ചുങ്കപ്പാറ:കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ നിർമലപുരം, മുഴയമുട്ടം പ്രദേശങ്ങളിൽ മോഷണം വ്യാപകമായതോടെ പ്രദേശവാസികൾ ഭീഷണിയിൽ. കാട്ടുമൃഗങ്ങളോടും വേനലിനോടും മല്ലടിച്ച് ഈ പ്രദേശങ്ങളിൽ കൃഷിചെയ്തു വിളവെടുപ്പിനു പാകമായ വാഴക്കുലകളുൾപ്പെടെയുള്ള കാർഷിക വിളകളും വ്യാപകമായി മോഷ്ടിക്കുകയാണ്. വീടുകളിൽ കയറി ഗൃഹോപകരണങ്ങൾ മോഷ്ടിക്കുന്നതും പതിവായി. പ്രമോദ് ആക്കക്കുന്നേൽ, കെ.പി. തോമസ് കണ്ണാടിക്കൽ, ജോസ്മോൻ മടത്തുംമുറി എന്നിവരുടെ കൃഷിയിടങ്ങളിൽ നിന്ന് 30ലധികം വാഴക്കുലകൾ മോഷണം പോയി. സമീപപ്രദേശങ്ങളിലെ വീടുകളിൽ നിന്ന് വാട്ടർ ടാങ്കുകൾ, കാർഷികോപകരണങ്ങൾ, പണം എന്നിവയും മോഷണം പോയതായി പ്രദേശവാസികൾ പറഞ്ഞു. നിർമലപുരം, മുഴയമുട്ടം ഭാഗങ്ങളിൽ മൃഗവേട്ടയും മദ്യപശല്യവും രൂക്ഷമായി.