യൂറോപ്പ ലീഗ്: മാഞ്ചസ്റ്ററിനു സമനില; അയാക്സ്, സെല്‍റ്റാ വിഗോ,
ആന്‍ഡെര്‍ലെക്റ്റ്/ലിയോൺ: യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. അയാക്സ്, സെല്‍റ്റാ വിഗോ, ലിയോണ്‍ ടീമുകള്‍ ആദ്യപാദത്തില്‍ വിജയം കണ്ടു. ബല്‍ജിയന്‍ ക്ലബ്ബായ ആന്ഡെര്ലെക്റ്റിനെതിരെ അവരുടെ തട്ടകത്തില്‍ കളിക്കാനിറങ്ങിയ മാഞ്ചസ്റ്ററാണ് ആദ്യം ഗോളടിച്ചത്. 37-ാം മിനിറ്റില്‍ അര്‍മേനിയന്‍ താരം ഹെന്റിക് മിഖതിര്യാനാണ് ചുവന്ന ചെകുത്താന്മാരെ മുമ്പിലെത്തിച്ചത്. ലീഡുയര്‍ത്താന്‍ മാഞ്ചസ്റ്റര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളകന്നു നിന്നു. രണ്ടാം പകുതിയിലും ആധിപത്യം മാഞ്ചസ്റ്ററിനു തന്നെയായിരുന്നു. എന്നാല്‍ ജയത്തിലേക്കു നീങ്ങിയ മാഞ്ചസ്റ്ററിന്റെ വലയിലേക്ക് 86-ാം മിനിറ്റില്‍ നിറയൊഴിച്ച ലിയാണ്ടര്‍ ഡെന്‍ഡോങ്കര്‍ ബല്‍ജിയന്‍ ക്ലബ്ബിന് സമനില നേടിക്കൊടുക്കുകയായിരുന്നു. അവരുടെ ഗ്രൗണ്ടില്‍ നേടിയ സമനില ഓള്‍ഡ്് ട്രാഫോഡില്‍ രണ്ടാം പാദത്തിനിറങ്ങുന്ന മാഞ്ചസ്റ്ററിന് ആത്മവിശ്വാസം പകരും.
മറ്റു മത്സരങ്ങളില്‍ ഡച്ച് ക്ലബ് അയാക്സ് ജര്‍മന്‍ ക്ലബ് ഷാല്‍ക്കെയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ഡാവി ക്ലാസന്റെ ഇരട്ടഗോളുകളാണ് അയാക്സിന് തുണയായത്. സ്പാനിഷ് ക്ലബ് സെല്‍റ്റാ വിഗോ മറ്റൊരു ബല്‍ജിയന്‍ ക്ലബ്ബായ ഗെങ്കിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയം ആഘോഷിച്ചു. പയോനെ സിസ്റ്റോ, ഇയാഗോ അസ്പാസ്, ജോൺ ഗ്വഡെ എന്നിവര്‍ സെല്‍റ്റാ വിഗോയ്ക്കായി ഗോളടിച്ചപ്പോള്‍ ഴാങ് പോള്‍ ബോട്ടിയു, തോമസ് ബഫല്‍ എന്നിവരുടെ വകയായിരുന്നു ഗെങ്കിന്റെ ആശ്വാസ ഗോളുകള്‍.
ടര്‍ക്കിഷ് ക്ലബ് ബെസിക്ടാസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണ്‍ ആദ്യപാദ വിജയമാഘോഷിച്ചത്. 15-ാം മിനിറ്റില്‍ റയാന് ബാബേല്‍ നേടിയ ഗോളില്‍ 83-ാം മിനിറ്റ് വരെ മുമ്പില്‍ നിന്ന ടര്‍ക്കിഷ് ക്ലബിനെതിരേ രണ്ടു മിനിറ്റിനിടെ നേടിയ രണ്ടു ഗോളുകളാണ് ഫ്രഞ്ച് ക്ലബ്ബിനെ തുണച്ചത്. 83-ാം മിനിറ്റില്‍ കോറെന്റിന് ടോളിസോയും 85-ാം മിനിറ്റില്‍ ജെറമി മോറലും ലിയോണിനായി ലക്ഷ്യം കണ്ടു. ഈ മാസം 20നാണ് രണ്ടാം പാദ മത്സരങ്ങൾ.
ലിയോണ്‍ ടീമുകള്‍ക്കു ജയം
12:12 AM Apr 16, 2017 | Deepika.com