അടൂർ: ബിവറേജസ് കോർപറേഷന്റെ മദ്യവില്പനശാല അടൂർ ഓൾ സെയിന്റ് സ്കൂളിനു സമീപം തുടങ്ങുന്നതിനെതിരെയുള്ള സമരം നാലാം ദിവസവും തുടർന്നു. ഒരോ ദിവസവും നാട്ടുകാരും സ്കൂൾ അധ്യാപകരും വിദ്യാർഥികളുമടക്കം സമരത്തിൽ പങ്കെടുത്തുവരുന്നു. സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമായി സംസ്ഥാന പാതയിൽ നിന്നും 250 മീറ്റർ അകലത്തിലാണ് മദ്യ വില്പനശാല സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തുടങ്ങുന്നതെന്ന് സമരസമിതി ആരോപിച്ചു. ദൂരപരിധി കൂട്ടുന്നതിനായി പ്രധാന വഴി ഒഴിവാക്കി സ്വകാര്യ വ്യക്തിയുടെ നിലം കൈയേറി പുതിയ വഴി നിർമിച്ചു.കെട്ടിടത്തിന്റെ പുറകുവശത്തെ മതിൽ പൊളിച്ചു പുതിയ ഗേറ്റ് സ്ഥാപിച്ചും കെട്ടിടത്തിന്റെ ഭിത്തി പൊളിച്ച് പുതിയ വാതിലും ഉണ്ടാക്കിയിരിക്കുകയാണ് . നിലം കൈയേറിയതിനെതിരെ സ്വകാര്യ വ്യക്തി അടൂർ ആർഡിഒ്യ്ക്കു പരാതി നൽകിയിട്ടുണ്ട്.