കോഴിക്കോട്: അത്യന്തം വാശിയേറിയ മത്സരത്തിൽ തമിഴ്നാടിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചു സർവീസസ് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കടന്നു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ എട്ടു ടീമുകൾ പങ്കെടുത്ത ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിൽ നിന്ന് കേരളം നേരത്തെ യോഗ്യത നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ചാമ്പ്യന്മാരാണ് സർവീസസ്.
ഗ്രൂപ്പ് ബിയിലെ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ തുടക്കക്കാരായ ലക്ഷദ്വീപ് ഒരു ഗോളിനു തെലുങ്കാനയെ തോൽപ്പിച്ചു. എല്ലാ കളികളും തോറ്റു പോയിന്റൊന്നുമില്ലാതെയാണ് തെലുങ്കാന മടങ്ങിയത്. രണ്ടു കളികളിൽ ജയം നേടിയ സർവീസസും തമിഴ്നാടും തമ്മിലുള്ള മത്സരം അതുകൊണ്ടു തന്നെ വാശിയേറിയതായി. എന്നാൽ മികച്ച ഗോൾശരാശരിയുള്ള സർവീസസിന് ഇന്നലെ തമിഴ്നാടിനോടു സമനില മാത്രം മതിയായിരുന്നു. തമിഴ്നാടിനാകട്ടെ ജയം അനിവാര്യമായിരുന്നു.
അതേസമയം ദേശീയ മത്സരങ്ങളിൽ ആദ്യമായി പങ്കെടുത്ത ലക്ഷദ്വീപ് തെലുങ്കാനയ്്ക്കെതിരേ നേടിയ ജയം ആഘോഷമാക്കിയത് കാഴ്ചയായി. പുറത്തായെങ്കിലും മൂന്നു മത്സരങ്ങളിൽ നിന്നു ഒരു ജയം നേടാൻ അവർക്കു കഴിഞ്ഞു.
ഇതോടെ ദക്ഷിണാമേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. കേരളം, സർവീസസ് എന്നിവയ്ക്കു പുറമെ മറ്റു മേഖലകളിൽ നിന്നു പഞ്ചാബ്, ജാർഖണ്ഡ്, ബംഗാൾ, റെയിൽവേ, ഗോവ, മഹാരാഷ്ട്ര, മിസോറം, മേഘാലയ എന്നി ടീമുകളും ഫൈനൽ റൗണ്ടിലെത്തി.
വി. മനോജ്
സന്തോഷ് ട്രോഫി: സർവീസസും കടന്നു
12:30 AM Jan 11, 2017 | Deepika.com