പെരുന്പടവ്: മേത്തുരുന്പ-പെരുന്പടവ്-കുറ്റൂർ റോഡിലെ കോയിപ്ര-കുറ്റൂർ റോഡിന് നവീകരണ പ്രവൃത്തികൾക്കായി 5.75 കോടി രൂപ അനുവദിച്ചു. പെരുന്പടവ്, വെള്ളോറ പ്രദേശവാസികളുടെ ഏറെക്കാലത്തെ മുറവിളിക്ക് ഇതോടെ പരിഹാരമാകും. റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. റോഡിലെ മേത്തുരുന്പ-പെരുന്പടവ് ഭാഗം മൂന്നുവർഷം മുന്പ് പണി പൂർത്തീകരിച്ചിരുന്നു. പെരുന്പടവ്-കോയിപ്ര ഭാഗവും അവസാനഘട്ട പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. ദിവസവും നിരവധി ബസുകളടക്കം അനേകം വാഹനങ്ങൾ സർവീസ് നടത്തുന്ന ഈ റോഡ് നിലവിൽ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പയ്യന്നൂർ നിയോജകമണ്ഡലത്തിലെ ഈ റോഡിനോട് കാണിക്കുന്ന അവഗണനയിൽ തെരഞ്ഞെടുപ്പ് കാലത്ത് വൻ പ്രതിഷേധം ഉയർന്നതാണ്. ഭരണാനുമതി ലഭിച്ച ഈ റോഡ് എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി നടത്തുന്നതോടെ മലയോര ഗ്രാമങ്ങളുടെ യാത്രാപ്രശ്നങ്ങൾക്ക് ശാപമോക്ഷമാകും.