തളിപ്പറമ്പ്: തളിപ്പറമ്പ് ഭക്ഷ്യ സുരക്ഷാ ഓഫീസിൽ വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ വിജിലൻസ് സി ഐ കെ.വി.ബാബുവിന്റെ നേത്യത്വത്തിലാണ് പരിശോധനകൾ നടന്നത്. ഫുഡ് സേഫ്റ്റി ലൈസൻസിനായി നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുകയാണെങ്കിലും ഇവയൊന്നും കൃത്യമായി നൽകിയിട്ടില്ല. കഴിഞ്ഞ 14 മാസങ്ങൾക്കിടയിൽ നാല് സ്ഥലങ്ങളിൽ മാത്രമാണ് പരിശോധനകൾ നടത്തിയത്. രേഖകളിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കാൻ വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ഓഫീസിനെക്കുറിച്ച് നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.