ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. പോയിന്റ് നിലയിൽ മുന്നിലുള്ള ചെൽസിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തത്. മാർക്കസ് റഷ്ഫോർഡും (7) ആൻഡെർ ഹെരേരയുമാണ് (49) മാഞ്ചസ്റ്ററിനായി ഗോൾ നേടിയത്. വിജയത്തോടെ മൗറീഞ്ഞോയുടെ ടീം പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കു കയറി.
ലിവർപൂളിനു ജയം
മറ്റൊരു മത്സരത്തിൽ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിനു വെസ്റ്റ്ബ്രോംവിച്ചിനെ തോല്‍പ്പിച്ചു. 45+1 മിനിറ്റിലായിരുന്നു ഫിര്‍മിനോയുടെ വിജയഗോള്‍. ജയത്തോടെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തക്കെത്തുകയും ചെയ്തു. 33 കളികളില്‍ ലിവര്‍പൂളിന് 66 പോയിന്റാണ്. സാവധാനം തുടങ്ങിയ ലിവര്‍പൂളിനു തുടക്കത്തിലേ വല കുലുക്കാന്‍ അവസരം ലഭിച്ചിരുന്നു. ഫിര്‍മിനോയുടെ ശ്രമം പക്ഷേ പുറത്തേയ്ക്കായിരുന്നു. വെസ്റ്റ്ബ്രോമും വെറുതെയിരുന്നില്ല. മികച്ച നീക്കങ്ങളുമായി അവരും ലിവര്‍പൂള്‍ ഗോള്‍മുഖത്തേക്കു കയറി. ആദ്യപകുതിയുടെ ഇടവേളയ്ക്കു മുമ്പ് ഇഞ്ചുറി ടൈമില്‍ ഫിര്‍മിനോ ലിവര്‍പൂളിനു ബ്രേക് ത്രൂ നല്കി. രണ്ടാം പകുതിയില്‍ ഗോള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. കളി തീരാന്‍ പത്തു മിനിറ്റുള്ളപ്പോള്‍ സമനില നേടാന്‍ ലഭിച്ച സുവര്‍ണാവസരം വെസ്റ്റ്ബ്രോം നഷ്ടമാക്കി.
കഴിഞ്ഞ ദിവസം എതിരില്ലാത്ത മൂന്നു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണെ തകര്‍ത്തു. വിന്‍സന്റ് കോംപാനി (55), ലെറോയ് സേന് (77), സെര്‍ജിയോ അഗ്വേറോ (80) എന്നിവരാണ് ഗോള്‍ നേടിയത്. പല സുവര്‍ണാവസരങ്ങളും നഷ്ടമാക്കിയതാണ് സതാംപ്ടണു വിനയായത്.
മാഞ്ചസ്റ്റർ ചെൽസിയെ തകർത്തു
12:18 AM Apr 17, 2017 | Deepika.com