കോഴിക്കോട്: കർണാടകയോടു ഗോൾരഹിത സമനിലയുമായി സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് കടന്ന് ആതിഥേയരായ കേരളം ഫൈനൽ റൗണ്ടിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ഫൈനൽ റൗണ്ട് കാണാൻ കേരളത്തിന് സമനില മതിയായിരുന്നു.
എ ഗ്രൂപ്പിൽ നേരത്തേ ആന്ധ്രയും പുതുച്ചേരിയും തമ്മിൽ നടന്ന മത്സരത്തിലും ഗോളുകൾ പിറന്നില്ല. ഇതോടെ രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയിന്റുമായാണ് കേരളത്തിന്റെ ഫൈനൽ റൗണ്ട് പ്രവേശനം.
മൂന്നു കളികളിൽ നിന്നു ജയവും തോൽവിയും സമനിലയുമായി ആന്ധ്രയും , ഇതേ മത്സരഫലവുമായി കർണാടകയും, രണ്ടു തോൽവിയും ഒരു സമനിലയുമായി പുതുച്ചേരിയും പുറത്തായി. ഫൈനൽ റൗണ്ടിലെത്തിയെങ്കിലും കേരളം പ്രതീക്ഷിച്ച വിജയം കർണാടക തടയുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ ചുവപ്പുകാർഡ് കണ്ട് കർണാടകം പത്തു പേരിലേക്കു ചുരുങ്ങിയെങ്കിലും കേരളത്തിന് മുതലാക്കാനായില്ല.
കേരളത്തിന്റെ മുൻനിരയും മധ്യനിരയും ഇന്നലെ നിറം മങ്ങി. മറുവശത്ത് കർണാടക തുടക്കം മുതലേ പരുക്കൻ അടവുകളിലേക്കു നീങ്ങിയതോടെ കേരളത്തിന്റെ ആക്രമണങ്ങൾക്കു ദിശതെറ്റി. മൂന്നാം മിനിറ്റിൽ തന്നെ കേരളത്തിനു ലീഡുയർത്താൻ അവസരം ലഭിച്ചതാണ്. വലതുവിംഗിലൂടെ മുന്നേറിയ ജിഷ്ണു ബാലകൃഷ്ണന്റെ ഉജ്വലമായ ക്രോസ് സ്വീകരിക്കുന്നതിൽ മുൻനിരക്കാരൻ ജോബി ജസ്റ്റിനു പിഴച്ചു. പന്ത് ബോക്സിലെത്തിയപ്പോൾ കർണാടകയുടെ പ്രതിരോധക്കാരൻ ശ്രീകാന്ത് രാമുവാണ് അപകടമൊഴിവാക്കിയത്. അടുത്ത നിമിഷം വീണ്ടും കേരളത്തിന്റെ കുതിപ്പ്. ഇത്തവണ നായകൻ പി. ഉസ്മാനാണ് പന്തു ലഭിച്ചത്. ബോക്സിനു സമീപം വലതു ഭാഗത്തുനിന്നു ഉയർത്തിയടിച്ച പന്ത് അ ല്പം വ്യത്യാസത്തിനു പുറത്തുപോയി. എട്ടാം മിനിറ്റിൽ മധ്യനിരയിൽ നിന്നു അൽപം കയറി ജിഷ്ണു പായിച്ച കനത്ത ഷോട്ടും ലക്ഷ്യം കണ്ടില്ല. ഇതിനിടെ 12-ാം മിനിറ്റിൽ കർണാടകയുടെ മുന്നേറ്റം. കേരളത്തിന്റെ ഏരിയയിലേക്കു കടന്ന പന്തു തടയാനുള്ള ശ്രമത്തിൽ കർണാടകയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്തത് അവരുടെ ക്യാപ്റ്റൻ വിഘ്നേഷ് ഗുണശേഖർ. ഗോൾമുഖം ലക്ഷ്യമാക്കിയ പന്ത് ക്രോസ്ബാറിനു മുകളിലൂടെ നേരിയ വ്യത്യാസത്തിന് അകന്നു പോയി. ഇതിനിടെ പരുക്കൻ കളി പുറത്തടുത്തതിനു കർണാടകയുടെ ഡിഫൻഡർ അരുണ് പാണ്ഡേക്കു നേരെ റഫറി മഞ്ഞക്കാർഡുയർത്തി. തുടർന്നു കേരളത്തിന്റെ മുന്നേറ്റം. ഉസ്മാനും ജോബി ജസ്റ്റിനും പന്തു പാസ് ചെയ്ത് എത്തിയെങ്കിലും കർണാടകയുടെ പ്രതിരോധത്തിൽ തട്ടി തകർന്നു. 27-ാം മിനിറ്റിൽ കർണാടക ബോക്സിനു സമീപം ഉയർന്നെത്തിയ പന്തു നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ അരുണ്പാണ്ഡേ ജോബി ജസ്റ്റിനെ ചവിട്ടി വീഴ്ത്തി. പാണ്ഡേയുടെ കടുത്ത ഫൗളിനെത്തുടർന്നു റഫറി ചുവപ്പുകാർഡുയർത്തി. കിക്കെടുത്ത എസ്. സീസന്റെ അടി പുറത്തേക്കാണ് പോയത്.
പാണ്ഡേ കളം വിട്ടതോടെ കർണാടകയുടെ ആൾബലം കുറഞ്ഞു. എന്നാൽ ഇതു വകവച്ചു കൊടുക്കാൻ കർണാടക തയാറായില്ല. നിരന്തം അവർ കേരളത്തെ പ്രതിരോധിച്ചു കൊണ്ടിരുന്നു. 31 -ാം മിനിറ്റിൽ കേരളത്തിനു ലഭിച്ച സുവർണാവസരം പാഴായി. വലതു പാർശ്വത്തിലൂടെ ശരവേഗത്തിൽ കുതിച്ച ജിഷ്ണു ബോക്സിലേക്കു നീട്ടിയടിച്ച പന്ത് സ്വീകരിക്കുന്നതിൽ യുവതാരം അസ്ഹറുദീനു കഴിയാതെ പോയി. ഇടവേളയ്ക്കു തൊട്ടുമുമ്പ് കേരളത്തിന്റെ മറ്റൊരു ആക്രമണം ഗോളിൽ കലാശിക്കേണ്ടതായിരുന്നു. ഉസ്്മാൻ ബോക്സിലേക്കു നൽകിയ പന്തു ലഭിച്ചത് സീസന്. അടുത്ത നിമിഷം സീസന്റെ കനത്ത അടി കർണാടക ഗോളി നിഖിൽ സി. ബർണാഡ് തട്ടികയറ്റി കോർണർ വഴങ്ങുകയായിരുന്നു. രണ്ടാംപകുതിയിൽ കർണാടക ആക്രമണം കടുപ്പിച്ചതോടെ കേരളം അല്പസമയം പ്രതിരോധത്തിലായി. കേരളത്തിന്റെ മധ്യനിര പിറകിലേക്ക് ഇറങ്ങി കളിച്ചതോടെ സ്ട്രൈക്കർമാർക്കു പന്ത് ലഭിക്കാതെയായി. മറുവശത്ത് കർണാടകയുടെ സ്ട്രൈക്കർമാർക്കും കൃത്യതയില്ലായിരുന്നു. അറുപത്തിയാറാം മിനിറ്റിൽ കേരളത്തിന്റെ ഉസ്മാനു മഞ്ഞക്കാർഡ് ലഭിച്ചു. ഓഫ്സൈഡ് വിളിച്ചിട്ടും പന്തു പോസ്റ്റിലേക്കു അടിച്ചതിനാണ് റഫറി കാർഡുയർത്തിയത്. 74-ാം മിനിറ്റിൽ കേരളം അസ്ഹറുദീനു പകരം അണ്ടർ 21 താരം നെറ്റോ ബെന്നിയെ ഇറക്കി. തുടർന്നു മൈതാന മധ്യഭാഗത്തു നിന്നു ഉസ്മാന്റെ മുന്നേറ്റം. പന്തു ഞൊടിയിടയിൽ ജോബിക്കു കൈമാറി. എന്നാൽ ജോബിക്കത് ക്ലിയർ ചെയ്യാനായില്ല. അവസാന നിമിഷം ജോബിക്കു പകരം എൽദോസ് ജോർജിനെ ഇറക്കിയിട്ടും ഫലം കേരളത്തിന്റെ മുന്നേറ്റം പാളുകയായിരുന്നു.
തുടക്കത്തിലേ പരുക്കൻ കളിയിലേക്കു കർണാടകം തിരിഞ്ഞതാണ് കേരളത്തിന്റെ മുന്നേറ്റങ്ങൾക്കു വിഘാതമായത്. ബംഗളൂരു ഓസോണ് എഫ്സിയുടെ താരങ്ങളാൽ സമ്പന്നമായ നിരയായിരുന്നു കർണാടകയുടേത്. പ്രതിരോധനിരക്കാരുടെ ശാരീരികമികവും അവർക്ക് അനുകൂലമായി. എന്നാൽ ആക്രമണം ശക്തമാക്കിയുള്ള കേരളത്തിന്റെ നിരയിൽ മൂന്നു സ്ട്രൈക്കർമാരെയാണ് കോച്ച് വി.പി. ഷാജി വിന്യസിപ്പിച്ചത്.
നായകൻ പി. ഉസ്മാൻ, ജോബി ജസ്റ്റിൻ, സഹൽ അബ്ദുസമദ് എന്നിങ്ങനെയായിരുന്നു. ഇവർക്കാകട്ടെ ഒരിക്കൽ പോലും കർണാടക പ്രതിരോധത്തെ ഭേദിച്ചു കടക്കാനായില്ല. ഹൈബോളുകൾ ക്ലിയർ ചെയ്യുന്നതിലും കേരളാതാരങ്ങൾക്കു പിഴവു സംഭവിച്ചു.
ഇന്നലെ ഫോമിൽ അല്ലാതിരുന്നിട്ടും മുൻനിരയിലെ ജോബി ജസ്റ്റിനു പകരം ആളെയിറക്കാൻ കോച്ച് തയാറായില്ല. കളി കഴിയാൻ നിമിഷങ്ങളുള്ളപ്പോഴാണ് ജസ്റ്റിനെ കയറ്റിയത്. അതേസമയം ജയത്തോടെ യോഗ്യത നേടുകയായിരുന്നു ലക്ഷ്യമെങ്കിലും അവർ പരുക്കൻ കളിയെടുത്തതിനാൽ സ്കോറിംഗ് നടന്നില്ലെന്നും ഫൈനൽ റൗണ്ടിലേക്കു കൂടുതൽ ആക്രമണ സ്വഭാവത്തോടെ ടീമിനെ ഇറക്കുമെന്നും കോച്ച് വി.പി. ഷാജി പറഞ്ഞു. ആക്രമണം ഇനിയും മെച്ചപ്പെടാനുണ്ടെന്നും അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി. മനോജ്
കേരളം ഫൈനൽ റൗണ്ടിൽ
01:49 AM Jan 10, 2017 | Deepika.com