ആലത്തൂർ: തെന്നിലാപുരം കുന്നേക്കാട്ട് ഭഗവതിക്ഷേത്ര വേല ഇന്ന് ആഘോഷിക്കും. മീനമാസത്തിലെ ആയില്യം നാളിലാണ് വേലയാഘോഷം. രാവിലെ പ്രത്യേകപൂജകളോടെ ക്ഷേത്രത്തിൽ ചടങ്ങുകൾക്ക് തുടക്കമാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശത്തിൽ പറയെടുപ്പ് നടത്തി. ബുധനാഴ്ച പന്തലിൽ ദീപാലങ്കാരവും വെടിക്കെട്ടും നടത്തി. വ്യാഴാഴ്ച രാവിലെ വിശേഷാൽ പൂജകൾക്കുശേഷം പഞ്ചവാദ്യം, ഭഗവതിയുടെ വാളും ചിലമ്പും ചീർമ്പക്കാവിലേക്കും അവിടെ നിന്ന് കുന്നേക്കാട്ട് ക്ഷേത്രത്തിലേക്കും തുടർന്ന് എഴുന്നള്ളിപ്പ് പുറപ്പെടുന്ന കൂട്ടാലയിലേക്കും നടത്തി. വൈകുന്നേരം മൂന്നിന് ചീർമ്പക്കാവിൽ നിന്ന് ആന പന്തലിലേക്ക് എഴുന്നള്ളിപ്പ് പാണ്ടിമേളം, ശിങ്കാരിമേളം,എന്നിവയുടെ അകമ്പടിയോടെ നടക്കും. രാത്രി 730 ന് പടിഞ്ഞാറെതറ വിഭാഗത്തിന്റെ വെടിക്കെട്ടോടെ പകൽവേല അവസാനിക്കും. രാത്രി ഒമ്പതിന് ഗണപതിമന്ദ് പന്തലിൽ തായമ്പക, ഏഴുവട്ടംകളി, വള്ളിഅറുക്കൽ, തുടർന്ന് കമ്പം കത്തിക്കലും വെടിക്കെട്ടിനുംശേഷം രഥം ഉൾപ്പെടെയുള്ള എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചിറങ്ങുന്നതോടെ വേല സമാപിക്കും. ദേശം, എഴുത്തശൻ സമുദായം, ബ്രാഹ്മണസമൂഹം എന്നിവക്കൊപ്പം വിവിധ സമുദായങ്ങളും ആഘോഷത്തിന്റെ സംഘാടകരാണ്.