കോഴിക്കോട്: മിഠായിത്തെരുവിൽ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ഇന്നലെ 73 കടകൾ പരിശോധിച്ചു. ഇതിൽ 15 കടകൾ തുറന്നു പ്രവർത്തിക്കാത്തവയായിരുന്നു. പരിശോധിച്ച ഭൂരിഭാഗം കടകളിലും ഫയർ എക്സ്റ്റിംഗിഷ്വർ ഉണ്ടായിരുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. കോറപറേഷൻ, റവന്യു, ഫയർഫോഴ്സ് വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞദിവസം 60 കടകളായിരുന്നു പരിശോധിച്ചത്. പരിശോധന ഇന്നും തുടരുമെന്ന് വെള്ളിമാടുകുന്ന് ഫയർസ്റ്റേഷൻ ഇൻചാർജ് റോബി വർഗീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പരിശോധനയ്ക്കെതിരേ വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് കളക്ടർക്ക് കൈമാറാനാണ് തീരുമാനം.