മട്ടന്നൂർ: പഴശി അണക്കെട്ടിന് ഭീഷണിയായി മണൽ വാരുന്നതായുള്ള വിവരത്തെ തുടർന്നു പോലീസ് നടത്തിയ പരിശോധനയിൽ 500 ചാക്കുകളിലായി സൂക്ഷിച്ച മണൽ ശേഖരം പിടികൂടി. പുഴക്കരയിലും റോഡുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മണൽ. പഴശി ഡാമിന്റെ ഷട്ടർ അടച്ചതോടെ അണക്കെട്ടിന് ഭീഷണിയായി വ്യാപകമായി മണൽ വാരൽ നടക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മട്ടന്നൂർ എസ് ഐ എ.വി. ദിനേശിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കൊട്ടാരം കാഞ്ഞിരംകരി ക്ഷേത്രത്തിന് സമീപത്തായുള്ള പുഴക്കരയിലും മറ്റും ശേഖരിച്ചു വച്ച മണലാണ് പിടികൂടിയത്. ചാക്കിൽ നിറച്ചും പറമ്പത്ത് കൂട്ടിയിട്ട നിലയിലുമാണ് മണലുണ്ടായിരുന്നത്. പിടികൂടിയ മണൽ പോലീസുകാർ പുഴയിലേക്ക് തള്ളി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ മണൽ കടത്തിയ ഗുഡ്സ് ഓട്ടോയും ഡ്രൈവറെയും പിടികൂടിയിരുന്നു. ഈ മേഖലയിൽ പോലീസ് കർശന കർശനമാക്കിയതായി എസ് ഐ അറിയിച്ചു.