പൂന: ഏകദിനങ്ങളെ സംബന്ധിച്ച് ഒരു വിശ്വാസമുണ്ടായയിരുന്നു. ആദ്യ ബാറ്റ് ചെയ്ത് ഒരു 300 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്താല്‍ അധികം വിയര്‍ക്കാതെ വിജയങ്ങള്‍ സ്വന്തമാക്കാമെന്ന്. ട്വന്റി- 20യുടെ വരവോടെ ആ രീതിക്ക് മാറ്റങ്ങള്‍ വന്നു. വിരാട് കോഹ്ലിയുടെ വരവോടെ ആദ്യ ഇന്നിംഗ്സില്‍ എത്ര സ്കോര്‍ ചെയ്താലും കാര്യമില്ലെന്നുള്ള ബോധ്യവും ഇപ്പോള്‍ വന്നു കഴിഞ്ഞു. പൂന ഏകദിനത്തില്‍ ഇംഗ്ലണ്ടിന് അതു ശരിക്കും മനസിലായി. 350 റണ്‍സെടുക്കുകയും അതിവേഗം ഇന്ത്യയുടെ നാലു വിക്കറ്റ് നേടുകയും ചെയ്തതോടെ ഇംഗ്ലീഷ് നായകന് ഇയോണ്‍ മോര്ഗന് ഒരു വലിയ വിജയം സ്വപ്നം കണ്ടു കാണുമെന്നുറപ്പ്. എന്നാല്‍, ചേസിംഗിലെ രാജാവ് നീലക്കുപ്പായത്തില്‍ ക്രീസില്‍ നില്ക്കുമ്പോള് അത്ര എളുപ്പം വിജയം സ്വപ്നം കാണരുതെന്നുള്ള പാഠം കോഹ്ലി ഒരിക്കല്‍കൂടി പഠിപ്പിച്ചു. വന്‍ സ്കോര്‍ കളത്തില്‍ പുലര്‍ത്തേണ്ട കാര്യങ്ങളെല്ലാം നായകന്റെ പതര്‍ച്ചകളില്ലാതെ കോഹ്ലി നടപ്പാക്കി. തന്റെ 27-ാം ശതകം ഇരുപത്തിയട്ടുകാരനായ കോഹ്ലി കുറിച്ചപ്പോള്‍ കേദാര്‍ ജാദവുമൊത്ത് അഞ്ചാം വിക്കറ്റില്‍ പിറന്നത് 200 റണ്‍സിന്റെ സഖ്യം. 11 പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ വിജയ മാര്‍ജിന്‍ മറികടന്നത്.
പിന്തുടരുമ്പോള് നേടുന്ന സെഞ്ചുറികളുടെ കണക്കില്‍ ഇതിഹാസം സച്ചിന് തെണ്ടുല്ക്കർക്കൊപ്പമെത്തുകയും ചെയ്തു കോഹ്ലി. സച്ചിനെക്കാള്‍ 136 ഇന്നിംഗ്സുകള്‍ കുറച്ചേ വേണ്ടിവന്നുള്ളൂ. കോഹ്ലിക്കു പിന്തുടര്ന്നു കളിക്കുമ്പോള്‍ 17 ശതകങ്ങള്‍ സ്വന്തമാക്കാന്‍.
കോഹ്ലിയുടെ പ്രതിഭയെ വാഴ്ത്തി സമൂഹ മാധ്യമങ്ങളില്‍ നിരവധി മുന്‍ ക്രിക്കറ്റര്‍മാരാണ് രംഗത്തെത്തിയത്. മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍ കോഹ്ലി ഏതോ അന്യഗ്രഹത്തില്‍ നിന്നെത്തിയതാണെന്നാണ് ട്വീറ്റ് ചെയ്തത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ നായകനാണ് ഏറ്റവും മികച്ചതെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ആദ്യ ഏകദിനത്തില്‍ ടോസ് ലഭിച്ചപ്പോള്‍ രണ്ടാമത്തെ ഏകദിനം മാത്രം നടക്കുന്ന പൂന സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ എന്താകുമെന്ന കാര്യത്തില്‍ കോഹ്ലിക്കു ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ചേസിംഗിലെ ഇന്ത്യന്‍ മികവ് മനസില്‍ കണ്ടാകും കോഹ്ലി ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചത്. ചരിത്രത്തില്‍ ഇന്ത്യ മൂന്നാം വട്ടമാണ് 350ല്‍ അധികം റണ്‍സ് ചേസ് ചെയ്തു നേടുന്നത്.
ആ മൂന്നു കളികളിലും ശതകങ്ങളുമായി കോഹ്ലിയായിരുന്നു ഇന്ത്യന്‍ ഹീറോ. 2008ല്‍ കോഹ്ലി അരങ്ങേറിയപ്പോള്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എട്ടു തവണയാണ് ഇന്ത്യ 300ല്‍ അധികം റണ്‍സ് പിന്തുടര്ന്നു ജയിക്കുന്നത്.
അതില്‍ രണ്ടു വട്ടം മാത്രമാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്നും ശതകം പിറക്കാത്തത്. ആകെ 15 വട്ടമാണ് കോഹ്ലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ പിന്തുടര്ന്നു ലക്ഷ്യം കാണുന്നത്.
കോഹ്ലിയുടെ ആകെയുള്ള 27 ശതകങ്ങളില്‍ 17ഉം രണ്ടാമതു ബാറ്റ് ചെയ്തു നേടിയപ്പോള്‍ നാലെണ്ണം മാത്രമാണ് അതില്‍ ഏഷ്യക്കു പുറത്ത് പിറന്നിട്ടുള്ളൂ.
ഇനി ഏഷ്യക്കു പുറത്തും ചേസിംഗിലെ രാജാവിന്റെ വിരോചിത ഇന്നിംഗ്സുകള്‍ക്കായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.
കണക്കിലെ കളി
* 6-ചരിത്രത്തില്‍ ആറു വട്ടമാണ് 350ല്‍ അധികം റണ്‍സ് പിന്തുടര്ന്നുള്ള വിജയങ്ങളുണ്ടായിട്ടുള്ളത്. ആറില്‍ മൂന്നു വട്ടവും ഇന്ത്യയാണ് ചേസ് ചെയ്ത് 350 റണ്‍സ് മറികടന്നിട്ടുള്ളത്. ഓസീസിനെതിരേ ജയ്പൂരില്‍ 360 ഉം നാഗപൂരില്‍ 351 ഉം ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ 350 ഉം ഇന്ത്യ പിന്തുടര്ന്നു ജയിച്ചു. ഈ മൂന്നു കളികളിലും വിരാട് കോഹ്ലി സെഞ്ചുറിയും നേടി.
* 8-2008ല്‍ കോഹ്ലി അരങ്ങേറിയപ്പോള്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ എട്ടു തവണയാണ് ഇന്ത്യ 300ല്‍ അധികം റണ്‍സ് പിന്തുടര്ന്നു ജയിക്കുന്നത്. അതില്‍ ആറു വട്ടവും കോഹ്ലി സെഞ്ചുറി നേടിയിട്ടുണ്ട്.
* 15-15 വട്ടമാണ് കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ പിന്തുടര്ന്നു ജയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സച്ചിന് നേടിയിട്ടുള്ള 14 സെഞ്ചുറികളുടെ റിക്കാര്‍ഡാണ് കോഹ്ലി മറികടന്നത്. ചേസ് ചെയ്യുമ്പോള്‍ സച്ചിനും കോഹ്ലിയും 17 സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. സച്ചിന് 232 ഇന്നിംഗ്സുകളില്‍ നിന്നാണെങ്കില്‍ 96 ഇന്നിംഗ്സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടത്തിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ 41.57 ബാറ്റിംഗ് ശരാശരിയുള്ള കോഹ്ലിക്കു ചേസ് ചെയ്യുമ്പോള്‍ ശരാശരി 64.94 ആണ്. ഇന്ത്യ പിന്തുടര്ന്നുള്ള വിജയങ്ങളില്‍ കോഹ്ലിയുടെ ശരാശരി 90.90 ആണ്.
* 65-കേദാര്‍ ജാദവ് സെഞ്ചുറി നേടിയത് 65 പന്തുകളില്‍ നിന്നാണ്. ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ആറാമത്തെ സെഞ്ചുറിയാണ് ജാദവ് നേടിയത്. 52 പന്തില്‍ ശതകം നേടിയ കോഹ്ലിയാണ് ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം.
* 8.16-കോഹ്ലി - ജാദവ് സഖ്യം അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത് 147 പന്തില്‍ 200 റണ്‍സിന്റെ സഖ്യമാണ്. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടാണ് ഇത്. ഏകദിനത്തിലെ അഞ്ചാമത്തെ 200 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് കോഹ്ലിയും യാദവും നേടിയത്.
* 152.23-കോഹ്ലിയുമൊത്തുള്ള സഖ്യത്തില്‍ കേദാര്‍ ജാദവ് 152.23 സ്ട്രൈക് റേറ്റിലാണ് റണ്‍സ് അടിച്ചുകൂട്ടിയത്. 106.64 സ്ട്രൈക് റേറ്റില്‍ 67 പന്തില്‍ കോഹ്ലി 102 റണ്‍സ് അടിച്ചപ്പോള്‍ 80 പന്തില്‍ ജാദവ് 95 റണ്‍സ് നേടി. കോഹ്ലിയെക്കാള് റണ്‍സടിക്കാത്ത പന്ത് ജാദവിനു കുറവായപ്പോള്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതും ഈ മുപ്പത്തിയൊന്നുകാരനാണ്.
* 338-2011 ലോകകപ്പില്‍ സമനിലയില്‍ കലാശിച്ച മത്സരത്തില്‍ നേടിയ 338 റണ്‍സായിരുന്നു ഇന്ത്യക്കെതിരേയുള്ള ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടീം സ്കോര്‍.
* 33-ബെന്‍ സ്റ്റോക്സ് അര്‍ധ സെഞ്ചുറി നേടിയത് 33 പന്തിലാണ്. ഇന്ത്യക്കെതിരേ ഒരു ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ധ ശതകമാണിത്. ഒവേയ്സ് ഷായും ആന്‍ഡ്രൂ ഫ്ളന്റോഫിന്റെയും 35 പന്തില്നേടിയ റിക്കാര്‍ഡാണ് പഴങ്കഥയായത്.
കോഹ്ലി ദ കിംഗ്
09:41 PM Jan 16, 2017 | Deepika.com