മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിൽ പ്ലാസ്റ്റിക് കാരി ബാഗുകൾ ഉൾപ്പെടെയുള്ളവയുടെ വില്പനയും ഉപയോഗവും നിരോധിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യം നഗരമൂലകളിൽ കുന്നു കൂടുന്നു. മട്ടന്നൂർ- ഇരിട്ടി റൂട്ടിൽ പാലോട്ടുപള്ളി ടൗണിൽ ബസ് സ്റ്റോപ്പിനു സമീപത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിയ നിലയിലാണ്. റോഡരികിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് പരന്നു കിടക്കുകയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ . വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും മാലിന്യങ്ങൾ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപത്തും കൂട്ടിയിടുകയാണ്. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നഗരസഭ ഓഫീസിലും വാർഡ് കൗൺസിലറോടും പറഞ്ഞിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു.