കോല്‍ക്കത്ത: ഏറെ പ്രതീക്ഷകളുമായാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്കെത്തിയത്. അടുത്ത കാലത്ത് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയില്‍ നേട്ടം കൊയ്യാന്‍ സാധിച്ച ഏക ടീമെന്ന ഖ്യാതിയില്‍ എത്തിയ ഇംഗ്ലീഷ് നിര ഇപ്പോള്‍ ഒരു ദുരന്തമായാണ് ടെസ്റ്റ് പരമ്പരയെ കാണുന്നുണ്ടാവുക. രാജ്കോട്ടിലെ ആദ്യ ടെസ്റ്റിലൊഴിച്ച് ഇന്ത്യയെ ഒന്നു വിറപ്പിക്കാന്‍ പോലും സാധിക്കാതെ 4-0 എന്ന വലിയ പരാജയം ഏറ്റുവാങ്ങിയാണ് അലിസ്റ്റര്‍ കുക്കും സംഘവും മടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ വേദിയായ ട്വന്റി 20 ലോകകപ്പില്‍ ഫൈനലില്‍ എത്തുകയും തുടര്‍ന്ന് പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങളുമായി മുന്നേറിയ ഇയോണ്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീമിനെ ഏകദിന പരമ്പരയില്‍ കാത്തിരുന്നത് തിരിച്ചടിയാണ്.
മൂന്നു മത്സര പരമ്പരയിലെ ആദ്യ മൂന്നു മത്സരവും തോറ്റു പരമ്പര നഷ്ടമായ ഇംഗ്ലണ്ടിന് ഇന്നത്തെ ഏറ്റുമുട്ടല്‍ ആത്മാഭിമാനം രക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്. സന്നാഹ മത്സരത്തിലൊഴിച്ച് ഇന്ത്യയെ ഒരു കളിയില്‍ പോലും തോല്പ്പിനാകാത്തതിന്റെ നാണക്കേട് മായ്ക്കാനാകും ഇംഗ്ലണ്ടിന്റെ ശ്രമം. മറുവശത്ത് ആത്മവിശ്വസത്തിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഇന്ത്യ പരമ്പര തൂത്തുവാരി ഒരു കൊട്ടിക്കലാശത്തിനാണ് ഒരുങ്ങുന്നത്. ക്രിക്കറ്റ് ചരിത്രം ഏറെ പിറന്ന ഈഡന് ഗാര്‍ഡന്‍സ് എന്ന മൈതാനത്താണ് ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന അങ്കം വേദിയാകുന്നത്. ജൂണില്‍ ഇംഗ്ലണ്ട് ആതിഥ്യമരുളുന്ന ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കെ ഇരു ടീമുകളും പൊരുതാനുറച്ചാകും കളത്തിലിറങ്ങുക.
റണ്‍ ഒഴുക്കു നിലയ്ക്കുമോ?
പരമ്പരയിലെ രണ്ടു മത്സരങ്ങളും സാക്ഷ്യം വഹിച്ചത് റണ്‍മഴ പിറന്ന മത്സരങ്ങളായിരുന്നു. പൂനയില്‍ നടന്ന ആദ്യ കളിയില്‍ ഇന്ത്യക്കു മുമ്പില്‍ 350 റണ്‍സ് ഇംഗ്ലണ്ട് ലക്ഷ്യം വച്ചെങ്കിലും വിരാട് കോഹ്ലി, കേദാര്‍ ജാദവ് എന്നിവരുടെ സെഞ്ചുറികരുത്തില്‍ ഇന്ത്യ വിജയം കണ്ടു.
കട്ടക്കിലെ രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ 381 റണ്‍സ് കുറിച്ചപ്പോള്‍ 15 റണ്‍സകലെ ഇംഗ്ലീഷ് ഇന്നിംഗ്സ് അവസാനിച്ചു. എങ്കിലും ഇരുടീമിന്റെയും ബാറ്റിംഗ് കരുത്ത് വിളിച്ചോതിയ മത്സരങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഇന്ത്യയുടെ മൂന്നാം നമ്പറില്‍ തുടങ്ങി ആറാം നമ്പര്‍ വരെയുള്ള ബാറ്റ്സ്മാന്മാര് സെഞ്ചുറികള്‍ നേടി ഫോമം തെളിയിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനും ബാറ്റിംഗില്‍ വലിയ ആശങ്കകളില്ല. ഓപ്പണര്‍ ജേസണ്‍ റോയ്, ജോ റൂട്ട്, ഇയോണ്‍ മോര്ഗന്, ബെന്‍ സ്റ്റോക്സ് തുടങ്ങിയര്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കഴിഞ്ഞു.
ഓപ്പണര്‍മാര്‍ക്കു നിര്‍ണായകം
ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യയുടെ അവസാന ഏകദിന മത്സരമാണ് ഇന്നത്തേത്. പരമ്പരയില്‍ ഇതുവരെ ഫോമിലാകാന്‍ സാധിക്കാത്ത കെ.എല്‍. രാഹുലിനും ശിഖര്‍ ധവാനും ടീമില്‍ സ്ഥാനം സ്ഥിരപ്പെടുത്താനുള്ള അവസാന അവസരം കൂടിയാണ്. ആദ്യ രണ്ടു കളികളിലും രണ്ടക്കം കാണാതെയാണ് രാഹുല്‍ പുറത്തായത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി- 20യിലും ഇന്ത്യന്‍ ഒാപ്പണറാകാന് പരിശ്രമിക്കുന്ന രാഹുലിന് ഈ മത്സരത്തിലും തിളങ്ങാന്‍ സാധിക്കാതെ വന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിലിടം നേടുക പ്രയാസമായിരിക്കും. മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്റെ കാര്യം കൂടുതല്‍ മോശമാണ്. പരിക്കും മോശം ഫോമും മൂലം ടീമില്‍നിന്ന് പുറത്തായ ധവാന് രോഹിത് ശര്‍മയുടെ അഭാവത്തില്‍ ലഭിച്ച അവസരം ഇതുവരെയും മുതലാക്കാന്‍ സാധിച്ചിട്ടില്ല. രണ്ടു മത്സരങ്ങളിലും പുറത്തിരുന്ന അജിങ്ക്യ രഹാനെ ഇന്ന് ടീമില്‍ മടങ്ങിയെത്തിയാല്‍ ധവാന് പുറത്തിരിക്കും.
ബൗളര്‍മാരുടെ ശവപ്പറമ്പ്
ആദ്യ രണ്ടു കളികളും ഇരു ടീമിന്റെയും ബൗളര്‍മാര്‍ക്കു മറക്കാനാഗ്രഹിക്കുന്ന ഓര്‍മകളാണ് സമ്മാനിച്ചത്. ബാറ്റ്സ്മാന്മാര് നിറഞ്ഞാടിയപ്പോള്‍ ബൗളര്‍മാരുടെ ശവപ്പറമ്പാകുകയായിരുന്നു പൂനയും കട്ടക്കും. കഴിഞ്ഞ കളിയില്‍ ഇന്ത്യയുടെ ആദ്യ മൂന്നു വിക്കറ്റുകളും 25 റണ്‍സിനുള്ളില്‍ പിഴുത ക്രിസ് വോക്സിന്റെ സ്പെല്ലാണ് രണ്ടു മത്സരങ്ങളില്‍ ഏറ്റവും മികച്ചു നിന്നത്. കട്ടക്കില്‍ കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു കഴിഞ്ഞതും മത്സരം ജയിക്കുന്നതില്‍ നിര്‍ണായകമായി.
പിച്ച് റിപ്പോര്‍ട്ട്
ബൗളര്‍മാര്‍ക്ക് ആശ്വാസമേകുന്ന പിച്ചാണ് കോല്ക്കത്തയിലേതെന്നാണ് സൂചന. പിച്ചിലെ പച്ചപ്പ് നിലനിര്‍ത്തിയാല്‍ പേസ് ബൗളര്‍മാര്‍ക്കു അനുഗ്രഹമാകും. എങ്കിലും, രോഹിത്ത് ശര്‍മയുടെ 264 എന്ന റിക്കാര്‍ഡ് സ്കോര്‍ പിറന്ന വേദി കൂടിയാണ് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സ്. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ കളിച്ച മൂന്നു മത്സരങ്ങളും ഇംഗ്ലണ്ട് പരാജയപ്പെട്ടെന്നുള്ള കണക്കും ഇംഗ്ലണ്ടിനു തലവേദനയാണ്.
ടീം ഇങ്ങനെ
ശിഖര്‍ ധവാനു പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ധവാന് നെറ്റ്സില്‍ പരിശീലനത്തിനെത്തിയിരുന്നു. എന്നാല്‍, പരമ്പരയില്‍ ആദ്യമായി അജിങ്ക്യ രഹാനെയ്ക്കു ടീമിലിടം നേടാനുള്ള സാധ്യതയുണ്ട്. ഇതുവരെ അവസരം ലഭിക്കാത്ത മനീഷ് പാണ്ഡെയ്ക്കു പരമ്പര നേടിയ സ്ഥിതിക്കു നറുക്കു വീണേക്കും. ഇംഗ്ലണ്ട് നിരയില്‍ നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്ന അലക്സ് ഹെയ്ൽസിനു പകരം ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോം പുലര്‍ത്തിയ ജോനി ബെയര്‍സ്റ്റോയോ സാം ബില്ലിംഗ്സിനോ അവസരം ലഭിക്കാനാണ് സാധ്യത.
സാധ്യത ടീം
ഇന്ത്യ: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രാഹുല്‍, ധവാന്/രഹാനെ, യുവരാജ് സിംഗ്, ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, സാം ബില്ലിംഗ്സ്, ജോ റൂട്ട്, മോര്ഗന് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ബട്ലര്, മോയിന്‍ അലി, വോക്സ്, പ്ലങ്കറ്റ്, വില്ലി, ജേക്ക് ബോള്‍
ഹെയ്ല്‍സ് പുറത്ത്
കോല്‍ക്കത്ത: കൈയ്ക്കു പരിക്കേറ്റ ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയ്ൽസിനു ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. കട്ടക്കില്‍ നിന്ന് കോല്‍ക്കത്തയില്‍ എത്തിയെങ്കിലും ശസ്ത്രക്രിയയ്ക്കായി ഹെയ്ല്‍സ് നാട്ടിലേക്ക് മടങ്ങി. ഏകദിന മത്സരങ്ങള്‍ക്കു ശേഷം മടങ്ങാനിരുന്ന ജോനി ബെയര്‍സ്റ്റോയെ ട്വന്റി- 20 ടീമിലുള്ക്കൊള്ളിച്ചിട്ടുണ്ട്. ധോണിയുടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഹെയ്ല്സിന്റെ വലത്തെ കൈയ്ക്ക് പരിക്കേറ്റത്.
കൊട്ടിക്കലാശത്തിന് ടീം ഇന്ത്യ
12:37 AM Jan 22, 2017 | Deepika.com