ന്യൂഡൽഹി: ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യക്ക് ശക്തരായ എതിരാളികള്‍. സെപ്റ്റംബറില്‍ നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ കാനഡയെയാണ് ഇന്ത്യ നേരിടേണ്ടത്. മത്സരങ്ങള്‍ നടക്കുന്നത് കാനഡയിലാണെന്നതും കാര്യങ്ങള്‍ ഇന്ത്യക്കു പ്രതികൂലമാക്കുന്നു. ആദ്യമായാണ് ഡേവിസ് കപ്പില്‍ ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്. റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ വളരെയേറെ മുമ്പിലുള്ള രാജ്യമാണ് കാനഡ.
കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍ ഉസ്ബക്കിസ്ഥാനെ 4-1നു തകര്‍ത്താണ് ഇന്ത്യ പ്ലേ ഓഫിന് യോഗ്യത നേടിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇന്ത്യ ലോകകപ്പ് പ്ലേഓഫിലെത്തുന്നത്. മൂന്നു തവണയും തോല്‍വിയായിരുന്നു ഫലം. സെര്‍ബിയ,ചെക് റിപ്പബ്ലിക്, സ്പെയിന് എന്നീ ടീമുകളോടാണ് യഥാക്രമം ഇന്ത്യ പരാജയപ്പെട്ടത്.
ലോക ഗ്രൂപ്പ് ആദ്യ റൗണ്ടില്‍ ബ്രിട്ടനോട് 3-2ന് തോറ്റതാണ് കാനഡയ്ക്ക് വിനയായത്. ചെയര്‍ അംപയറിനു നേരേ ബോളടിച്ചു വിട്ട കൗമാരതാരം ഡെനീസ് ഷാപൊലോവിനെ അയോഗ്യനാക്കിയതോടെയാണ് കാനഡ പുറത്തായത്. വാസെക് പോപ്സിസില്(119),പീറ്റര്‍ പോളാന്‍സ്കി(127), ഡെനീസ് ഷാപൊലോവ്(172) എന്നിവരാണ് ഇന്ത്യക്കെതിരേ കളിക്കുന്നത്. 269-ാം റാങ്കിലുള്ള രാം കുമാര്‍ രാമനാഥനാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യക്കാരന്.
യൂകി ഭാംബ്രിയുടെയും സാകേത് മൈനേനിയുടെയും പരിക്ക് അപ്പോഴത്തേക്കും ഭേദമാകുമെന്നും ഇരുവരും ടീമിനൊപ്പം ചേരുമെന്നും ഇന്ത്യന്‍ ക്യാമ്പ് പ്രതീക്ഷിക്കുന്നു.
സീനിയര്‍ താരം ലിയാന്‍ഡര്‍ പെയ്സിനെ ഒഴിവാക്കി ടീമിനെ പ്രഖ്യാപിച്ച നോണ്‍-പ്ലേയിംഗ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതിയുടെ തീരുമാനം ബംഗളൂരുവില്‍ ഏറെ വിവാദത്തിനു വഴിവച്ചിരുന്നു. ഇത്തവണയും മൂന്ന് സിംഗിള്‍സ് സ്പെഷലിസ്റ്റുകളെയും പുല്‍ക്കോര്‍ട്ടില്‍ കളിക്കുന്നതില്‍ വിദഗ്ധനായ ഡബിള്‍സ് സ്പെഷലിസ്റ്റിനെയും കളത്തിലിറക്കാണ് ഭൂപതിയുടെ പ്ലാന്‍. അങ്ങനെയല്ലെങ്കില്‍ രണ്ടു വീതം സിംഗിള്‍സ്, ഡബിള്‍സ് സ്പെഷലിസ്റ്റുകളാവും കളത്തിലിറങ്ങുക. പെയ്സിനൊപ്പം കളിക്കാന്‍ ബൊപ്പണ്ണ തയാറാവുമോയെന്നാണ് അറിയേണ്ടത്.
ഡേവിസ് കപ്പ്: ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യയുടെ എതിരാളി കാനഡ
12:12 AM Apr 16, 2017 | Deepika.com