എ്ന്നാല്‍ 37-ാം മിനിറ്റിലെ മെസിയുടെ ഗോള്‍ വീണ്ടും സോസിദാദിനെ പിന്നിലാക്കി. പോസ്റ്റിനരികില്നിന്ന് സുവാരസിന്റെ അടി റൂലി തട്ടി. എന്നാല്‍ പന്ത് നേരെ വന്ന് വീണത് മെസിയുടെ കാലുകളില്‍ ഗോളിയില്ലാത്ത നെറ്റിലേക്കു പന്ത് കോരിയിടേണ്ട ദൗത്യമേ മെസിക്കുണ്ടായിരുന്നുള്ളൂ.
ഇനിഗോ മാര്‍ട്ടിനെസ് വലയിലേക്കു തൊടുത്ത പന്ത് ഉംറ്റിറ്റിയുടെ ദേഹത്തുകൊണ്ട് സ്വന്തം വലയില്‍ വീണതായിരുന്നു സോസിദാദിന്റെ ആദ്യഗോൾ. വേഗം തന്നെ ബാഴ്സ രണ്ടു ഗോള്‍ അല്‍കാസറിലൂടെ ലീഡ് തിരിച്ചുപിടിച്ചു. സോസിദാദിന്റെ പെനാല്‍റ്റി ഏരിയയുടെ ഇടതുവശത്ത് കളിച്ച അല്കാസറിനു മെസി പന്തു നല്‍കുകയാരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബാഴ്സലോണയ്ക്കു കളില്‍ അല്പം ശ്രദ്ധപതറി. ഈ അവസരത്തില്‍ സോസിദാദ് രണ്ടാം ഗോള്‍ കറ്റാലന്‍ വലയില്‍ പതിച്ചു. ഹൊസെയുടെ ഒരു നീണ്ട പാസ് പ്രിറ്റോയെ തേടിയെത്തി. പന്തിനു കാല്‍വച്ച പ്രിറ്റോ വല കുലുക്കി.
തിരിച്ചുവന്ന് റയല്‍
അവസാന മിനിറ്റില്‍ ഇസ്കോ നേടിയ ഗോളില്‍ റയല്‍ മാഡ്രിഡ് ഒന്നാം ഡിവിഷനില്‍നിന്നു പുറത്താക്കലിനെ ഉറ്റുനോക്കുന്ന സ്പോര്‍ടിംഗ് ഗിജോണെ 3-2ന് പരാജയപ്പെടുത്തി. ഇസ്കോ ഇരട്ട ഗോള്‍ നേടി. ഒമ്പത് മാറ്റങ്ങളാണ് റയല്‍ മാഡ്രിഡ് ടീമില്‍. സ്വന്തം ഗ്രൗണ്ടില്‍വച്ച് ഗിജോണ്‍ റയലിനെ വിറപ്പിക്കനായി. രണ്ടു തവണ മുന്നിലെത്താന്‍ ഗിജോണായി. ഡിയു കോപ്പ് (14) ഗിജോണ്‍ ആദ്യം ലീഡ് നല്കി. പെട്ടെന്നു തന്നെ റയല്‍ ഇസ്കോയിലൂടെ (17) സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി അഞ്ചുമിനിറ്റായപ്പോള് മൈക്കില്‍ വെസ്ഗയുടെ ഹെഡര്‍ ആതിഥേയരെ വീണ്ടും ലീഡിലെത്തിച്ചു. 59-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ട ഗിജോണിന്റെ ലീഡ് നിഷേധിച്ചു. ഇതിനുശേഷം വിജയഗോളിനായി റയല്‍ കഠിനമായി ശ്രമിച്ചതിന്റെ ഫലം അവസാന ഇസ്കോയിലൂടെ (90) ഫലം കണ്ടു.
അത്ലറ്റിക്കോയ്ക്കും ജയം
മാഡ്രിഡ്: യാനിക് കാരെസ്കോയുടെ ഇരട്ട ഗോള്‍ മികവില്‍ അത്ലറ്റിക്കോ മാഡ്രിഡ് 3-0ന് ഒസാസുനയെ തോല്‍പ്പിച്ചു. 30, 47 മിനി്റ്റുകളിലായിരുന്നു കാരെസ്കോയുടെ ഗോളുകള്‍. ഫിലിപ്പെ ലൂയിസ് (61) ഗോള്‍പട്ടികയില്‍ സ്ഥാനം പിടിച്ചു. അതല്റ്റിക്കോയ്ക്ക് അവസാന മിനിറ്റുകളില്‍ ലഭിച്ച രണ്ടു പെനാല്‍റ്റി ഗോളാക്കാനുള്ള അവസരം പാഴാക്കി. ഒരെണ്ണം നഷ്ടമാക്കി കാരെസ്കോയും ഹാട്രിക്കിനുള്ള അവസരം കളഞ്ഞുകുളിച്ചു. ജയത്തോടെ അത്ലറ്റിക്കോ മൂന്നാം സ്ഥാനം മുറുക്കി. അന്റോണി ഗ്രീസ്മാനില്ലാതെ ഇറങ്ങിയ അത്ലറ്റിക്കോ 30 മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കാരെസ്കോയിലൂടെ മുന്നിലെത്തി. രണ്ടാം പകുതി തുടങ്ങിയതേ കാരെസ്കോ രണ്ടാം ഗോളും തികച്ചു. മൂന്നാം ഗോള്‍ ഫിലിപ്പെ ലൂയിസിന്റെ വകയായിരുന്നു.
മെസിമികവിൽ ബാഴ്സ
12:18 AM Apr 17, 2017 | Deepika.com